ADVERTISEMENT

കൊച്ചി∙ ഓണത്തിനു കുതിച്ചു കയറി സ്വർണവില. ഇന്നലെ ഗ്രാമിന് 120 രൂപ വർധിച്ച് 6825 രൂപയും പവന് 960 രൂപ ഉയർന്ന് 54,600 രൂപയുമായി. രണ്ടു മാസത്തിനിടയിലുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. രാജ്യാന്തര വിലയിലുണ്ടായ വൻ വിലക്കയറ്റമാണ് സംസ്ഥാനത്തും വില കൂടാൻ കാരണം. രാജ്യാന്തര സ്വർണവില ട്രോയ് ഔൺസിന് (31.1 ഗ്രാം) 2570 ഡോളർ എന്ന റെക്കോർഡ് നിരക്കിലാണ്. 24 കാരറ്റ് തങ്കക്കട്ടിക്ക് (ഒരു കിലോഗ്രാം) ബാങ്ക് നിരക്ക് 75 ലക്ഷം രൂപ കടന്നു. ഇന്ത്യൻ രൂപയുടെ മൂല്യം കുറയുന്നതും വില ഉയരാൻ കാരണമാകുന്നുണ്ട്. ഒരു പവന്റെ സ്വർണാഭരണം വാങ്ങണമെങ്കിൽ ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ, നികുതി ഉൾപ്പെടെ 59,000 രൂപയോളം നൽകണം. 18 കാരറ്റ് സ്വർണം ഗ്രാമിന് 100 രൂപ ഉയർന്ന് 5660 രൂപയായി.

കഴിഞ്ഞ വർഷം തിരുവോണ ദിനത്തിൽ (ഓഗസ്റ്റ് 29) 43,760 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്. ഗ്രാമിന് 5470 രൂപയും. കഴിഞ്ഞ ഒരു വർഷത്തിനിടെ പവന് 10,840 രൂപയും ഗ്രാമിന് 1355 രൂപയുമാണ് വർധിച്ചത്. ഈ മാസം ഒന്നിന് 53,560 രൂപയായിരുന്ന ഒരു പവൻ സ്വർണത്തിന്, ഇതുവരെയുള്ള വർധന 1040 രൂപ. ഗ്രാമിന് 6695 രൂപയിൽ നിന്ന് 130 രൂപയും കൂടി. കഴിഞ്ഞ മേയ് 20ലെ പവന് 55,120 രൂപയാണ് കേരളത്തിൽ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ള റെക്കോർഡ് നിരക്ക്.

യുഎസ് പണപ്പെരുപ്പ കണക്കുകൾ പുറത്തു വന്നതിനു പിന്നാലെയാണ് സ്വർണം പുതിയ റെക്കോർഡ് ഉയരത്തിലെത്തിയത്. സുരക്ഷിത നിക്ഷേപം എന്ന നിലയിൽ ലോകമെമ്പാടും വൻകിട നിക്ഷേപകർ അടക്കമുള്ളവർ കൂടുതലായി സ്വർണത്തിൽ നിക്ഷേപിക്കുന്നതു തുടരുകയാണ്. അമേരിക്കൻ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് പലിശ നിരക്കു കുറയ്ക്കുമെന്ന വിലയിരുത്തലുകളാണ് സ്വർണവിലയെ ബാധിക്കുന്നത്. 

ഈ വർഷം ജനുവരി ഒന്നിന് 2063 ഡോളർ ആയിരുന്ന രാജ്യാന്തര സ്വർണവിലയിൽ ഇതുവരെ ഏകദേശം 507 ഡോളറിന്റെ വ്യത്യാസമാണ് ഉണ്ടായിട്ടുള്ളത്.

English Summary:

Gold prices soar to a two-month high ahead of Onam in India, driven by international market rally and a weakening Rupee. Learn more about the factors impacting gold prices.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com