ADVERTISEMENT

തിരുവനന്തപുരം∙ പരിശീലകൻ മനുവിനെതിരായ പീ‍ഡന പരാതിയിൽ വീഴ്ച സമ്മതിച്ച് കേരള ക്രിക്കറ്റ് അസോസിയേഷൻ. ‘‘ചില കാര്യങ്ങൾ അന്വേഷിക്കാതെയാണ് മനുവിനെ ജോലിയിൽ തിരിച്ചെടുത്തത്. രക്ഷിതാക്കളുടെയും കുട്ടികളുടെയും ആവശ്യ പ്രകാരമാണ് മനുവിനെ തിരിച്ചെടുത്തത്. അന്വേഷണവുമായി സഹകരിക്കുന്നുണ്ട്. പരാതിയിൽനിന്നു പിൻമാറാൻ ഒരു രക്ഷിതാവിനോടും ആവശ്യപ്പെട്ടിട്ടില്ല.’’- കെസിഎ പ്രസിഡന്റ് ജയേഷ് ജോർജ് വാർത്താ സമ്മേളനത്തിൽ പ്രതികരിച്ചു.‘‘ആരോപണ വിധേയനായ ക്രിക്കറ്റ് പരിശീലകന്‍ മനുവിനെ ഏതെങ്കിലും തരത്തില്‍ സംരക്ഷിക്കാന്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ ശ്രമിച്ചിട്ടില്ല. അത്തരത്തിലൊരാളെ സംരക്ഷിച്ചുനിർത്തേണ്ട ആവശ്യവും അസോസിയേഷനില്ല. ഇത്തരമൊരു വ്യക്തിയെ സംരക്ഷിച്ചുകൊണ്ട് ആരോപണത്തിന്റെ കരിനിഴലില്‍ നില്‍ക്കാന്‍ ഉദ്ദേശിക്കുന്ന സംഘടനയല്ല ക്രിക്കറ്റ് അസോസിയേഷന്‍. മനുവിനെതിരായ കേസന്വേഷണവുമായി എല്ലാവിധത്തിലും അസോസിയേഷന്‍ സഹകരിക്കുന്നുണ്ട്.

2012 ഒക്ടോബര്‍ 12നാണ് മനു തിരുവനന്തപുരം ജില്ലാ ക്രിക്കറ്റ് അസോസിയേഷനില്‍ പരിശീലകനായെത്തുന്നത്. 2022ല്‍ മനുവിനെതിരായ ആദ്യ ആരോപണം ഉയര്‍ന്നുവെങ്കിലും അപ്പോഴും കുട്ടികളോ രക്ഷിതാക്കളോ അസോസിയേഷനില്‍ ഏതെങ്കിലുംവിധത്തില്‍ പരാതി നല്‍കിയിരുന്നില്ല. ചൈല്‍ഡ് ലൈനും പോലീസും അന്വേഷണവുമായി എത്തുമ്പോള്‍ മാത്രമാണ് ഇക്കാര്യങ്ങള്‍ അസോസിയേഷന്‍ അറിയുന്നത്. തുടര്‍ന്ന് മനുവിനെ പരിശീലക സ്ഥാനത്തുനിന്നു മാറ്റിയെങ്കിലും മനുവിനുകീഴില്‍ പരിശീലനത്തിലുണ്ടായിരുന്ന കുട്ടികളും അവരുടെ രക്ഷിതാക്കളും അയാള്‍ക്കുവേണ്ടി രംഗത്തെത്തി. മനുവിനെ നിലനിർത്തണമെന്നും സിലക്ഷനുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങള്‍മൂലം മനുവിനെതിരെ ആരോപണം ഉന്നയിക്കുന്നതാണെന്നുമായിരുന്നു അവരുടെ വാദം. മനുവിനെ തിരിച്ചെടുക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടെങ്കിലും ആദ്യം അസോസിയേഷന്‍ അതിനു തയാറായില്ല. പിന്നീട് ഈ കുട്ടികളും രക്ഷിതാക്കളും പൊലീസിലുള്‍പ്പെടെ മനുവിന് അനുകൂലമായി മൊഴി നല്‍കുകയും മനുവിന് ജാമ്യം ലഭിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഇയാളെ തുടരാന്‍ അനുവദിച്ചത്. പിന്നീട് ഈ കേസില്‍ കോടതി മനുവിനെ തെളിവില്ലെന്നുകണ്ട് വെറുതേവിടുകയും ചെയ്തു.

തന്റെ മകള്‍ക്ക് മനു വേണ്ടവിധത്തിലുള്ള പരിശീലനം നല്‍കുന്നില്ലെന്നു കാട്ടി 2024 ഏപ്രില്‍ 19ന് ഒരു രക്ഷിതാവ് ജില്ലാ അസോസിയേഷനില്‍ പരാതി നല്‍കിയിരുന്നു. 2022ലെ കേസില്‍ മനുവിന് അനുകൂലമായി പൊലീസിലും കോടതിയിലും മൊഴി നല്‍കിയവരായിരുന്നു ഇവര്‍. ഈ പരാതിയില്‍ മനുവിനോട് വിശദീകരണം ആവശ്യപ്പെട്ടെങ്കിലും ഏപ്രില്‍ 21ന് മനു രാജിക്കത്ത് നല്‍കി. എന്നാല്‍ രാജിയ്ക്ക് നടപടി ക്രമമുള്ളതിനാല്‍ നോട്ടിസ് കാലാവധി പൂര്‍ത്തിയാക്കണമെന്ന് മനുവിനോട് അസോസിയേഷന്‍ ആവശ്യപ്പെട്ടു. ആ കാലവധിക്കുള്ളിലാണ് പിങ്ക് ടൂര്‍ണമെന്റ് നടക്കുന്നത്. ആ സമയത്തൊന്നും മനുവിനെതിരെ ലൈംഗികാരോപണ കേസുകള്‍ ഉണ്ടായിരുന്നുമില്ല. മനുവിനെതിരായി നല്‍കിയ പരാതിയില്‍ അസോസിയേഷന്‍ ജില്ലാ ഘടകം പരാതിക്കാരന് മെയ് 5ന് മറുപടി നല്‍കുകയും ചെയ്തു.

ജൂണ്‍ ആദ്യ ആഴ്ചയിലാണ്, നേരത്തേ ഇവിടെ പരിശീലനം നേടിയിരുന്ന ഒരു പെണ്‍കുട്ടിയും രക്ഷിതാവും മനുവിനെതിരെ പുതിയ ആരോപണവുമായി പൊലീസിനെ സമീപിക്കുന്നതും തുടര്‍ന്ന് അസോസിയേഷനിലെത്തി വാക്കാല്‍ വിവരം പറയുന്നതും. പുതിയ പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ മനുവിനെ പരിശീലകനായി നിയോഗിക്കരുതെന്ന് എല്ലാ സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകളേയും രേഖാമൂലം അറിയിച്ചു. നാഷനല്‍ ക്രിക്കറ്റ് അക്കാദമിയിലെ മനുവിന്റെ കോച്ചിംഗ് സര്‍ട്ടിഫിക്കേഷന്‍ റദ്ദാക്കാനും കെസിഎ നിര്‍ദേശം നല്‍കി.– കെസിഎ വാർത്താ സമ്മേളനത്തില്‍ അറിയിച്ചു.

English Summary:

Kerala Cricket Association Press Meet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com