ADVERTISEMENT

മുംബൈ∙ ശ്രീലങ്കയ്ക്കെതിരായ ട്വന്റി20 പരമ്പരയില്‍ സൂര്യകുമാർ യാദവിനെ ക്യാപ്റ്റനാക്കുന്ന കാര്യം പരിശീലകൻ ഗൗതം ഗംഭീർ, ഹാർദിക് പാണ്ഡ്യയോടു വിശദീകരിച്ചു. രോഹിത് ശർമ ട്വന്റി20യിൽനിന്നു വിരമിച്ച സാഹചര്യത്തിൽ സ്വാഭാവികമായും വൈസ് ക്യാപ്റ്റനായിരുന്ന പാണ്ഡ്യ ടീമിനെ നയിക്കുമെന്നായിരുന്നു ആരാധക പ്രതീക്ഷ. എന്നാൽ ഹാർദിക് പാണ്ഡ്യയെ ക്യാപ്റ്റൻ സ്ഥാനം ഏൽപിക്കാൻ പരിശീലകനായ ഗൗതം ഗംഭീറിനും സിലക്ടർ അജിത് അഗാർക്കറിനും താൽപര്യമില്ല. മുൻപ് ഇന്ത്യൻ ടീമിനെ നയിച്ച് പരിചയമുള്ള സൂര്യകുമാർ യാദവിനെ രോഹിത് ശർമയുടെ പിൻഗാമിയാക്കാനാണ് മാനേജ്മെന്റിനു താൽപര്യം.

ശ്രീലങ്കൻ പര്യടനത്തിനുള്ള ടീമുകളെ പ്രഖ്യാപിക്കുന്നതിനു മുൻപു തന്നെ ഗൗതം ഗംഭീറും അജിത് അഗാർക്കറും പാണ്ഡ്യയെ വിളിച്ചാണ് ക്യാപ്റ്റനെ മാറ്റുന്ന കാര്യം അറിയിച്ചത്. ട്വന്റി20 ടീമിന്റെ സ്ഥിരം ക്യാപ്റ്റനായി സൂര്യകുമാർ യാദവിനെ നിയമിക്കാനാണു നീക്കം നടക്കുന്നത്. ഇടയ്ക്കിടെ പരുക്കേൽക്കുന്നതും പാണ്ഡ്യയുടെ കാര്യത്തിൽ തിരിച്ചടിയായി. താരങ്ങളുടെ ജോലി ഭാരം കൈകാര്യം ചെയ്യുന്നതിനും ഈ തീരുമാനം ഉപകരിക്കുമെന്നാണ് ടീം മാനേജ്മെന്റിന്റെ നിലപാട്.

കഴിഞ്ഞ വർഷം നടന്ന ഏകദിന ലോകകപ്പിനിടെ പരുക്കേറ്റ ഹാർദിക് പാണ്ഡ്യ പിന്നീട് ഇന്ത്യൻ പ്രീമിയർ ലീഗിലാണു കളിക്കാനിറങ്ങുന്നത്. ആഭ്യന്തര ക്രിക്കറ്റിൽ കളിക്കാതിരുന്ന പാണ്ഡ്യ, സ്വന്തം നിലയിൽ പരിശീലനം നടത്തിയതു വിവാദമായിരുന്നു. ട്വന്റി20 ലോകകപ്പിൽ തകര്‍പ്പൻ പ്രകടനവുമായി ഫോം തെളിയിച്ചെങ്കിലും പാണ്ഡ്യയ്ക്കു പരുക്കേറ്റാൽ പുതിയ ക്യാപ്റ്റനെ തേടി പോകേണ്ടിവരുമെന്ന ആശങ്കയും ബിസിസിഐയ്ക്കു മുന്നിലുണ്ട്.

ശ്രീലങ്കയ്ക്കെതിരായ ട്വന്റി20 പരമ്പരയിൽ കളിക്കാനുണ്ടാകുമെന്ന് ഹാർദിക് പാണ്ഡ്യ ബിസിസിഐയെ അറിയിച്ചിരുന്നു. വ്യക്തിപരമായ കാരണങ്ങളുള്ളതിനാൽ ഏകദിന പരമ്പരയിൽനിന്ന് ഒഴിവാക്കണമെന്നാണു താരത്തിന്റെ നിലപാട്. ട്വന്റി20 ലോകകപ്പിനു ശേഷം ഹാർദിക് പാണ്ഡ്യ വിശ്രമത്തിലാണ്. ജന്മനാടായ വഡോദരയിൽ കഴിഞ്ഞ ദിവസം പാണ്ഡ്യയ്ക്കു നൽകിയ സ്വീകരണത്തിൽ ആയിരക്കണക്കിന് ആരാധകരാണ് ഒഴുകിയെത്തിയത്.

English Summary:

Gautam Gambhir Delivers T20I Captaincy Shock To Hardik Pandya

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com