ADVERTISEMENT

ഗുവാഹത്തി ∙ ലോകകപ്പ് ഫുട്ബോൾ യോഗ്യതാ റൗണ്ടിൽ ഇന്ത്യയ്ക്ക് അപ്രതീക്ഷിത തിരിച്ചടി. റാങ്കിങ്ങിൽ പിന്നിലായ അഫ്ഗാനിസ്ഥാൻ 2–1ന് ഇന്ത്യയെ കീഴടക്കി. ഇതോടെ, ലോകകപ്പ് യോഗ്യതാ റൗണ്ടിന്റെ അടുത്ത ഘട്ടത്തിലേക്കു മുന്നേറാമെന്ന ഇന്ത്യയുടെ പ്രതീക്ഷകൾക്കു വൻ തിരിച്ചടി നേരിട്ടു. 150–ാം രാജ്യാന്തര മത്സരം കളിച്ച ഇന്ത്യൻ വെറ്ററൻ താരം സുനിൽ ഛേത്രിയുടെ പെനൽറ്റി ഗോളിൽ 37–ാം മിനിറ്റിൽ മുന്നിലെത്തിയ ഇന്ത്യയ്ക്കു രണ്ടാം പകുതിയിൽ ആധിപത്യം തുടരാൻ പറ്റാതെ പോയതാണ് തിരിച്ചടിയായത്. 70, 88 മിനിറ്റുകളിലായി 2 ഗോളുകൾ തിരിച്ചടിച്ചായിരുന്നു അഫ്ഗാനിസ്ഥാന്റെ വിജയം.

നേരത്തേ, സൗദി അറേബ്യയിൽ കഴിഞ്ഞയാഴ്ച നടന്ന ആദ്യപാദ മത്സരത്തിൽ ഇന്ത്യയും അഫ്ഗാനിസ്ഥാനും 1–1 സമനിലയിൽ പിരിയുകയായിരുന്നു. ഈ തോൽവി കൂടിയായതോടെ ഇന്ത്യൻ ഫുട്ബോൾ കോച്ച് ഇഗോർ സ്റ്റിമാച്ചിന്റെ ഭാവി തുലാസ്സിലായി. ഇന്ത്യ അടുത്ത റൗണ്ടിലെത്തിയില്ലെങ്കിൽ പരിശീലക ജോലി രാജിവയ്ക്കുമെന്നു മത്സരത്തലേന്നു സ്റ്റിമാച്ച് പ്രഖ്യാപിച്ചിരുന്നു. ജൂൺ 6ന് കുവൈത്ത്, 11ന് ഖത്തർ എന്നിവയ്ക്കെതിരെയാണ് ഇന്ത്യയുടെ ഇനിയുള്ള 2 മത്സരങ്ങൾ. ഇവ രണ്ടും ജയിച്ചെങ്കിൽ മാത്രമേ ഇന്ത്യയ്ക്ക് ഇനി യോഗ്യതാ റൗണ്ടിൽ പ്രതീക്ഷ വയ്ക്കാനാകൂ. ഗ്രൂപ്പിലെ മികച്ച 2 ടീമുകളാണ് അടുത്ത റൗണ്ടിലെത്തുക. 

150–ാം രാജ്യാന്തര മത്സരത്തിൽ കരിയറിലെ 94–ാം ഗോളാണ് സുനിൽ ഛേത്രി പേരിൽ കുറിച്ചത്. അഫ്ഗാൻ താരം ഹാറൂൺ അമിറി ബോക്സിനുള്ളിൽ പന്തു കൈ കൊണ്ടു പിടിച്ചതിനു ലഭിച്ച പെനൽറ്റിയാണ് ഛേത്രി ഗോളാക്കിയത്. എന്നാൽ, ഛേത്രിയെ കോച്ച് സ്റ്റിമാച്ച് പിൻവലിച്ചതിനു പിന്നാലെ 2 ഗോളുകൾ വഴങ്ങിയാണ് ഇന്ത്യ തോൽവി സമ്മതിച്ചത്. 70–ാം മിനിറ്റിൽ റഹ്മത്ത് അഖാരിയുടെ ഗോളിൽ അഫ്ഗാൻ ഒപ്പമെത്തി (1–1). 88–ാം മിനിറ്റിൽ ഗോളി ഗുർപ്രീത് സിങ് സന്ധുവിന്റെ പിഴവിനു റഫറി വിധിച്ചതു പെനൽറ്റി. ഷരീഫ് മുഹമ്മദ് സ്പോട്ട് കിക്ക് ലക്ഷ്യത്തിലെത്തിച്ച് അഫ്ഗാനിസ്ഥാനെ വൻവിജയത്തിന്റെ ആഘോഷനിമിഷങ്ങളിലേക്ക് എടുത്തുയർത്തി. പ്രതിരോധപ്പിഴവുകളും ആക്രമണത്തിനു മൂർച്ച കുറഞ്ഞുപോയതുമാണ് ഇന്ത്യയുടെ തോൽവിക്കു കാരണമായത്. കളിയുടെ തുടക്കത്തിൽ മൻവീർ സിങ് ഗോളെന്നുറപ്പിച്ച സുവർണാവസരം നഷ്ടമാക്കിയതും തിരിച്ചടിയായി. 

ഫിഫ റാങ്കിങ്ങിൽ 151–ാം സ്ഥാനക്കാരായ അഫ്ഗാനിസ്ഥാനു മുന്നിൽ, നിലവിൽ 117–ാം സ്ഥാനത്തുള്ള ഇന്ത്യ പതുങ്ങുന്ന കാഴ്ചയാണു കളത്തിൽ കണ്ടത്. ബെംഗളൂരു എഫ്സി മുൻ പരിശീലകൻ ആഷ്‌ലി വെസ്റ്റ്‌വുഡ് പരിശീലിപ്പിക്കുന്ന അഫ്ഗാനിസ്ഥാൻ ടീം ഇന്ത്യയുടെ പോരായ്മകൾ മനസ്സിലാക്കിയാണു കളിച്ചത്.

ഛേത്രിക്ക് ആദരം 

ഗുവാഹത്തി ∙ 150–ാം രാജ്യാന്തര മത്സരം കളിച്ച ഇന്ത്യൻ ഫുട്ബോളർ സുനിൽ ഛേത്രിക്ക് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ (എഐഎഫ്എഫ്) ആദരം. അഫ്ഗാനിസ്ഥാനെതിരെ ഇന്നലെ നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിനു മുന്നോടിയായി നടന്ന ചടങ്ങിൽ എഐഎഫ്എഫ് പ്രസിഡന്റ് കല്യാൺ ചൗബേ, ടെക്നിക്കൽ കമ്മിറ്റി ചെയർമാൻ ഐ.എം.വിജയൻ തുടങ്ങിയവർ ഛേത്രിക്ക് ഉപഹാരങ്ങൾ സമ്മാനിച്ചു.

   2005 ജൂൺ 12നു ക്വറ്റയിൽ പാക്കിസ്ഥാനെതിരായ മത്സരത്തിലായിരുന്നു ഛേത്രിയുടെ രാജ്യാന്തര അരങ്ങേറ്റം. 150–ാം മത്സരത്തിലും ഗോൾ നേടിയ ഛേത്രി തന്റെ പേരിലുള്ള അപൂർവ റെക്കോർഡിനും തിളക്കംകൂട്ടി.

  25, 50, 75, 100, 125, 150 എന്നീ മത്സരങ്ങളിലെല്ലാം ഗോൾ നേടിയ താരമാണ് മുപ്പത്തൊമ്പതുകാരൻ ഛേത്രി.

English Summary:

india vs afganistan football match

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com