ADVERTISEMENT

ബാർബഡോസ്∙ ട്വന്റി20 ലോകകപ്പിൽ അഫ്ഗാനിസ്ഥാനെതിരെ 47 റൺസ് വിജയവുമായി ഇന്ത്യ. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ ഉയർത്തിയ 182 റൺസ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന അഫ്ഗാന്‍ 20 ഓവറിൽ 134 റൺസെടുത്തു പുറത്തായി. ഇന്ത്യയ്ക്കായി ജസ്പ്രീത് ബുമ്രയും അർഷ്ദീപ് സിങ്ങും മൂന്നു വിക്കറ്റുകൾ വീതം വീഴ്ത്തി. കുൽദീപ് യാദവ് രണ്ടും അക്ഷർ പട്ടേൽ, രവീന്ദ്ര ജഡേജ എന്നിവർ ഓരോ വിക്കറ്റു വീതവും സ്വന്തമാക്കി. 20 പന്തിൽ 26 റൺസെടുത്ത അസ്മത്തുല്ല ഒമർസായിയാണ് അഫ്ഗാന്റെ ടോപ് സ്കോറർ.

നജീബുല്ല സദ്രാൻ (17 പന്തിൽ 19), ഗുൽബദിൻ നായിബ് (21 പന്തിൽ 17), മുഹമ്മദ് നബി (14 പന്തിൽ 14) എന്നിവരാണ് അഫ്ഗാന്റെ മറ്റ് പ്രധാന സ്കോറർമാര്‍. കൃത്യമായ ഇടവേളകളിൽ വിക്കറ്റു വീഴ്ത്തിയ ഇന്ത്യൻ ബോളർമാർ മറുപടി ബാറ്റിങ്ങിൽ അഫ്ഗാനിസ്ഥാനു യാതൊരു സാധ്യതയും അനുവദിച്ചിരുന്നില്ല. പവർ പ്ലേ അവസാനിക്കും മുൻപു തന്നെ മൂന്നു പ്രധാന ബാറ്റർമാരെ അഫ്ഗാനിസ്ഥാനു നഷ്ടമായിരുന്നു. ജസ്പ്രീത് ബുമ്രയെറിഞ്ഞ 24 പന്തുകളിൽ (4 ഓവർ) 20 എണ്ണവും ഡോട്ട് ബോളുകളായിരുന്നു. താരം ആകെ വഴങ്ങിയത് ഏഴു റൺസ് മാത്രം.

അര്‍ധ സെഞ്ചറി നേടിയ സൂര്യകുമാർ യാദവാണു കളിയിലെ താരം. രാജ്യാന്തര ട്വന്റി20യിൽ കൂടുതൽ പ്ലേയർ ഓഫ് ദ് മാച്ച് പുരസ്കാരങ്ങളുടെ റെക്കോർഡിൽ സൂര്യകുമാർ യാദവ് വിരാട് കോലിക്കൊപ്പമെത്തി. ഇരുവരും 15 തവണയാണ് പ്ലേയർ ഓഫ് ദ് മാച്ച് ആയത്. അഫ്ഗാനിസ്ഥാൻ ബാറ്റർമാരെയെല്ലാം ക്യാച്ച് എടുത്താണ് ഇന്ത്യ പുറത്താക്കിയതെന്ന പ്രത്യേകതയും ഈ മത്സരത്തിനുണ്ട്. 22ന് ബംഗ്ലദേശിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.

സൂര്യയ്ക്ക് അർധ സെഞ്ചറി, തിളങ്ങി പാണ്ഡ്യ, ഇന്ത്യ എട്ടിന് 181

അർധ സെഞ്ചറിയുമായി സൂര്യകുമാർ യാദവ് തിളങ്ങിയ മത്സരത്തിൽ ഇന്ത്യ നേടിയത് എട്ടു വിക്കറ്റ് നഷ്ടത്തിൽ 181 റൺസ്. മുൻനിര റൺസ് കണ്ടെത്താൻ പാടുപെട്ടപ്പോൾ മധ്യനിരയുടെ തകർപ്പൻ ബാറ്റിങ്ങാണ് ടീം ഇന്ത്യയ്ക്കു രക്ഷയായത്. 28 പന്തുകൾ നേരിട്ട സൂര്യ 53 റൺസെടുത്തു പുറത്തായി.  മൂന്നു സിക്സുകളും അഞ്ചു ഫോറുകളുമാണ് താരം അടിച്ചത്. ഹാർദിക് പാണ്ഡ്യ 24 പന്തിൽ 32 റൺസെടുത്തു. തുടക്കത്തിൽ തന്നെ ക്യാപ്റ്റൻ രോഹിത് ശർമയെ (13 പന്തിൽ എട്ട്) നഷ്ടമായ ഇന്ത്യ പതുക്കെയാണു താളം കണ്ടെത്തിയത്. പവർപ്ലേയിൽ (ആറ് ഓവറുകൾ) ഇന്ത്യ നേടിയത് 47 റൺസ്. 

Cricket-WC-2024-T20-AFG-IND
രോഹിത് ശർമയും വിരാട് കോലിയും ബാറ്റിങ്ങിനിടെ. Photo: Randy Brooks / AFP

ഓപ്പണിങ് സഖ്യം പരാജയപ്പെട്ടതോടെ കോലിക്കു കൂട്ടായി ഋഷഭ് പന്തെത്തി. നാലു ഫോറുകൾ അടിച്ച ഋഷഭ് 11 പന്തിൽ 20 റൺസെടുത്തു. പിന്നാലെ വിരാട് കോലിയും (24 പന്തിൽ 24), ശിവം ദുബെയും (ഏഴു പന്തിൽ 10) പുറത്തായത് ഇന്ത്യയ്ക്കു തിരിച്ചടിയായി. സൂര്യകുമാർ യാദവിനൊപ്പം ഹാർദിക് പാണ്ഡ്യയും ചേർന്നതോടെയാണ് ഇന്ത്യൻ റണ്ണൊഴുക്കിനു വേഗം കൂടിയത്. 12.2 ഓവറിൽ ഇന്ത്യ 100 തൊട്ടു. 27 പന്തുകളിൽ സൂര്യ കുമാർ യാദവ് അർധ സെഞ്ചറിയിലെത്തി. തൊട്ടുപിന്നാലെ ഫസൽഹഖ് ഫറൂഖിയുടെ പന്തിൽ മുഹമ്മദ് നബി ക്യാച്ചെടുത്ത് സൂര്യയെ മടക്കി.

18–ാം ഓവറിൽ നവീൻ ഉൾ ഹഖിനെ ബൗണ്ടറി കടത്താൻ ശ്രമിച്ച പാണ്ഡ്യയ്ക്കു പിഴച്ചു. ബൗണ്ടറി ലൈനിൽവച്ച് അസ്മത്തുല്ല ഒമർസായി ക്യാച്ചെടുത്ത് പാണ്ഡ്യയെ പുറത്താക്കി. രവീന്ദ്ര ജഡേജയും (ഏഴു റൺസ്) നിരാശപ്പെടുത്തി. ആറു പന്തുകൾ നേരിട്ട അക്ഷർ പട്ടേൽ 12 റണ്‍സെടുത്തു. അഫ്ഗാനിസ്ഥാനു വേണ്ടി ഫസൽഹഖ് ഫറൂഖി, ക്യാപ്റ്റൻ റാഷിദ് ഖാന്‍ എന്നിവർ മൂന്നു വിക്കറ്റുകൾ വീതം വീഴ്ത്തി.

English Summary:

India vs Afghanistan, Twenty 20 World Cup Super 8 Match Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com