സഞ്ജു സാംസണെക്കാൾ മിടുക്കൻ, വിക്കറ്റ് കീപ്പറായി ഋഷഭ് പന്ത് തന്നെ മതി: പ്രതികരിച്ച് മുൻ ഇന്ത്യൻ താരം
Mail This Article
മുംബൈ∙ ട്വന്റി20 ലോകകപ്പിൽ ഋഷഭ് പന്ത് തന്നെ ഇന്ത്യയുടെ വിക്കറ്റ് കീപ്പറാകണമെന്ന് മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്കർ. വിക്കറ്റ ്കീപ്പറുടെ റോളിൽ സഞ്ജു സാംസണെക്കാളും മിടുക്കൻ ഋഷഭ് പന്ത് ആണെന്ന് ഒരു സ്പോർട്സ് മാധ്യമത്തോട് സുനിൽ ഗാവസ്കർ വ്യക്തമാക്കി. ‘‘വിക്കറ്റ് കീപ്പിങ്ങിലെ മികവു നോക്കുകയാണെങ്കിലും സഞ്ജു സാംസണെക്കാൾ മികച്ച താരം ഋഷഭ് പന്താണ്. നമ്മൾ ബാറ്റിങ്ങിനെക്കുറിച്ചല്ല ഇവിടെ സംസാരിക്കുന്നത്. പക്ഷേ താരത്തെ പരിഗണിക്കുമ്പോൾ ബാറ്റിങ് മികവുകൂടി നോക്കേണ്ടിവരും.’’– ഗാവസ്കർ ഒരു സ്പോർട്സ് മാധ്യമത്തോടു പ്രതികരിച്ചു.
‘‘കഴിഞ്ഞ കുറച്ചു മത്സരങ്ങളായി ഋഷഭ് പന്ത് നന്നായി ബാറ്റു ചെയ്യുന്നുണ്ട്. സഞ്ജു സാംസൺ അങ്ങനെയല്ല.’’– സുനിൽ ഗാവസ്കർ വ്യക്തമാക്കി. ട്വന്റി20 ലോകകപ്പിനു മുൻപ് ഇന്ത്യ കളിച്ച ഏക സന്നാഹ മത്സരത്തിൽ തിളങ്ങാൻ സഞ്ജു സാംസണിനു കഴിഞ്ഞിരുന്നില്ല. രോഹിത് ശർമയ്ക്കൊപ്പം ഓപ്പണറായി ഇറങ്ങിയ സഞ്ജു ആറു പന്തുകളിൽനിന്ന് ഒരു റൺസ് മാത്രമെടുത്തു പുറത്തായിരുന്നു. അതേസമയം ഋഷഭ് പന്ത് അര്‍ധ സെഞ്ചറി തികച്ചു.
32 പന്തുകൾ നേരിട്ട ഋഷഭ് പന്ത് 53 റണ്‍സാണു നേടിയത്. അർധ സെഞ്ചറിക്കു പിന്നാലെ ‘റിട്ടയേഡ് ഹർട്ടായി’ താരം മടങ്ങുകയായിരുന്നു. മൂന്നാം നമ്പരിൽ ബാറ്റിങ്ങിന് ഇറങ്ങിയ പന്ത് നാലു വീതും സിക്സുകളും ഫോറുകളുമാണു ബൗണ്ടറി കടത്തിയത്. ഹാർദിക് പാണ്ഡ്യ (23 പന്തിൽ 40), സൂര്യകുമാർ യാദവ് (18 പന്തിൽ 31) എന്നിവരും ബാറ്റിങ്ങിൽ തിളങ്ങി.
മത്സരത്തിൽ ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 182 റൺസാണു നേടിയത്. മറുപടി ബാറ്റിങ്ങിൽ വെസ്റ്റിൻഡീസിന് ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 122 റണ്‍സെടുക്കാൻ മാത്രമാണു സാധിച്ചത്. ഇന്ത്യയ്ക്ക് 60 റൺസിന്റെ വിജയം. ജൂൺ അഞ്ചിന് അയർലൻഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ ലോകകപ്പ് പോരാട്ടം.