ADVERTISEMENT

തിരുവനന്തപുരം∙ ബംഗ്ലദേശിനെതിരെ സെഞ്ചറിയടിച്ചപ്പോൾ, ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെ ആഘോഷം കണ്ടാണ് സന്തോഷം ഇരട്ടിച്ചതെന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ. ഒരു ക്യാപ്റ്റനിൽനിന്ന് ഇത്രയേറെ പിന്തുണ ലഭിക്കുന്നതു ഭാഗ്യമാണെന്നും സഞ്ജു വ്യക്തമാക്കി. തിരുവനന്തപുരത്തു നടത്തിയ വാർത്താ സമ്മേളനത്തിൽ മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു സഞ്ജു.

‘‘അഞ്ച് സിക്സ് അടിച്ചുകഴിഞ്ഞ് സ്കോർ ബോർഡ് നോക്കിയപ്പോൾ, 60 ൽ നിന്ന് പെട്ടെന്ന് 90 ൽ എത്തിയിട്ടുണ്ട്. അപ്പോഴാണ് 90 എത്തിയല്ലേ എന്നു തിരിച്ചറിഞ്ഞത്. സെഞ്ചറിയടിക്കുകയെന്നത് ഇന്ത്യൻ ക്രിക്കറ്റിൽ ഒരു സംഭവം തന്നെയാണ്. നൂറിലേക്ക് ഫോറടിച്ച് എത്തണോ, സിംഗിൾ എടുക്കണോ എന്നൊക്കെ മനസ്സിൽ ഇങ്ങനെ ഓടിക്കൊണ്ടിരിക്കുകയാണ്. അഗ്രസീവായി കളിച്ച് 100 ൽ എത്താം എന്നു തീരുമാനിച്ചു.’’

‘‘എന്താണു ചിന്തിക്കുന്നതെന്ന് ക്യാപ്റ്റൻ സൂര്യകുമാർ വന്നു ചോദിച്ചു. അടിക്കാൻ തന്നെയാണു ശ്രമമെന്നു ഞാന്‍ പറഞ്ഞു. നീ ഒരു സെഞ്ചറി അർഹിക്കുന്നുണ്ട് എന്നാണ് സൂര്യ അതിനു മറുപടി നൽകിയത്. ഒരു ക്യാപ്റ്റൻ അതു പറയുമ്പോള്‍ ഒന്നു രണ്ടു പന്തുകൾ കൂടുതൽ എടുത്താലും കുഴപ്പമില്ല എന്നാണു തോന്നിയത്.’’

‘‘സെഞ്ചറി കഴിഞ്ഞപ്പോൾ സൂര്യയുടെ ആഘോഷം എന്റെ സന്തോഷം ഇരട്ടിയാക്കി. ഞാൻ ഹെൽമറ്റൊക്കെ മാറ്റാൻ നില്‍ക്കുമ്പോൾ സൂര്യ അദ്ദേഹത്തിന്റെ ഹെൽമറ്റും ഊരി എന്റെയടുത്തെത്തി. ഒരു ക്യാപ്റ്റന്‍ ഇത്രയേറെ പിന്തുണ നൽകുന്നത് ഒരു താരത്തിന്റെ ഭാഗ്യം തന്നെയാണ്. ഞാൻ അതു വളരെയേറെ ആസ്വദിച്ചു. മത്സരത്തിന്റെ വിഡിയോ എപ്പോഴും കണ്ടുകൊണ്ടിരിക്കും.’’– സഞ്ജു മാധ്യമങ്ങളോടു പ്രതികരിച്ചു.

ബംഗ്ലദേശിനെതിരായ മൂന്നാം ട്വന്റി20യിൽ 47 പന്തുകൾ നേരിട്ട സഞ്ജു 111 റൺസെടുത്തിരുന്നു. മത്സരത്തിൽ 133 റൺസിന്റെ വമ്പൻ വിജയമാണ് ഇന്ത്യ നേടിയത്. ജയത്തോടെ മൂന്നു മത്സരങ്ങളുള്ള പരമ്പര ഇന്ത്യ 3–0ന് സ്വന്തമാക്കി. രഞ്ജി ട്രോഫിയിൽ കേരളത്തിനായി കളിക്കാനുള്ള ഒരുക്കത്തിലാണ് സഞ്ജു.

English Summary:

Captain Surya's celebration make me more happy: Sanju Samson

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com