ADVERTISEMENT

ബെംഗളൂരു ∙ അദ്ഭുതങ്ങളൊന്നും സംഭവിച്ചില്ല; ഇന്ത്യയുടെ രക്ഷയ്ക്കായി മഴയുമെത്തിയില്ല. 107 റൺസിന്റെ നിസ്സാര വിജയലക്ഷ്യം പിന്തുടർന്ന ന്യൂസീലൻഡിന് ഇന്ത്യയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ 8 വിക്കറ്റിന്റെ അനായാസ ജയം. രണ്ടാം ഇന്നിങ്സിൽ ഉജ്വല തിരിച്ചുവരവ് നടത്തിയെങ്കിലും ആദ്യ ഇന്നിങ്സിലെ ബാറ്റിങ് കൂട്ടത്തകർച്ചയ്ക്ക് ഇന്ത്യ നൽകേണ്ടിവന്ന കനത്ത വിലയാണ് ഈ വൻ തോൽവി. ഇന്ത്യയിൽ ഒരു ടെസ്റ്റ് മത്സര വിജയത്തിനായുള്ള 36 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ചാണ് കിവീസ് തിരിച്ചു കയറിയത്. ഇന്ത്യൻ മണ്ണിൽ ന്യൂസീലൻഡിന്റെ മൂന്നാം ടെസ്റ്റ് വിജയമാണിത്.  

സ്കോർ: ഇന്ത്യ– 46, 462. ന്യൂസീലൻഡ്– 402, 2ന് 110. ഒന്നാം ഇന്നിങ്സിൽ സെഞ്ചറി നേടിയ കിവീസ് ബാറ്റർ രചിൻ രവീന്ദ്രയാണ് പ്ലെയർ ഓഫ് ദ് മാച്ച്. മൂന്ന് ടെസ്റ്റ് പരമ്പരയിൽ കിവീസ് 1–0ന് മുന്നിലെത്തി. രണ്ടാം ടെസ്റ്റ് 24നു പുണെയിൽ ആരംഭിക്കും. 

അനായാസം കിവീസ് 

ഒരു ദിവസവും 10 വിക്കറ്റും ശേഷിക്കെ, ജയിക്കാൻ വെറും 107 റൺസ്. ന്യൂസീലൻഡ് ബാറ്റർമാരുടെ കയ്യകലത്തുണ്ടായിരുന്ന വിജയം അട്ടിമറിക്കണമെങ്കിൽ ഇന്ത്യൻ ബോളർമാർ ഇന്നലെ ചിന്നസ്വാമിയിലെ പിച്ചിൽ അദ്ഭുതം കാട്ടണമായിരുന്നു.

ഇന്നലെ രണ്ടാം പന്തിൽതന്നെ  കിവീസ് ക്യാപ്റ്റൻ ടോം ലാതമിനെ (0) വിക്കറ്റിനു മുന്നിൽ കുരുക്കിയ ജസ്പ്രീത് ബുമ്ര, അവിശ്വസനീയ ജയത്തിന്റെ സാധ്യത നൽകിയെങ്കിലും ഇന്ത്യൻ പ്രതീക്ഷകൾ അതിനപ്പുറത്തേക്കു നീണ്ടില്ല. പേസർമാർക്ക് മുൻപിൽ പലതവണ വിറച്ചെങ്കിലും ഡെവൻ കോൺവേയെ പുറത്താക്കാൻ (17) അടുത്ത 12 ഓവറുകൾ ഇന്ത്യയ്ക്ക് കാത്തിരിക്കേണ്ടിവന്നു. ആ വിക്കറ്റ് നേടിയതും ബുമ്ര തന്നെ. എന്നാൽ അപ്പോഴേക്കും ന്യൂസീലൻ‌സ് സ്കോർ ബോർഡിലേക്ക് 35 റൺസ് എത്തിയിരുന്നു. 

പേസില്ലാതെ ഇന്ത്യ

ഒരു വശത്ത് അനായാസമായി ബാറ്റുചെയ്ത വിൽ യങ്ങിനൊപ്പം (48*) രചിൻ രവീന്ദ്രയുമെത്തിയതോടെ (39*) ന്യൂസീലൻഡിന് അതിവേഗം വിജയമുറപ്പിക്കാനായി. ബുമ്രയ്ക്കെതിരെ ആദ്യ ഓവറിൽ 2 ഫോർ നേടിത്തുടങ്ങിയ രചിൻ‌ രവീന്ദ്ര ഒന്നാം ഇന്നിങ്സിന്റെ തുടർച്ചയെന്നോണം ഇന്ത്യൻ ബോളർമാരെ കടന്നാക്രമിച്ചു. സ്പിന്നർമാരെ അനായാസം നേരിട്ട കിവീസ് ബാറ്റർമാർ മൂന്നാം പേസറുടെ അഭാവം ഇന്ത്യയെ തുടരെ ഓ‍ർമിപ്പിച്ചുകൊണ്ടിരുന്നു. 3 ഓവർ മാത്രം പന്തെറിഞ്ഞ കുൽദീപ് 26 റൺസാണ് വഴങ്ങിയത്.

ഇന്ത്യ മുന്നിൽത്തന്നെ! 

ബെംഗളൂരു ∙ ന്യൂസീലൻഡിനെതിരെ ഒന്നാം ടെസ്റ്റിൽ തോൽവി വഴങ്ങിയെങ്കിലും ലോക ടെസ്റ്റ് ചാംപ്യൻഷിപ് പോയിന്റ് പട്ടികയിൽ ഇന്ത്യയുടെ ഒന്നാം സ്ഥാനത്തിന് ഇളക്കമില്ല. 68.06 ശതമാനം പോയിന്റുമായി ഇന്ത്യ ഒന്നാംസ്ഥാനത്തും 62.50 ശതമാനം പോയിന്റുമായി ഓസ്ട്രേലിയ രണ്ടാം സ്ഥാനത്തുമാണ്. ശ്രീലങ്ക മൂന്നാംസ്ഥാനത്ത് തുടരുമ്പോൾ (55.56) ഇംഗ്ലണ്ടിനെയും ദക്ഷിണാഫ്രിക്കയെയും മറികടന്ന് ന്യൂസീലൻഡ് നാലാം സ്ഥാനത്തെത്തി (44.44).

ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിനു യോഗ്യതയുറപ്പിക്കാൻ പരമ്പരയിലെ അവശേഷിക്കുന്ന 2 മത്സരങ്ങളും ഡിസംബറിൽ ഓസ്ട്രേലിയയ്ക്കെതിരെ ആരംഭിക്കുന്ന 5 മത്സര പരമ്പരയും ഇന്ത്യയ്ക്കു നിർണായകമാണ്. 

∙ ഇന്ത്യയിൽ ന്യൂസീലൻഡ് ഒരു ടെസ്റ്റ് മത്സരം ജയിക്കുന്നത് 13109 ദിവസത്തിനുശേഷമാണ്. 1988ൽ മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ ഇന്ത്യയെ 136 റൺസിന് തോൽപിച്ചതായിരുന്നു ഇതിനു മുൻപുള്ള വിജയം

പരാജയപ്പെട്ടെങ്കിലും ടെസ്റ്റ് ക്രിക്കറ്റിലെ സമീപനം മാറ്റാൻ ടീം ആഗ്രഹിക്കുന്നില്ല. പരാജയപ്പെടുമെന്ന ഭീതിയിൽ ആക്രമണ ക്രിക്കറ്റിൽനിന്നു പിന്നോട്ടുപോകില്ല. പ്രതികൂല സാഹചര്യത്തിലും ബംഗ്ലദേശിനെതിരെ വിജയം നേടിയത് ഈ ശൈലിയിലൂടെയാണ്. 

English Summary:

New Zealand won first test match against India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com