ലുലുവിന്റെ ഒരുശതമാനം ഓഹരി ജീവനക്കാർക്ക്
Mail This Article
അബുദാബി∙ ലുലു ഗ്രൂപ്പ് ഇന്റർനാഷനലിന്റെ 25% ഓഹരികളുടെ വിൽപനയിലൂടെ (ഐപിഒ) സ്ഥാപനത്തിന്റെ വളർച്ചയുടെ പങ്ക് ജീവനക്കാർക്കും ജനങ്ങൾക്കുമായി പങ്കിടുകയാണെന്ന് ചെയർമാൻ എം.എ.യുസഫലി പറഞ്ഞു.
258 കോടി ഓഹരികളാണ് വിൽക്കുന്നത്. 28ന് ഓഹരിവില പ്രഖ്യാപിക്കും. ലുലു എല്ലാവർക്കും നേരിട്ടറിയാവുന്ന സ്ഥാപനമാണ്. അതുകൊണ്ട് ആവശ്യക്കാർ ഏറെയുണ്ടാകുമെന്നും യൂസഫലി പറഞ്ഞു. നവംബർ 5 വരെ ഓഹരിക്കായി അപേക്ഷിക്കാം. നവംബർ 6ന് അന്തിമവില പ്രഖ്യാപിക്കും. നവംബർ 12ന് റീട്ടെയ്ൽ നിക്ഷേപകർക്ക് അലോട്മെന്റ് വിവരം ലഭിക്കും. നവംബർ 14ന് അബുദാബി സ്റ്റോക് എക്സ്ചേഞ്ചിൽ ലിസ്റ്റിങ്. റീട്ടെയ്ൽ നിക്ഷേപകർക്കായാണ് 10% ഓഹരികൾ നീക്കിവച്ചിട്ടുള്ളത്. 89% നിക്ഷേപക സ്ഥാപനങ്ങൾക്കും (ക്യുഐബി) ഒരു ശതമാനം ലുലുവിലെ ജീവനക്കാർക്കുമാണ്.
അബുദാബി സർക്കാരിന് 20% പങ്കാളിത്തമുള്ള കമ്പനിയാണിണ് ലുലുവെന്നും തൽക്കാലം ഗ്രോസറി ബിസിനസിൽ നിന്ന് മറ്റു മേഖലയിലേക്കു കടക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും യൂസഫലി പറഞ്ഞു. ജിസിസിയിലെ 6 രാജ്യങ്ങളിലായി 240ൽ അധികം ഹൈപ്പർമാർക്കറ്റ്, സൂപ്പർമാർക്കറ്റ്, എക്സ്പ്രസ് സ്റ്റോറുകൾ, മിനി മാർക്കറ്റുകൾ എന്നിവയുടെ ശൃംഖലയിൽ ഓഹരി പങ്കാളിത്തത്തിനുള്ള അവസരമാണ് പൊതുജനങ്ങൾക്കു ലഭിക്കുന്നത്. 1974ൽ ആണ് അബുദാബിയിൽ ലുലു തുടക്കമിട്ടത്. 85ൽ അധികം രാജ്യങ്ങളിലെ ഉൽപന്നങ്ങളാണ് ലുലുവിലൂടെ വിൽക്കുന്നത്.