ADVERTISEMENT

ന്യൂയോർക്ക്∙ ട്വന്റി20 ലോകകപ്പ് ടൂർണമെന്റ് പുരോഗമിക്കുന്നതിനിടെ ഏറ്റവും പഴികേൾക്കുന്നത് ആരാണ്? ഏതെങ്കിലും താരമോ ടീമോ അല്ല. ലോകകപ്പിന്റെ ആതിഥേയ രാജ്യമായ യുഎസിലെ ന്യൂയോർക്കിലുള്ള നാസ കൗണ്ടി സ്റ്റേഡിയത്തിലെ പിച്ചാണ് അത്. ലോകകപ്പ് ചരിത്രത്തിൽ ഇത്രയധികം വിമർശനം നേരിട്ട മറ്റൊരു പിച്ച് ഉണ്ടാകാൻ സാധ്യതയില്ല. ഓസ്ട‌്രേലിയയിൽ നിർമിച്ച് യുഎസിലെ ഫ്ലോറിഡയിൽ പരിപാലിച്ചൊരുക്കിയ ‘ഡ്രോപ് ഇൻ പിച്ചുകളാണ്’ യുഎസിനെയും പിച്ച് ക്യുറേറ്റർമാരെയും ‘തെറി’ കേൾപ്പിക്കുന്നത്.

ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യയുടെ ആദ്യ മൂന്നു മത്സരങ്ങളും നാസ കൗണ്ടി സ്റ്റേഡിയത്തിലായിരുന്നു. ബാറ്റർമാരുടെ ‘ശവപ്പറമ്പായ’ പിച്ചിൽ ഇന്ത്യൻ ബാറ്റിങ് നിരയും ശരിക്കും വിയർത്തു. ബോളർമാരുടെ കരുത്തിലായിരുന്നു ഇന്ത്യൻ ജയങ്ങൾ. യുഎസിനെതിരായ അവസാന മത്സരത്തിലും കുഞ്ഞൻ വിജയലക്ഷ്യം 19–ാം ഓവറിലാണ് ഇന്ത്യ മറികടന്നത്. എന്നാൽ ഇപ്പോൾ ഇതൊന്നുമല്ല വാർത്ത. ലോകകപ്പ് ടീമുകളുടെ ‘ശത്രു’ ആയി മാറിയ സ്റ്റേഡിയം പൊളിക്കാൻ പോകുകയാണെന്നുള്ളതാണ്.

ന്യൂയോർക്കിലെ നാസ കൗണ്ടിയിൽ താൽക്കാലികമായി നിർമിച്ച ഐസനോവർ പാർക്ക് സ്റ്റേഡിയമാണ് വെള്ളിയാഴ്ച പൊളിച്ചുനീക്കുന്നത്. ഇന്ത്യ– യുഎസ്എ മത്സരമാണ് അവസാനമായി ഇവിടെ അരങ്ങേറിയത്. ട്വന്റി20 ലോകകപ്പിനായി വെറും അഞ്ച് മാസം കൊണ്ടാണ് സ്റ്റേഡിയം നിർമിച്ചത്. സ്റ്റേഡിയത്തിന്റെ മോഡുലാർ ഭാഗങ്ങൾ മാത്രമാണ് പൊളിച്ചുനീക്കുന്നത്. പ്രാദേശിക ക്രിക്കറ്റ് ക്ലബുകൾക്ക് ഉപയോഗിക്കുന്നതിനായി ടർഫ് ഉൾപ്പെടെയുള്ളവ നിലനിർത്തും. സ്റ്റേഡിയത്തിനു പുറത്ത് ബുൾഡോസറുകൾ പാർക്ക് ചെയ്തിരിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങൾ വൈറലായി.

പിന്നീട് മറ്റു മത്സരങ്ങൾക്ക് ഉപയോഗിക്കുന്നതിനുവേണ്ടിയാണ് ഇവിടെ സ്ഥിരം പിച്ചിനു പകരം ഡ്രോപ് ഇൻ പിച്ചുകൾ സ്ഥാപിച്ചത്. മറ്റൊരു സ്ഥലത്ത് നിർമിച്ച് പരിപാലിച്ചശേഷം ക്രെയ്നിന്റെ സഹായത്തോടെ സ്റ്റേഡിയത്തിൽ കൊണ്ടുവന്നു സ്ഥാപിക്കുന്ന പിച്ചുകളാണ് ‘ഡ്രോപ് ഇൻ പിച്ചുകൾ’. മൾട്ടിപർപ്പസ് സ്റ്റേഡിയങ്ങളിൽ മത്സരശേഷം ഗ്രൗണ്ടിൽ നിന്ന് നീക്കം ചെയ്യാനാകുമെന്നതാണ് ഇതിന്റെ പ്രധാന നേട്ടം. ക്രിക്കറ്റ് സ്റ്റേ‍ഡിയങ്ങൾ റഗ്ബി, ബേസ്‌ബോൾ, ഹോക്കി തുടങ്ങിയ മത്സരങ്ങൾക്കായും ഉപയോഗിക്കുന്ന ഓസ്ട്രേലിയയിലും ന്യൂസീലൻഡിലുമാണ് ഇതു കൂടുതലായുള്ളത്.

English Summary:

Bulldozers Arrive To Demolish India vs Pakistan T20 World Cup Venue. Reason Is Interesting

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com