ADVERTISEMENT

പൂരവാതിൽ തള്ളിത്തുറന്നെത്തുന്ന കൊമ്പന്റെ തലയെടുപ്പോടെയായിരുന്നു നീരജ് ചോപ്രയുടെ വരവ്. കഴിഞ്ഞ ദിവസം വരെ ഗാലറി ഒഴിഞ്ഞു കിടന്ന കലിംഗ സ്റ്റേഡിയത്തിൽ അതോടെ തൃശൂർ പൂരത്തിന്റെ തിരക്ക്. ഒളിംപിക് സ്വർണമെന്ന നെറ്റിപ്പട്ടമണിഞ്ഞശേഷം ആദ്യമായി നാട്ടിൽ മത്സരത്തിനിറങ്ങിയ ജാവലിൻ ത്രോ താരം നീരജ് ചോപ്ര തനിക്കായി ആർപ്പുവിളിച്ച ആരാധകരെ നിരാശരാക്കിയില്ല. 90 മീറ്റർ എന്ന സ്വപ്നദൂരം മറികടക്കാനായില്ലെങ്കിലും മത്സരത്തിലെ നാലാമത്തെ ഊഴത്തിൽ 82.27 മീറ്റർ ജാവലിൻ എറിഞ്ഞ് നീരജ് വിജയമുറപ്പിച്ചു. നീരജിന്റെ തിരിച്ചുവരവോടെ ആവേശഭരിതമായ ഫെഡറേഷൻ കപ്പ് സീനിയർ അത്‌ലറ്റിക്സിനു സമാപനം. 4 ദിവസത്തെ മീറ്റിൽനിന്ന് ആർക്കും പാരിസ് ഒളിംപിക്സിനു യോഗ്യത നേടാനായില്ല.

12 ഇനങ്ങളിൽ ഫൈനൽ നടന്ന ഫെഡറേഷൻ കപ്പ് അത്‌ലറ്റിക്സിന്റെ അവസാനദിനം എല്ലാ കണ്ണുകളും ഇന്ത്യയുടെ ഒളിംപിക് ചാംപ്യൻ നീരജ് ചോപ്രയിലായിരുന്നു. ഗാലറിയെ അഭിവാദ്യം ചെയ്ത്, സഹതാരങ്ങളെ പ്രചോദിപ്പിച്ച് നീരജ് ജാവലിൻ കൈയിലെടുത്തു. 3 വർഷത്തിനുശേഷം ഇന്ത്യൻ മണ്ണിൽ ആദ്യ മത്സരത്തിനിറങ്ങിയ നീരജിന് പ്രധാന എതിരാളിയായത് കർണാടക താരം ഡി.പി.മനുവാണ്. ആദ്യ ഊഴത്തിൽ 82.06 മീറ്റർ‌ പിന്നിട്ട മനുവിനെ മറികടക്കാൻ ആദ്യ 3 ശ്രമങ്ങളിലും നീരജിനായില്ല. എന്നാൽ, അതിനുശേഷം നീരജ് ജഴ്സിമാറി. അതൊരു ഭാഗ്യലക്ഷണവുമായി. നാലാമത്തെ ഊഴത്തിൽ 82.27 മീറ്റർ പിന്നിട്ട് ലീഡെടുത്ത നീരജ് തുടർന്നുള്ള 2 അവസരങ്ങൾ വേണ്ടെന്നു വച്ച് മത്സരം അവസാനിപ്പിച്ചു. അവസാന 2 ത്രോകളിലും നീരജിന്റെ ലീഡിനെ മറികടക്കാൻ കഴിയാതിരുന്ന മനു വെള്ളിയിലൊതുങ്ങി. ഏഷ്യൻ ചാംപ്യൻഷിപ് വെള്ളി മെഡൽ ജേതാവായ മനു, ലോക ചാംപ്യനായ നീരജിനോടു പരാജയപ്പെട്ടത് വെറും 21 സെന്റിമീറ്ററിന്റെ വ്യത്യാസത്തിലാണ്.

കഴിഞ്ഞവർഷത്തെ ഏഷ്യൻ ഗെയിംസ് ജാവലിൻത്രോയിൽ നീരജിനു കടുത്ത വെല്ലുവിളിയുയർത്തി വെള്ളി നേടിയ ഒഡീഷ താരം കിഷോർകുമാർ ജന ഇന്നലെ നിരാശപ്പെടുത്തി. 75.49 മീറ്റർ മാത്രം പിന്നിട്ട് ജന അഞ്ചാം സ്ഥാനക്കാരനായി. മഹാരാഷ്ട്രയുടെ ഉത്തം പാട്ടീലിനാണ് വെങ്കലം (78.39 മീറ്റർ).

കൊടുംചൂട് വെല്ലുവിളിയായി: നീരജ് ചോപ്ര 

3 വർഷത്തെ ഇടവേളയ്ക്കുശേഷം നാട്ടിൽ മത്സരിക്കാനെത്തിയപ്പോൾ ചൂട് കൂടുതലുള്ള കാലാവസ്ഥയായിരുന്നു പ്രധാന വെല്ലുവിളിയെന്ന് നീരജ് ചോപ്ര. ശരീരം അനുകൂലമായല്ല പ്രതികരിച്ചത്. അതിനാൽ ഫലത്തെക്കുറിച്ച് ചിന്തിക്കാതെയാണ് മത്സരിച്ചത്. ജയിച്ചാലും ഇല്ലെങ്കിലും 4 ത്രോകൾക്കുള്ളിൽ മത്സരം അവസാനിപ്പിക്കാൻ നേരത്തേ തീരുമാനിച്ചിരുന്നുവെന്നും മത്സരശേഷം നീരജ് പറഞ്ഞു. ജാവലിൻത്രോയിൽ 90 മീറ്റർ എന്ന ലക്ഷ്യം എനിക്കു മുൻപിലുണ്ട്. പക്ഷേ ഇപ്പോൾ അതിനെക്കാൾ പ്രാധാന്യം നൽകുന്നത് ഒളിംപിക്സ് സ്വർണം നിലനിർത്തുന്നതിനാണ്- നീരജ് പറഞ്ഞു.

English Summary:

Neeraj Chopra wins gold medal in javelin throw

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com