ഋഷഭ് പന്തും കെ.എൽ. രാഹുലും ട്വന്റി20 ലോകകപ്പ് കളിക്കും, സഞ്ജുവിനെ ഒഴിവാക്കാനൊരുങ്ങി ബിസിസിഐ?
Mail This Article
മുംബൈ∙ ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ ബിസിസിഐ പ്രഖ്യാപിക്കാനിരിക്കെ നിർണായക വിവരങ്ങൾ പുറത്ത്. മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ ടീമിലുണ്ടാകില്ലെന്നാണു പുറത്തുവരുന്ന വിവരം. വിക്കറ്റ് കീപ്പർമാരായി ഋഷഭ് പന്തിനെയും കെ.എൽ. രാഹുലിനെയും കളിപ്പിക്കാനാണു ബിസിസിഐയുടെ നീക്കമെന്നു വിവരം ലഭിച്ചതായി വാർത്താ ഏജൻസിയായ എഎന്‍ഐ റിപ്പോർട്ട് ചെയ്തു. 2024 ഐപിഎൽ സീസണിൽ തകർപ്പൻ ബാറ്റിങ് പ്രകടനമാണു സഞ്ജു സാംസൺ നടത്തുന്നത്. ലക്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ ശനിയാഴ്ച നടന്ന മത്സരത്തിൽ താരം അർധ സെഞ്ചറി നേടിയിരുന്നു.
71 റൺസുമായി പുറത്താകാതെനിന്ന സഞ്ജു രാജസ്ഥാനെ ഏഴു വിക്കറ്റിന്റെ ആധികാരിക വിജയത്തിലെത്തിച്ചു. പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ് രാജസ്ഥാൻ റോയൽസ് ഉള്ളത്. ടീം സിലക്ഷനുമായി ബന്ധപ്പെട്ട അന്തിമ ചർച്ചകൾ സിലക്ടർ അജിത് അഗാർക്കറും ക്യാപ്റ്റൻ രോഹിത് ശർമയും നടത്തിക്കഴിഞ്ഞു. മേയ് ഒന്നിനു മുൻപ് ട്വന്റി20 ലോകകപ്പിനുള്ള ടീമുകളെ പ്രഖ്യാപിക്കണമെന്നാണ് രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ നിർദേശം.
ഓൾറൗണ്ടറായി ശിവം ദുബെ ടീമിലെത്തുമെന്നാണു ബിസിസിഐ വൃത്തങ്ങളിൽനിന്നു ലഭിക്കുന്ന വിവരം. ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ വെടിക്കെട്ട് ബാറ്ററാണ് ദുബെ. ഐപിഎൽ റൺവേട്ടക്കാരിൽ വിരാട് കോലിക്കു പിന്നിൽ രണ്ടാം സ്ഥാനത്താണ് സഞ്ജുവുള്ളത്. ഒൻപതു മത്സരങ്ങളിൽനിന്ന് 385 റൺസ് താരം നേടിയിട്ടുണ്ട്. നാല് അർധ സെഞ്ചറികളാണ് രാജസ്ഥാൻ ക്യാപ്റ്റൻ സീസണിൽ അടിച്ചെടുത്തത്.
വാഹനാപകടത്തിലെ പരുക്കുകൾ മാറി ഐപിഎല്‍ കളിക്കാനിറങ്ങിയ ഋഷഭ് പന്തും മികച്ച ഫോമിലാണുള്ളത്. 10 മത്സരങ്ങൾ കളിച്ച ഡൽഹി ക്യാപ്റ്റൻ ഇതുവരെ 371 റണ്‍സെടുത്തിട്ടുണ്ട്. ജൂണ്‍ രണ്ടിനാണ് ട്വന്റി20 ലോകകപ്പ് മത്സരങ്ങൾ തുടങ്ങുന്നത്. യുഎസിലും വെസ്റ്റിൻഡീസിലുമായാണു ലോകകപ്പ് മത്സരങ്ങൾ നടക്കുക. ജൂൺ അഞ്ചിന് അയർലൻഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.