ADVERTISEMENT

യുവേഫ ചാംപ്യൻസ് ലീഗ് ഫുട്ബോളിനു ബദലായി യൂറോപ്പിലെ മുൻനിര ക്ലബ്ബുകൾ ആസൂത്രണം ചെയ്ത യൂറോപ്യൻ സൂപ്പർ ലീഗിനെക്കുറിച്ച് (ഇഎസ്എൽ) പൊതുജനാഭിപ്രായം സ്വരൂപിക്കാൻ സമൂഹമാധ്യമമായ ട്വിറ്ററിൽ വൻ കൃത്രിമം നടത്തിയതായി കണ്ടെത്തൽ. ഇഎസ്എൽ പ്രഖ്യാപിച്ച് 72 മണിക്കൂറിനകം ട്വിറ്ററിൽ വന്ന അനുകൂല ട്വീറ്റുകളുടെ ചുവടുപിടിച്ച് സ്പെയിനിലെ ഒരു ഡിജിറ്റൽ കൺസൽറ്റൻസി നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ടാണു സ്പാനിഷ് മാധ്യമമായ എൽ കോൺഫിഡിൻഷ്യൽ പുറത്തുവിട്ടത്. പ്രഫഷനൽ സൈബർ പോരാളികൾ നിയന്ത്രിക്കുന്ന ആയിരക്കണക്കിനു വ്യാജ അക്കൗണ്ടുകളും സ്വയം പ്രവർത്തിക്കുന്ന ഇന്റർനെറ്റ് ബോട്ടുകളും വഴിയാണ് ഇഎസ്എലിനു പിന്തുണ ഉറപ്പാക്കാൻ ശ്രമം നടന്നത്.

യൂറോപ്യൻ ഫുട്ബോൾ ഭരണസമിതിയായ യുവേഫയ്ക്കു ബദലായാണ് ഇഎസ്എൽ എന്ന ആശയം കഴിഞ്ഞ ഏപ്രിലിൽ യൂറോപ്പിലെ മുൻനിര ക്ലബ്ബുകൾ ചേർന്നു പ്രഖ്യാപിച്ചത്. യുവേഫയുടെ ജനകീയ നിലപാടുകളെ എതിർത്തു സാമ്പത്തികമായി മുൻനിരയിലുള്ള ഇംഗ്ലണ്ടിലെ 6 ക്ലബ്ബുകളും ഇന്റർ മിലാൻ, എസി മിലാൻ, യുവന്റസ് (ഇറ്റലി), റയൽ മഡ്രിഡ്, ബാർസിലോന, അത്‌ലറ്റിക്കോ മഡ്രിഡ് (സ്പെയിൻ) എന്നീ ക്ലബ്ബുകളും ചേർന്നാണ് ഇഎസ്എലിനായി രംഗത്തുവന്നത്. ഇതിൽ യുവന്റസ്, റയൽ, ബാർസ എന്നീ ക്ലബ്ബുകളൊഴികെയുള്ളവ ആരാധകരോഷം ശക്തമായതോടെ പിന്മാറി. ഈ ക്ലബ്ബുകൾക്കെതിരെ യുവേഫ അച്ചടക്ക നടപടിയും പ്രഖ്യാപിച്ചു.

2.72 ലക്ഷം വ്യാജ അക്കൗണ്ടുകളിൽനിന്നായി 20 ലക്ഷത്തോളം ഇഎസ്എൽ അനുകൂല ട്വീറ്റുകളാണു ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ടത്. ഓരോ സെക്കൻഡിലും 10 ട്വീറ്റുകൾ എന്നതായിരുന്നു അനുപാതം. കൂടുതലായും സ്പെയിൻ, അറബ് രാജ്യങ്ങൾ എന്നിവിടങ്ങളിൽനിന്നായിരുന്നു ഇവയേറെയും. റയൽ മഡ്രിഡ് പ്രസിഡന്റ് ഫ്ലോറന്റീനോ പെരസിനെ പിന്തുണയ്ക്കുന്ന ഹാഷ്ടാഗുള്ള 18,000 ട്വീറ്റുകൾ 7000 അക്കൗണ്ടുകളിൽനിന്നുണ്ടായി. ഇവയിലേറെയും തൊട്ടുമുൻപു സൃഷ്ടിച്ച അക്കൗണ്ടുകളായിരുന്നു. ഇവയ്ക്കൊന്നും ഫോളോവേഴ്സും ഉണ്ടായിരുന്നില്ല. സൂപ്പർ ലീഗ് മികച്ച ആശയമാണെന്നും ഫുട്ബോളിൽ വിപ്ലവം നടപ്പാക്കുമെന്നും അർഥമുള്ള സമാന വാചകം ഉപയോഗിച്ച് 3600 ട്വീറ്റുകൾ ഏതാണ്ട് ഒരേസമയം തന്നെ ട്വിറ്ററിൽ പ്രസിദ്ധീകരിക്കാനും ഇവർക്കായി. ഇതുവഴി ഇഎസ്എലിനെ ട്രെൻഡിങ് പട്ടികയിൽ ഒന്നാമതെത്തിക്കാനും അതുവഴി ജനകീയാഭിപ്രായം സ്വരൂപിക്കാനുമാണു സംഘാടകർ ലക്ഷ്യമിട്ടത്. 

English Summary : Bots used to manipulate social media in favour of Super League, says study

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com