ADVERTISEMENT

സെൻ നദിയിൽ വിസ്മയപ്പൂക്കളും ആകാശത്തു വർണക്കാഴ്ചകളും വിരി‍ഞ്ഞു! പ്രകാശ നഗരം എന്നു വിശേഷിപ്പിക്കപ്പെടുന്ന പാരിസിൽ, നക്ഷത്രശോഭയിൽ വിശ്വമഹാമേളയ്ക്കു ദീപം തെളിഞ്ഞു... 33–ാം ഒളിംപിക്സിനു പാരിസിൽ തുടക്കം.

ട്രെയിൻ അട്ടിമറി ശ്രമത്തിന്റെയും സുരക്ഷാ ഭീഷണിയുടെയും ആശങ്കകൾക്കു മേൽ ഒളിംപിക് ദീപം പ്രഭയോടെ തിളങ്ങി. ഒളിംപിക്സിന്റെ ജന്മഭൂമിയായ ഗ്രീസിൽ നിന്നു പ്രയാണം തുടങ്ങി, അനേക നാടുകൾ കടന്നെത്തിയ ദീപശിഖയിൽ നിന്നു നാളം തെളിച്ചതോടെയാണ് ഒളിംപിക്സിന് ഔദ്യോഗിക തുടക്കമായത്. ഒളിംപിക് വില്ലേജിൽ നിന്ന് ആരംഭിച്ച ദീപശിഖ പ്രയാണം രാജ്യാന്തര ഒളിംപിക് കമ്മിറ്റി (ഐഒസി) അധ്യക്ഷൻ തോമസ് ബാക്ക്, ഐഒസി അത്‌ലീറ്റ്സ് കമ്മിറ്റി അധ്യക്ഷ എമ്മ ടെർഹോ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സെൻ നദിക്കരയിലെ ഉദ്ഘാടന വേദിയിലെത്തിയത്.

തുടർന്ന്, വിസ്മയച്ചെപ്പിൽ ഒളിപ്പിച്ച അഭ്ദുതക്കാഴ്ചകൾക്കാണ് ഐഫൽ ഗോപുരത്തെ സാക്ഷിനിർത്തി സെൻ നദി വേദിയായത്. നദിയുടെ ഇരുകരകളിലായി ഒരുക്കിയ ഇരിപ്പിടങ്ങളിൽ നിന്നും ഇരുന്നും കാണികൾ ആർപ്പുവിളിച്ചു. ആവേശക്കാഴ്ചകളിലേക്കു കണ്ണുതുറന്നിരുന്നവർ ഓരോ നിമിഷവും ആസ്വദിച്ച് ആർത്തുപാടി.  

കനത്ത സുരക്ഷാ ക്രമീകരണങ്ങളാണു പാരിസിലും ഉദ്ഘാടനവേദിയിലും ഏർപ്പെടുത്തിയത്. 45,000 പൊലീസ്, 10,000 സൈനികർ, 2,000 സ്വകാര്യ സെക്യൂരിറ്റി ഉദ്യോഗസ്ഥർ എന്നിവരാണ് സെൻ നദിക്കരയിലും പരിസരങ്ങളിലുമായുണ്ടായിരുന്നത്. നദീതീരത്തു 3 ലക്ഷത്തോളം പേരാണ് ഉദ്ഘാടനച്ചടങ്ങിനു സാക്ഷ്യം വഹിക്കാനെത്തിയത്. ആകെ 10,500 ൽ ഏറെ കായികതാരങ്ങളാണ് ഒളിംപിക്സിനുള്ളതെങ്കിലും മാർച്ച് പാസ്റ്റിൽ ഏഴായിരത്തോളം പേരാണു പങ്കെടുത്തത്. 117 അംഗ ഇന്ത്യൻ സംഘത്തിൽ നിന്ന് 78 പേരാണ് മാർച്ച് പാസ്റ്റിൽ പങ്കെടുത്തത്. ടേബിൾ ടെന്നിസ് താരം അജാന്ത ശരത് കമലും ബാഡ്മിന്റൻ താരം പി.വി.സിന്ധുവും ഇന്ത്യൻ പാതകവാഹകരായി. അടുത്ത ദിവസങ്ങളിൽ മത്സരങ്ങളുള്ള കായികതാരങ്ങളെ മാർച്ച് പാസ്റ്റിൽ നിന്ന് ഒഴിവാക്കിയിരുന്നതായി ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ് പി.ടി.ഉഷയും ചെഫ് ഡി മിഷൻ ഗഗൻ നാരംഗും പറഞ്ഞു.

ഡിസൈനർ വേഷത്തിൽ ഇന്ത്യ

ഫാഷൻ ഡിസൈനർ തരുൺ തഹ്‌ലിയാനി രൂപകൽപന ചെയ്ത വസ്ത്രങ്ങൾ അണിഞ്ഞാണ് ഇന്ത്യൻ താരങ്ങൾ ഒളിംപിക്സ് മാർച്ച് പാസ്റ്റിൽ അണിനിരന്നത്. പുരുഷൻമാർക്ക് കുർത്ത ബൂന്ദി സെറ്റും (കുർത്തയും സ്ലീവ്‌‌ലെസ് ഓവർകോട്ടും പൈജാമയും) സ്ത്രീകൾക്ക് സാരിയുമായിരുന്നു വേഷം. ഇന്ത്യൻ പതാകയിലെ നിറങ്ങൾ വെള്ള നിറത്തിലുള്ള കുർത്തയിലും സാരിയിലും ബോർഡറായി നൽകി.

ഒളിംപിക്സിനിടെ ഫ്രാൻസിൽ റെയിൽവേ അട്ടിമറി ശ്രമം

 സിഗ്‌നൽ ബോക്സുകൾക്കു തീയിട്ടത് പാരിസിനു സമീപം; അതിവേഗ ട്രെയിൻ ഉൾപ്പെടെ നിർത്തിവച്ചു; 8 ലക്ഷം യാത്രക്കാർ കുടുങ്ങി ഒളിംപിക്സ് ഉദ്ഘാടനച്ചടങ്ങിനു മണിക്കൂറുകൾക്കു മുൻപ് ഫ്രാൻസിനെ മു‍ൾമുനയി‍ൽ നിർത്തി റെയിൽവേ ട്രാക്കിൽ അട്ടിമറി ശ്രമം. പാരിസ് നഗരത്തിലേക്കുള്ള അതിവേഗ റയിൽ പാതകളിൽ മൂന്നിടത്ത് അക്രമികൾ സിഗ്‌നൽ ബോക്സുകൾക്കു തീയിട്ടു. പാരിസിൽനിന്നു സമീപ നഗരങ്ങളിലേക്കും അയൽരാജ്യങ്ങളിലേക്കുമുള്ള സർവീസുകളെല്ലാം താറുമാറായി. തീവ്ര ഇടതുപക്ഷ അനുഭാവികളോ പരിസ്ഥിതി പ്രവർത്തകരോ ആകാം സംഭവത്തിനു പിന്നിലെന്നാണ് അന്വേഷണ ഏജൻസികളുടെ നിഗമനം. സിഗ്നലിങ്ങിനുള്ള കേബിളുകൾ കടന്നു പോകുന്ന പൈപ്പുകളാണു കത്തിച്ചത്. 8 ലക്ഷത്തോളം യാത്രക്കാർ ദുരിതത്തിലായി. 

ഒളിംപിക്സ് ഉദ്ഘാടനച്ചടങ്ങ് സെൻ നദിയിൽ പാരിസ് സമയം ഇന്നലെ രാത്രി 7.30ന് (ഇന്ത്യൻ സമയം രാത്രി 11) തുടങ്ങാനിരിക്കെയാണ് അറ്റ്ലാന്റിക്, നോർത്തേൺ, ഈസ്റ്റേൺ റെയിൽവേ ലൈനുകളിൽ തീവയ്പ് നടന്നത്. ഇന്നലെ പുലർച്ചെ ഒരേ സമയത്താണ് അക്രമികൾ തീയിട്ടതെന്നാണു സൂചന. പുലർച്ചെ നാലോടെയാണ് ശ്രദ്ധയിൽപ്പെട്ടത്. മൂന്നിടങ്ങളിൽ ട്രാക്കിൽ തീപടർന്നു. മാർസൈയിലേക്കുള്ള ട്രാക്കിലെ തീ പെട്ടെന്നു തന്നെ അണയ്ക്കാൻ സുരക്ഷാ പ്രവർത്തകർക്കായി. 

 അതിവേഗ ട്രെയിൻ സർവീസിനെയാണ് അപ്രതീക്ഷിത ആക്രമണം കാര്യമായി ബാധിച്ചത്. പാരിസിൽനിന്ന് ലിൽ, ബോർഡോ, സ്ട്രാസ്ബു എന്നിവിടങ്ങളിലേക്ക് ഉൾപ്പെടെ സർവീസുകൾ തടസ്സപ്പെട്ടു. പാരിസിലേക്കും തിരിച്ചുമുള്ള അതിവേഗ ട്രെയിനുകളെല്ലാം 90 മിനിറ്റോളം കൂടുതൽ എടുക്കുന്ന മറ്റു റൂട്ടുകളിലൂടെ തിരിച്ചുവിട്ടെന്ന് ഇന്റർനാഷനൽ റെയിൽ സർവീസായ യൂറോ സ്റ്റാർ അറിയിച്ചു.

English Summary:

paris olympics opening ceremony

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com