ADVERTISEMENT

മഹാത്മഗാന്ധി ഗ്രാമീണ തൊഴിൽ ഗ്യാരന്റീ സ്കീം അഥവാ തൊഴിൽ ഉറപ്പു പദ്ധതിയിൽ കേരളത്തിന്റെ വിഹിതം വെട്ടിക്കുറയ്ക്കുമോ? ഇതിനുള്ള സാധ്യത  ഉണ്ടെന്നാണ് ധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിക്കാനിരിക്കുന്ന കേന്ദ്ര ബജറ്റിന്റെ മുന്നോടിയായി ഇന്ന് പാർലമെന്റിൽ വച്ച സാമ്പത്തിക സർവേ 2024–ലെ സൂചനകൾ.

രാജ്യത്തെ ദാരിദ്യനിർമാർജനം, ഗ്രാമീണ മേഖലയിലെ കുടുംബങ്ങൾക്ക് മിനിമം തൊഴിൽ ഉറപ്പാക്കൽ എന്നീ ലക്ഷ്യങ്ങളെ നടപ്പാക്കുന്ന പദ്ധതിയാണ് എംജി എൻആർ ഇജിഎസ്. എന്നാൽ ഓരോ സംസ്ഥാനത്തേയും ദാരിദ്രത്തിന്റെയും തൊഴിലില്ലായ്മയുടേയും അനുപാതത്തിലല്ല ഈ പദ്ധതിയിലെ ഫണ്ട് വിനിയോഗിക്കപ്പെടുന്നത് എന്നാണ് സർവേ വ്യക്തമാക്കുന്നത്. ധനമന്ത്രി അത് വ്യക്തമാക്കാൻ ഉപയോഗിച്ചിരിക്കുന്നത് തമിഴ് നാട്, കേരളം എന്നിവിടങ്ങളിലെ കണക്കുകളാണ്.

തൊഴിൽ ഉറപ്പു പദ്ധതിയിൽ 2024 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിലെ കണക്കുകൾ പ്രകാരം മൊത്തം ഫണ്ടിന്റെ 15 ശതമാനം തുകയാണ് തമിഴ് നാട്ടിൽ ചെലവിട്ടിരിക്കുന്നത്. എന്നാൽ രാജ്യത്തെ ദരിദ്രരിൽ ഒരു ശതമാനം മാത്രമേ തമിഴ് നാട്ടിൽ ജീവിക്കുന്നുള്ളൂ. അതേപോലെ  0.1 ശതമാനത്തിൽ താഴെ മാത്രം ദരിദ്രരുള്ള കേരളം തൊഴിൽ ഉറപ്പിൽ ചെലവിട്ടത് മൊത്തം തുകയുടെ നാലു ശതമാനവും. ഈ രണ്ട് സംസ്ഥാനങ്ങളും ചേർന്ന് 51 കോടി തൊഴിൽ ദിനങ്ങൾ കഴിഞ്ഞ വർഷം സൃഷ്ടിക്കുകയും ചെയ്തു.

അതേസമയം രാജ്യത്തെ ദരിദ്രരിൽ 45 ശതമാനം പേർ ജീവിക്കുന്ന ബീഹാറും ഉത്തർപ്രദേശും ചേർന്ന് വിനിയോഗിച്ചിരിക്കുന്നത് രാജ്യത്തെ മൊത്തം ഫണ്ടിന്റെ 17 ശതമാനവും ഈ രണ്ട് സംസ്ഥാനങ്ങളും ചേർന്ന് സൃഷ്ടിച്ചത് 53 കോടി തൊഴിൽ ദിനങ്ങളും. സാമ്പത്തിക സർവേയിൽ വ്യക്തമാക്കുന്ന ഈ കണക്കുകൾ വിരൽ ചൂണ്ടുന്നത് തൊഴിൽ ഉറപ്പു പദ്ധതി ഫണ്ട് വിനിയോഗത്തിൽ കർശനമായ നിർബന്ധനകൾ കൊണ്ടുവരാനുള്ള സാധ്യതയിലേയ്ക്കാണ്.

അതായത് ഇവിടുത്തെ താഴേത്തട്ടിൽ സത്രീകൾ അടക്കമുള്ളവർക്ക് വർഷത്തിൽ നൂറു തൊഴിൽദിനം ഉറപ്പാക്കുന്ന തൊഴിൽ ഉറപ്പു പദ്ധതിയിൽ ലഭ്യമാകുന്ന തുകയിൽ വെട്ടിക്കുറയ്ക്കൽ വന്നാൽ അദ്ഭുതപ്പെടാനില്ല.

English Summary:

Economic Survey 2024 Suggests Potential Cuts to Kerala's Employment Guarantee Funds

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com