ADVERTISEMENT

തിരിച്ചടയ്ക്കാൻ കഴിയുമോ എന്നുനോക്കാതെ എന്തിനും ഏതിനും എവിടെ നിന്നും വായ്പ എടുക്കുന്ന രീതിക്ക് തടയിടാൻ തയാറെടുക്കുകയാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ‌. സുരക്ഷിതമല്ലാത്ത അഥവാ അൺസെക്യൂർഡ് വിഭാഗത്തിൽ പെട്ട വായ്പകളുടെ കാര്യത്തിൽ കൂടുതൽ നിയന്ത്രണം കൊണ്ടു വരും എന്ന് കഴിഞ്ഞ ദിവസം ആർബിഐ ഗവർണർ ശക്തികാന്ത ദാസ് വ്യക്തമാക്കിക്കഴിഞ്ഞു.

കഴിഞ്ഞ നവംബറിൽ ഇത്തരം വായ്പകൾക്ക് കൊണ്ടു വന്ന നിയന്ത്രണം കൊണ്ട് ഫലമുണ്ടായ പശ്ചാത്തലത്തിൽ ആണ് ഇനിയും കൂടുതൽ നടപടികൾക്ക് തയാറെടുക്കുന്നത് എന്നാണ് വിശദീകരണം. ബാങ്കുകളിലെ സുരക്ഷിതമല്ലാത്ത വായ്പകളുടെ നിയന്ത്രണം കർക്കശമാക്കുന്നതിനൊപ്പം ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ വായ്പകളിലും നിയന്ത്രണങ്ങൾ വരുമെന്നും അദ്ദേഹം സൂചിപ്പിച്ചു. അതോടെ പേഴ്സണൽ ലോൺ അടക്കമുള്ള സുരക്ഷിതമല്ലാത്ത വായ്പകൾ ലഭിക്കാൻ ബുദ്ധിമുട്ടാകും.

മുംബൈയിലെ റിസർവ് ബാങ്ക് ആസ്ഥാനത്തിനു മുന്നിലൂടെ വഴിയാത്രക്കാരൻ നടന്നു നീങ്ങുന്നു. (Photo by Indranil MUKHERJEE / AFP)
മുംബൈയിലെ റിസർവ് ബാങ്ക് ആസ്ഥാനത്തിനു മുന്നിലൂടെ വഴിയാത്രക്കാരൻ നടന്നു നീങ്ങുന്നു. (Photo by Indranil MUKHERJEE / AFP)

അൺ സെക്യൂർഡ് വായ്പകൾ വലിയ തോതിൽ വർധിക്കുന്നത് കുറച്ചു വർഷങ്ങളായി പ്രകടമാണ്. ഇത്തരം വായ്പകളുടെ ബാഹുല്യം അപകടം സൃഷ്ടിക്കുമെന്ന വിലയിരുത്തലിലാണ് ആർബിഐ നിയന്തണത്തിനായി നടപടികൾ ആരംഭിച്ചത്. 

എന്താണ് സുരക്ഷിതമല്ലാത്ത വായ്പകൾ

ഒരു തരത്തിലുമുള്ള ഈടോ ഗ്യാരന്റിയോ നൽകാതെ ലഭ്യമാക്കുന്ന വായ്പകളാണ് ഇവ. വായ്പാ ദാതാവ് നിങ്ങളെ വിശ്വസിച്ചു നൽകുന്ന വായ്പ. പേഴ്സൺ ലോണും ക്രെഡിറ്റ് കാർഡ് വായ്പയും ആണ് ഇതിൽ പ്രധാനം. എന്നാൽ ഭവന വായ്പ, വാഹന വായ്പ തുടങ്ങിയവയും മറ്റ് ആസതികൾ ഈടായി നൽകി എടുക്കുന്ന വായ്പകളും സുരക്ഷിതമാണ്. കാരണം തിരിച്ചടവിൽ മുടക്കം വരുത്തിയാൽ ആസ്തി വിറ്റ് വായ്പ തിരിച്ചു പിടിക്കാൻ ബാങ്കിനു കഴിയും. 

എന്നാൽ സുരക്ഷിതമല്ലാത്ത വായ്പകളുടെ കാര്യത്തിൽ ഇത്തരം ഒരു തിരിച്ചു പിടിക്കൽ സാധ്യമല്ല. അതുകൊണ്ട് തന്നെ പൊതുവേ അൺ സെക്യൂർഡ് വായ്പകളുടെ പലിശ നിരക്ക് ഉയർന്നതായിരിക്കും. ഏതാനും തവണ മുടങ്ങിയാൽ പോലും പിന്നെ പലിശയും പിഴയും കൂട്ടു പലിശയും അടക്കം തിരച്ചടവ് വലിയ ബുദ്ധിമുട്ടാകും. മാത്രമല്ല അത്തരം വായ്പകളുടെ തിരിച്ചു പിടിക്കലിനു സ്ഥാപനങ്ങൾ പല മാർഗങ്ങളും സ്വീകരിക്കുന്നുമുണ്ട്. അതിന്‍റെ പ്രത്യാഘാതങ്ങൾ താങ്ങാനാകാത്തതുമാണ്.

ഇത്തരം അപകടസാധ്യതകളുടെ പശ്ചാത്തലത്തിലാണ് ആർബിഐ ഇവയുടെ നിയന്ത്രണം ശക്തമാക്കാൻ തുടങ്ങിയത്. അതിന്റെ ഭാഗമായി കഴിഞ്ഞ നവംബറിൽ അൺ സെക്യൂർഡ് വായ്പകളുടെ റിസ്ക് വെയ്റ്റ് 100ശതമാനത്തിൽ നിന്ന് 125 ശതമാനമാക്കി. ബാങ്കുകളുടെ വ്യക്തിഗത വായ്പകൾക്ക് പുറമേ എൻബിഎഫ്സികളുടെ റീടെയ്ൽ ലോണുകൾക്കും ഇതു ബാധകമാക്കുകയും ചെയ്തു. ഈ നിയന്ത്രണങ്ങൾക്ക് ഫലമുണ്ടായെന്നും ഇത്തരം വായ്പകളുടെ വളർച്ചാ നിരക്ക് മുൻ വർഷത്തേക്കാൾ കുറഞ്ഞെന്നും ആർബിഐ ചൂണ്ടിക്കാട്ടുന്നു.

ചിത്രം: istockphoto/Deepak Sethi
ചിത്രം: istockphoto/Deepak Sethi

അതായത് 2024 ഏപ്രിൽ 19 വരെയുള്ള കണക്കു പ്രകാരം ബാങ്കുകളുടെ വ്യക്തിഗത വായ്പകൾ 19.2 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. എന്നാൽ മുൻവർഷം ഇത് 25.7 ശതമാനം ആയിരുന്നു. എൻബിഎഫ്സികളുടെ വായ്പ വളർച്ച 14.6 ശതമാനമാണ്. അതായത് വർധനയുടെ ശതമാനക്കണക്ക് കുറഞ്ഞിട്ടുണ്ടെങ്കിലും സുരക്ഷിതമല്ലാത്ത വായ്പകൾ കാര്യമായി തന്നെ ഇപ്പോഴും വിതരണം ചെയ്യുന്നുണ്ടെന്നർത്ഥം.

ഈ സാഹചര്യത്തിലാകാം കൂടുതൽ നിയന്ത്രണം ഏർപ്പെടുത്താൻ ആർബിഐ തയാറെടുക്കുന്നത്. സുരക്ഷിതമല്ലാത്ത വായ്പകൾ ഉയർന്ന നിരക്കിലെടുത്ത് സാധാരണക്കാർ അപകടത്തിൽ പെടുന്നത് ഒഴിവാക്കാനാണ് ആർബിഐയുടെ നീക്കം. പക്ഷേ ഇതിനായി ആർബിഐ എന്തെല്ലാം നടപടികൾ സ്വീകരിക്കുമെന്ന് വ്യക്തമാക്കാനിരിക്കുന്നതേയുള്ളൂ. എന്നാൽ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പെടാപാടു പെടുന്നവർ ഈടു നൽകാൻ കൈയ്യിലൊന്നുമുണ്ടാകില്ല എന്നതിനാൽ അത്യാവശ്യത്തിന് പണം കണ്ടെത്താൻ കഴിയാതെ വരും. അതും അപകടം തന്നെ ആണ്.

English Summary:

RBI Tightens Grip on Personal Loans: New Regulations to Make Borrowing Tougher

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com