2011ലെ ധോണിയെപ്പോലെ തിളങ്ങണം: ഫൈനലിൽ കോലിയെ പിന്തുണച്ച് മുൻ ഇന്ത്യൻ താരം
Mail This Article
മുംബൈ∙ 2011 ലെ ഏകദിന ലോകകപ്പ് ഫൈനലിൽ എം.എസ്. ധോണി നടത്തിയ പ്രകടനം പോലൊന്ന് വിരാട് കോലിക്കും സാധിക്കുമെന്ന് മുന്‍ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. ട്വന്റി20 ലോകകപ്പിൽ ഇതുവരെ ഒരു മത്സരത്തിലും ബാറ്റിങ്ങിൽ തിളങ്ങാൻ കോലിക്കു സാധിച്ചില്ലെങ്കിലും ഫൈനലിൽ അങ്ങനെയായിരിക്കില്ലെന്നാണു കൈഫിന്റെ നിലപാട്. 2011 ൽ മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ നടന്ന ഫൈനലിൽ 91 റൺസ് നേടിയ ധോണി ഇന്ത്യയെ ലോകകപ്പ് വിജയത്തിലെത്തിച്ചിരുന്നു. ശ്രീലങ്കയെ തോൽപിച്ചാണ് ഇന്ത്യ ഏകദിന ലോകകപ്പ് സ്വന്തമാക്കിയത്.
‘‘2011 ലോകകപ്പിൽ ധോണിക്കും മികച്ച പ്രകടനം നടത്താൻ സാധിച്ചിരുന്നില്ലെന്ന് വിരാട് കോലിക്ക് ഓർമയുണ്ടാകണം. പക്ഷേ ഫൈനലിൽ അദ്ദേഹം ഫോം കണ്ടെത്തി. അതുവരെ ധോണി നിറംമങ്ങിയ കളിയാണു പുറത്തെടുത്തത്. കുലശേഖരയെ ലോങ് ഓണിലേക്ക് ധോണി സിക്സര്‍ പറത്തിയത് എല്ലാവരുടേയും മനസ്സിൽ ആഴത്തിൽ പതിഞ്ഞിട്ടുണ്ട്. വിരാട് കോലിക്ക് ഒരു ഹീറോ ആകാനുള്ള അവസരമായിട്ടാണ് എനിക്കു തോന്നുന്നത്.’’– കൈഫ് ഒരു സ്പോർട്സ് മാധ്യമത്തോടു പറഞ്ഞു.
‘‘മോശം ഫോമിലാണെന്ന കാര്യം കോലി മറന്നേക്കുക. ഏകദിന ലോകകപ്പിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിട്ടപ്പോൾ കോലിയാണു സെഞ്ചറി നേടിയത്.’’– മുഹമ്മദ് കൈഫ് വ്യക്തമാക്കി. ഇതിനു മുൻപു കളിച്ച് അഞ്ച് ട്വന്റി20 ലോകകപ്പുകളിലും ഇന്ത്യൻ ടീമിനു നിർണായക സംഭവന നൽകിയ താരമാണ് കോലി. 2014, 2016 ലോകകപ്പുകളിൽ പ്ലെയർ ഓഫ് ദ് ടൂർണമെന്റായ കോലി, 2022ൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരവുമാണ്.
എന്നാൽ ഈ ലോകകപ്പിൽ പ്ലേയിങ് ഇലവനിൽ ഓപ്പണറായി പ്രമോഷൻ കിട്ടിയ താരത്തിന് 7 ഇന്നിങ്സുകളിൽ നിന്നായി നേടാനായത് 75 റൺസ് മാത്രമാണ്. രണ്ടു തവണ പൂജ്യത്തിനു പുറത്തായ കോലി, രണ്ടു തവണ മാത്രമാണ് രണ്ടക്കം കടന്നത്. ബംഗ്ലദേശിനെതിരെ നേടിയ 37 റൺസാണ് ടോപ് സ്കോർ.