ADVERTISEMENT

ബാർബഡോസ് ∙ സൂര്യകുമാർ യാദവിന്റെ (28 പന്തിൽ 53) ബാറ്റും ജസ്പ്രീത് ബുമ്രയുടെ (4 ഓവറിൽ 7 റൺസിന് 3 വിക്കറ്റ്) ബോളും ഒരിക്കൽ കൂടി രക്ഷയ്ക്കെത്തിയതോടെ, ട്വന്റി20 ലോകകപ്പിലെ സൂപ്പർ 8 മത്സരത്തിൽ അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 47 റൺസിന്റെ ആധികാരിക ജയം. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 181 റൺസ് നേടിയപ്പോൾ അഫ്ഗാന്റെ പോരാട്ടം 134 റൺസിൽ അവസാനിച്ചു. സ്കോർ: ഇന്ത്യ 20 ഓവറിൽ 8ന് 181. അഫ്ഗാനിസ്ഥാൻ 20 ഓവറിൽ 134ന് പുറത്ത്. അർധ സെഞ്ചറിയുമായ തിളങ്ങിയ സൂര്യകുമാറാണ് പ്ലെയർ ഓഫ് ദ് മാച്ച്.

അടിതെറ്റി അഫ്ഗാൻ

ഇന്ത്യ മുന്നോട്ടുവച്ച 182 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ അഫ്ഗാന് രണ്ടാം ഓവറിൽ തന്നെ ഓപ്പണർ റഹ്മാനുല്ല ഗുർബാസിനെ (8 പന്തിൽ 11) നഷ്ടമായി. ബുമ്രയ്ക്കായിരുന്നു വിക്കറ്റ്. പിന്നാലെ ഹസ്രത്തുല്ല സസായിയും (4 പന്തിൽ 2) ഇബ്രാഹിം സദ്രാനും (11 പന്തിൽ 8) മടങ്ങിയതോടെ പവർപ്ലേ അവസാനിക്കുമ്പോൾ 3ന് 35 എന്ന നിലയിലായിരുന്നു അഫ്ഗാൻ. നാലാം വിക്കറ്റിൽ 38 പന്തിൽ 44 റൺസ് കൂട്ടിച്ചേർത്ത ഗുൽബദിൻ നയ്ബ് (21 പന്തിൽ 17)– അസ്മത്തുല്ല ഒമർസായ് (20 പന്തിൽ 26) സഖ്യമാണ് അഫ്ഗാനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. എന്നാൽ ഇരുവരും പുറത്തായതിനു പിന്നാലെ അഫ്ഗാൻ വീണ്ടും പ്രതിരോധത്തിലായി. പിന്നാലെ അഫ്ഗാൻ ബാറ്റർമാരെ ചുരുട്ടിക്കെട്ടിയ ബോളർമാർ ഇന്ത്യയ്ക്ക് 47 റൺസ് ജയം സമ്മാനിച്ചു.

പാളിയ തുടക്കം

തുടക്കത്തിൽ പിച്ച് ബാറ്റർമാർക്ക് അനുകൂലമാകുമെന്നും രണ്ടാം ഇന്നിങ്സിൽ പിച്ചിന്റെ വേഗം കുറയുമെന്നും പ്രതീക്ഷിച്ചാണ് ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ബാറ്റിങ് തിരഞ്ഞെടുത്തത്. എന്നാൽ ആദ്യ ഓവറിൽ തന്നെ പിച്ചിന്റെ വേഗക്കുറവ് ഇന്ത്യൻ ഓപ്പണർമാരെ പരീക്ഷിക്കാൻ തുടങ്ങി. പിച്ചിൽ നിന്ന് കാര്യമായ പിന്തുണ ലഭിക്കാതെ വന്നതോടെ പേസ് ഓഫ് പന്തുകളുമായി ഇന്ത്യൻ ബാറ്റർമാരെ പരീക്ഷിക്കാനായിരുന്നു അഫ്ഗാനിസ്ഥാന്റെ തീരുമാനം.

തന്റെ രണ്ടാം ഓവറിൽ തന്നെ പേസർ ഫസൽഹഖ് ഫറൂഖിയുടെ പേസ് ഓഫ് പരീക്ഷണം ഫലം കണ്ടു. ഫറൂഖിയുടെ സ്ലോ ലെങ്ത് ബോളിൽ ലോഫ്റ്റഡ് ഷോട്ട് കളിക്കാനുള്ള ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയുടെ (13 പന്തിൽ 8) ശ്രമം റാഷിദ് ഖാന്റെ കൈകളിൽ അവസാനിച്ചു. പിന്നാലെയെത്തിയ ഋഷഭ് പന്ത് (11 പന്തിൽ 20) സ്വതസിദ്ധമായ ശൈലിയിൽ നന്നായി തുടങ്ങിയെങ്കിലും റാഷിദ് ഖാന്റെ പന്തിൽ റിവേഴ്സ് സ്വീപ് കളിക്കാനുള്ള ശ്രമത്തിനിടെ വിക്കറ്റിനു മുന്നിൽ കുടുങ്ങി. 

ഒരറ്റത്ത് കരുതലോടെ കളിച്ച വിരാട് കോലിയും (24 പന്തിൽ 24) അഞ്ചാമനായി എത്തിയ ശിവം ദുബെയും (7 പന്തിൽ 10) റാഷിദിനു മുന്നിൽ വീണതോടെ 11 ഓവറിൽ 4ന് 90 എന്ന നിലയിലായി ഇന്ത്യ.

രക്ഷകൻ സൂര്യ

മുൻനിര ബാറ്റർമാർ പുറത്തായതോടെ കൂട്ടത്തകർച്ച ഭയന്ന ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത് അഞ്ചാം വിക്കറ്റിലെ സൂര്യകുമാർ– ഹാർദിക് പാണ്ഡ്യ (24 പന്തിൽ 32) കൂട്ടുകെട്ടാണ്. ഒരു എൻഡിൽ ഹാർദിക് വിക്കറ്റ് നഷ്ടപ്പെടാതെ കരുതലോടെ കളിച്ചപ്പോൾ മറുവശത്ത് തന്റെ 360 ഡിഗ്രി ഷോട്ടുകളുമായി സൂര്യ അനായാസം റൺസ് കണ്ടെത്തി. 28 പന്തിൽ 3 സിക്സും 5 ഫോറും അടക്കമാണ് സൂര്യ അർധ സെ‍ഞ്ചറി തികച്ചത്. അഞ്ചാം വിക്കറ്റിൽ 37 പന്തിൽ 60 റൺസ് കൂട്ടിച്ചേർത്ത സൂര്യ– ഹാർദിക് സഖ്യം ഇന്ത്യൻ സ്കോർ 150 കടത്തി. സൂര്യ പുറത്തായതിനു പിന്നാലെ ഹാർദിക്കിനെയും മടക്കിയ അഫ്ഗാനിസ്ഥാൻ അവസാന ഓവറുകളിൽ റണ്ണൊഴുക്ക് പിടിച്ചുനിർത്തി. അഫ്ഗാനിസ്ഥാനു വേണ്ടി റാഷിദ് ഖാനും ഫസൽഹഖ് ഫറൂഖിയും 3 വിക്കറ്റ് വീതം വീഴ്ത്തി.

അന്തരിച്ച മുൻ ഇന്ത്യൻ താരം ഡേവിഡ് ജോൺസന് ആദരം അർപ്പിച്ച് കയ്യിൽ കറുത്ത ആംബാൻഡ് അണിഞ്ഞാണ് ഇന്ത്യൻ താരങ്ങൾ ഇന്നലെ കളിക്കാനിറങ്ങിയത്.

English Summary:

India won by 47 runs against Afghanistan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com