ADVERTISEMENT

കൊച്ചി ∙ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആശാൻ ഇവാൻ വുക്കോമനോവിച്ച് ടീം വിടുമോ? ഐഎസ്എലിന്റെ ഇടവേളയിൽ അഭ്യൂഹങ്ങൾ നിറയുന്നു. ഇവാന്റെ പകരക്കാരന്റെ പേരുവരെ ചർച്ച ചെയ്യുകയാണു സമൂഹമാധ്യമങ്ങൾ. നിജസ്ഥിതി എന്താണ്? സാക്ഷാൽ ഇവാൻ വുക്കോമനോവിച്ച് തന്നെ ഇതിന് ഉത്തരം നൽകുന്നു: ‘‘എല്ലാം കിംവദന്തികൾ മാത്രം. വ്യാജ വാർത്തകൾ...’’  

Read Also: ഇന്ത്യൻ ടീമിലെ മലയാളി ഗോൾ; കേരള ബ്ലാസ്റ്റേഴ്സിന്റെ റൈറ്റ് വിങ്ങിലെ വിശ്വസ്തന്‍

‘‘ഞാൻ ഈ ക്ലബ്ബിനെ ഏറെ ഇഷ്ടപ്പെടുന്നു. ഇവിടെ തുടരാനും ഏറെ ഇഷ്ടം. കേരളത്തിന് എന്റെ ഹൃദയത്തിലാണ് ഇടം. അങ്ങനെയുള്ളപ്പോൾ ഞാൻ എന്തിന് ഈ ടീം വിടണം? - ‘മനോരമ’യോട് ഇവാൻ വുക്കോമനോവിച്ച് പറഞ്ഞു. മൂന്നു വർഷം മുൻപാണ് ഇവാൻ ബ്ലാസ്റ്റേഴ്സ് പരിശീലകനായത്. തുടർച്ചയായ മൂന്നാം വട്ടവും ടീം പ്ലേഓഫിലേക്ക് അടുക്കുന്നതിന്റെ സംതൃപ്തി വുക്കോമനോവിച്ചിന്റെ വാക്കുകളിലുണ്ട്.  ‘‘ടീമിന്റെ പുരോഗതിയിൽ പ്രചോദിതനാണ് ഞാൻ. വരുംനാളുകളിൽ നല്ല ഫലമുണ്ടാക്കുന്നതിനായി ചിലതു ചെയ്യുന്നതിന്റെ ആവേശത്തിലുമാണ്.’’ ലീഗിന് ഇടവേളയായിട്ടും അവധിയെടുക്കാതെ കൊച്ചിയിൽ തുടരാനുള്ള കാരണം ഇവാൻ വ്യക്തമാക്കി. 

ടീമിന്റെ ക്യാപ്റ്റനും പ്ലേമേക്കറുമായ യുറഗ്വായ് താരം അഡ്രിയൻ ലൂണ പരുക്ക് മാറി തിരിച്ചെത്തിയ സാഹചര്യത്തിൽക്കൂടിയാണ് വിദേശ താരങ്ങൾ ഉൾപ്പെടെയുള്ളവർ അവധിയെടുത്തിട്ടും ഇവാൻ ഇവിടെ തുടരുന്നത്. പരിശീലകന്റെയും വൈദ്യസംഘത്തിന്റെയും മേൽനോട്ടത്തിൽ ലൂണ പരിശീലനം പുനരാരംഭിച്ചു. പ്ലേഓഫിനു മുൻപേ താരം കളത്തിൽ തിരിച്ചെത്തുമെന്ന കണക്കുകൂട്ടലിലാണ് ബ്ലാസ്റ്റേഴ്‌സ്. പരുക്കിൽനിന്നു മടങ്ങിയെത്തിയ ക്രൊയേഷ്യൻ സെന്റർ ബാക്ക് മാർക്കോ ലെസ്‌കോവിച്ചും ഇടവേളയെടുക്കാതെ പരിശീലനത്തിലുണ്ട്. 

മറ്റു താരങ്ങൾ 20നു ടീമിനൊപ്പം ചേരും. 30നു ജംഷഡ്പുരിനെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം. നാലു മത്സരം ബാക്കിയുള്ള ബ്ലാസ്റ്റേഴ്‌സ് അഞ്ചാം സ്ഥാനക്കാരായി പ്ലേഓഫ്‌ ബർത്ത് ഏറക്കുറെ ഉറപ്പിച്ചിട്ടുണ്ട്.

English Summary:

Kerala Blasters coach Vukomanovic denied the campaign on social media

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com