ADVERTISEMENT

കൊച്ചി∙ ഗോവയിൽ റേഷൻ വിതരണത്തിന് കേരളത്തിൽ നിന്നുള്ള വാതിൽപ്പടി വിതരണക്കാരുടെ സഹായം തേടി ഗോവ സിവിൽ സപ്ലൈസ് കോർപറേഷൻ. റേഷൻ വിതരണത്തിനായുള്ള പുതിയ ഇ ടെൻഡറിൽ കൂടുതൽ ട്രാൻസ്പോർട്ട്് കോൺട്രാക്ടേഴ്സിന്റെ പങ്കാളിത്തം ഉറപ്പാക്കാനാണ് കേരളത്തിലെ വാതിൽപ്പടി വിതരണക്കാരുടെയും/ ഏജൻസികളുടെയും പങ്കാളിത്തം ആവശ്യപ്പെട്ടു കേരള സിവിൽ സപ്ലൈസ് കോർപറേഷന് കത്തയച്ചത്. 

സപ്ലൈകോയുടെ നിർദേശ പ്രകാരം കേരളത്തിൽ നിന്നുള്ള വാതിൽപ്പടി വിതരണക്കാർ ഇന്നു ഗോവയിലെത്തി സിവിൽ സപ്ലൈസ് അധികൃതരുമായി ചർച്ച നടത്തും. ആദ്യമായാണ് ഇത്തരമൊരു ആവശ്യം ഒരു സംസ്ഥാനത്തു നിന്നുണ്ടാകുന്നത്. 

കേരളത്തിൽ മാസങ്ങളായി റേഷൻ വിതരണം സമരവും പ്രശ്നങ്ങളുമായി മുന്നോട്ടുപോകുമ്പോഴാണ് ഗോവയിൽ നിന്നുള്ള ക്ഷണം. സാധനങ്ങൾ വിതരണം ചെയ്ത വകയിൽ സപ്ലൈകോ തുക നൽകാനുള്ളതിനാൽ ഈ മാസവും വാതിൽപ്പടി വിതരണം ഭാഗികമായി മാത്രമാണ് നടക്കുന്നത്. ഗോവയിൽ 454 റേഷൻ കടകളാണ് ഉള്ളത്. കേരളത്തിലെ റേഷൻ കടകളുടെ എണ്ണവുമായി താരതമ്യപ്പെടുത്തിയാൽ വളരെ കുറവാണിത്. കൂടാതെ മികച്ച തുക ലഭിക്കുമെന്ന പ്രതീക്ഷയുമാണ് വിതരണക്കാർ ഗോവയിലെ വിതരണം ഏറ്റെടുക്കുന്നതിനു താൽപര്യം പ്രകടിപ്പിക്കുന്നതിന്റെ കാരണം. 

ദേശീയ ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി ഗോവയിൽ വാതിൽപ്പടി വിതരണക്കാർ വഴിയാണ് റേഷൻ കടകളിലേക്ക് സാധനങ്ങൾ എത്തിക്കേണ്ടത്. നേരത്തെ റേഷൻ കട ഉടമകൾ നേരിട്ട് ഗോഡൗണുകളിൽ നിന്ന് സാധനങ്ങൾ എടുക്കുകയായിരുന്നു പതിവ്. നാലു തവണ ടെൻഡർ വിളിച്ചിട്ടും ഒരാൾ മാത്രമാണ് പങ്കെടുത്തത്. ഇയാൾ ക്വോട്ട് ചെയ്തതാകട്ടെ ഉയർന്ന തുകയും. തുടർന്നാണ് അഞ്ചാമതും ടെൻഡർ വിളിക്കാൻ ഗോവയിലെ സിവിൽ സപ്ലൈസ് വിഭാഗം തീരുമാനിച്ചത്. 

English Summary:

Goa sought Kerala's help in distribution of rations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com