ADVERTISEMENT

മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയ്ക്കെതിരെ രൂക്ഷവിമര്‍ശനമുയര്‍ത്തി പിതാവ് അനിരുദ്ധ്സിൻഹ് ജഡേജ. താരത്തിന്റെ വിവാഹ ശേഷം കാര്യങ്ങളെല്ലാം മാറിപ്പോയതായും ജാംനഗറിൽ താൻ ഒറ്റയ്ക്കാണ് താമസിക്കുന്നതെന്നും അനിരുദ്ധ്സിൻഹ് ജഡേജ ഒരു അഭിമുഖത്തിൽ പ്രതികരിച്ചു. ‘‘ഞാൻ ഒരു സത്യം പറയട്ടെ, എനിക്ക് രവീന്ദ്ര ജഡേജയുമായോ അദ്ദേഹത്തിന്റെ ഭാര്യ റിവാബയുമായോ ഒരു ബന്ധവുമില്ല. ഞങ്ങൾ അവരെ വിളിക്കാറില്ല. അവർ ഞങ്ങളോടും സംസാരിക്കാറില്ല.’’– ജഡേജയുടെ പിതാവ് പ്രതികരിച്ചു.

‘‘ജഡേജയുടെ വിവാഹം കഴിഞ്ഞ് രണ്ടോ, മൂന്നോ മാസങ്ങൾക്കു ശേഷമാണു പ്രശ്നങ്ങൾ തുടങ്ങിയത്. ഞാൻ ഇപ്പോൾ ജാംനഗറിൽ ഒറ്റയ്ക്കാണു താമസിക്കുന്നത്. ജഡേജ സ്വന്തം ബംഗ്ലാവിലാണുള്ളത്. ഒരേ നഗരത്തിലാണു ഞങ്ങളുള്ളത്, പക്ഷേ ഞാൻ അവനെ കാണാറില്ല. റിവാബ രവീന്ദ്ര ജഡേജയിൽ എന്തു മാജിക്കാണു ചെയ്തതെന്ന് അറിയില്ല. അവൻ എന്റെ മകനാണ്, ഇക്കാര്യങ്ങൾ എന്റെ ഹൃദയം തകർക്കുന്നു.’’

‘‘രവീന്ദ്ര ജഡേജയെ വിവാഹം കഴിപ്പിക്കേണ്ടിയിരുന്നില്ല. രവീന്ദ്ര ക്രിക്കറ്റ് താരമായിരുന്നില്ലെങ്കിൽ കാര്യങ്ങൾ ഒരുപക്ഷേ നന്നായി പോകുമായിരുന്നു. ഈ കേസ് ഇത്രയേറെ വഷളാകില്ലായിരുന്നു. എല്ലാം അവളുടെ പേരിലേക്കു മാറ്റണമെന്നാണു വിവാഹം കഴിഞ്ഞു മൂന്നാം മാസം തന്നെ റിവാബ ആവശ്യപ്പെട്ടത്. അവരാണു ഞങ്ങളുടെ കുടുംബത്തിൽ പ്രശ്നങ്ങളുണ്ടാക്കിയത്. അവൾക്കു കുടുംബം വേണമെന്നില്ല, സ്വതന്ത്രമായി ജീവിച്ചാൽ മതി.’’

‘‘ഞാനോ, ജഡേജയുടെ സഹോദരിയോ പറയുന്നതു തെറ്റാണെന്നു തോന്നാം, പക്ഷേ കുടുംബത്തിലെ 50 അംഗങ്ങൾക്കും എങ്ങനെയാണു തെറ്റിപ്പോകുക. കുടുംബത്തിലെ ആരുമായും ബന്ധമില്ല, വെറുപ്പു മാത്രമാണ് ഉള്ളത്. എനിക്ക് ഒന്നും മറയ്ക്കാനില്ല. കൊച്ചുമകളുടെ മുഖം കണ്ടിട്ട് അഞ്ച് വർഷത്തിലേറെയായി. റിവാബയുടെ കുടുംബമാണ് എല്ലാ കാര്യവും കൈകാര്യം ചെയ്യുന്നത്. അവർ എല്ലാത്തിലും ഇടപെടും.’’– ജഡേജയുടെ പിതാവ് ആരോപിച്ചു.

English Summary:

Interview Quotes Ravindra Jadeja's Father Saying Relationship 'Strained'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com