ഗംഭീർ പറഞ്ഞു, അവധിക്കാലം ‘വെട്ടിച്ചുരുക്കി’ വിരാട് കോലി; ശ്രീലങ്കയ്ക്കെതിരെ കളിക്കാൻ തയാർ
Mail This Article
മുംബൈ∙ രോഹിത് ശർമയ്ക്കു പിന്നാലെ ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പര കളിക്കാൻ സമ്മതം അറിയിച്ച് സൂപ്പർ താരം വിരാട് കോലിയും. ട്വന്റി20 ലോകകപ്പിനു ശേഷം കുടുംബത്തോടൊപ്പം ലണ്ടനിലാണ് കോലിയുള്ളത്. വിരാട് കോലി, രോഹിത് ശർമ, ജസ്പ്രീത് ബുമ്ര എന്നിവർക്ക് ശ്രീലങ്കൻ പര്യടനത്തിൽ വിശ്രമം നൽകാനായിരുന്നു ബിസിസിഐയുടെ ആദ്യത്തെ തീരുമാനം. എന്നാൽ പ്രധാന താരങ്ങളില്ലാതെ ശ്രീലങ്കയിൽ കളിക്കാനിറങ്ങുന്നതു ശരിയല്ലെന്നാണു പുതുതായി ചുമതലയേറ്റ പരിശീലകൻ ഗൗതം ഗംഭീറിന്റെ നിലപാട്. പിന്നാലെ വിദേശ യാത്ര വെട്ടിച്ചുരുക്കി ടീമിനൊപ്പം ചേരാൻ രോഹിത് തീരുമാനിച്ചു.
ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിൽ രോഹിത് ശർമ തന്നെ ഇന്ത്യൻ ക്യാപ്റ്റനാകും. വിരാട് കോലിയും കളിക്കാൻ തയാറായതോടെ ഹാർദിക് പാണ്ഡ്യയും ജസ്പ്രീത് ബുമ്രയും മാത്രമാകും പരമ്പരയിൽനിന്നു വിട്ടുനില്‍ക്കുക. അടുത്ത വർഷം നടക്കാനിരിക്കുന്ന ചാംപ്യൻസ് ട്രോഫിക്കു മുൻപ് ആറ് ഏകദിന മത്സരങ്ങൾ മാത്രമാണ് ഇന്ത്യയ്ക്കു കളിക്കാനുള്ളത്. അതിൽ മൂന്നും ശ്രീലങ്കയ്ക്കെതിരെയാണ്. ശ്രീലങ്കൻ പര്യടനത്തിനു ശേഷം അഞ്ച് മാസക്കാലം ഇന്ത്യൻ ഏകദിന ടീമിന് മത്സരങ്ങളുമില്ല.
ഈ സാഹചര്യത്തിൽ പ്രധാന താരങ്ങളെല്ലാം ശ്രീലങ്കയിലുണ്ടാകണമെന്ന് ഗൗതം ഗംഭീർ തീരുമാനിക്കുകയായിരുന്നു. ശ്രീലങ്കൻ പര്യടനത്തിനുള്ള ടീമുകളെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ട്വന്റി20 ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്തെച്ചൊല്ലി ആശയക്കുഴപ്പം തുടരുന്നതിനാലാണ് ടീം പ്രഖ്യാപനം വൈകുന്നത്. മലയാളി താരം സഞ്ജു സാംസൺ ട്വന്റി20 ടീമിൽ കളിക്കുമെന്നാണു വിവരം. വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തും ഏകദിന, ട്വന്റി20 ടീമുകളിലുണ്ടാകും.