ADVERTISEMENT

യോഗ്യതാ മാർക്ക് പിന്നിട്ട് നീരജ് ചോപ്രയും കിഷോർകുമാർ ജനയും. യോഗ്യതയ്ക്കരികെ ഡി.പി.മനു. പാരിസ് ഒളിംപിക്സ് ജാവലിൻത്രോയിൽ 3 മത്സരാർഥികളെന്ന മികച്ച നേട്ടത്തിന് അരികിലാണ് ഇന്ത്യയിപ്പോൾ. നീരജും കിഷോർ കുമാറും കഴിഞ്ഞ ഏഷ്യൻ ഗെയിംസിൽ ഒളിംപിക്സ് യോഗ്യതാ മാർക്കായ 85.50 മീറ്റർ പിന്നിട്ടിരുന്നു. ഭുവനേശ്വറിൽ കഴിഞ്ഞ ദിവസം സമാപിച്ച ഫെഡറേഷൻ കപ്പ് അത്‌ലറ്റിക്സിൽ നീരജിനു പിന്നിൽ വെള്ളി നേടിയ കർണാടക താരം ഡി.പി.മനുവാണ് യോഗ്യതയ്ക്ക് അരികിലുള്ള മറ്റൊരു ഇന്ത്യൻ താരം. യോഗ്യതാ നേടാനായില്ലെങ്കിലും ഒളിംപിക്സ് റാങ്കിങ്ങിന്റെ അടിസ്ഥാനത്തിൽ മനു (12–ാം റാങ്ക്) യോഗ്യതയ്ക്ക് അരികിലുണ്ട്.  ആകെ 32 ജാവലിൻ താരങ്ങൾക്കാണ് ഒളിംപിക്സ് എൻട്രി. 

എന്നാൽ പാരിസ് ഒളിംപിക്സ് യോഗ്യത ലക്ഷ്യമിട്ട്് ഇക്കുറി ഫെഡറേഷൻ കപ്പിനിറങ്ങിയ ഇന്ത്യൻ അത്‌ലീറ്റുകളെല്ലാം നിരാശപ്പെടുത്തി. 40 ഇനങ്ങളിൽ ഫൈനൽ നടന്ന ചാംപ്യൻഷിപ്പിൽ ഒരാൾക്കുപോലും ഒളിംപിക്സ് യോഗ്യത നേടാനായില്ല. 
പുരുഷ ഷോട്പുട്ടിലെ ഏഷ്യൻ റെക്കോർഡ് ജേതാവ് തേജീന്ദർ സിങ് ടൂർ, ദേശീയ റെക്കോർഡ് ജേതാക്കളായ ജസ്വിൻ ആൽഡ്രിൻ (ലോങ്ജംപ്), പ്രവീൺ ചിത്രവേൽ (ട്രിപ്പിൾ ജംപ്) എന്നിവർക്കു കരിയർ ബെസ്റ്റ് പ്രകടനം നടത്തിയാൽ ഒളിംപിക്സ് യോഗ്യത ഉറപ്പായിരുന്നു. എന്നാൽ , ഈ പ്രകടനത്തിന് അടുത്തെങ്ങുമെത്താൻ 3 പേർക്കുമായില്ല. 

പാരിസ് ഒളിംപിക്സിനു യോഗ്യത നേടാനുള്ള സമയപരിധി ജൂൺ 30ന് അവസാനിക്കും. ഇതിനകം യോഗ്യതാ മാർക്ക് പിന്നിടുന്നവർ നേരിട്ട് പാരിസ് ടിക്കറ്റെടുക്കും. അവശേഷിക്കുന്ന ക്വോട്ടയിലേക്കുള്ള താരങ്ങളെയാണ് റാങ്കിങ്ങിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കുക. സമയപരിധി അവസാനിക്കുന്നതിനു മുൻപ് ഇന്ത്യയിൽ ഇനി ബാക്കി 3 മത്സരങ്ങളാണ്. ജൂൺ 27നു ഹരിയാനയിൽ ആരംഭിക്കുന്ന ദേശീയ സീനിയർ അത്‌ലറ്റിക്സാണ് അവസാന മത്സരം.

English Summary:

Federation Cup Athletics: Not a single person qualified for the Paris Olympics

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com