ADVERTISEMENT

പാരിസ് ∙ പരാജയത്തിന്റെ നിലയില്ലാക്കയങ്ങളിൽ വീണു പോയാലും മനഃസാന്നിധ്യം വീണ്ടെടുത്തു ചങ്കുറപ്പോടെ കളത്തിലിറങ്ങിയാൽ നേട്ടങ്ങളിലേക്കു ഷൂട്ട് ചെയ്തു കയറാമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഒളിംപിക്സിലെ വനിതാ വിഭാഗം 10 മീറ്റർ എയർ പിസ്റ്റൾ ഷൂട്ടിങ്ങിൽ മനു ഭാക്കറിന്റെ വെങ്കലനേട്ടം. പ്രതീക്ഷകളുടെ അമിതഭാരത്തിൽ കൊഴിഞ്ഞുപോകാതെ, മാസ്മരിക നേട്ടങ്ങളിലേക്കു നിറയൊഴിക്കാൻ ഈ ഇരുപത്തിരണ്ടുകാരിക്കു പ്രചോദനമേകിയ ഘടകങ്ങളുടെ കൂട്ടത്തിൽ കേരളവുമുണ്ട്.

ടോക്കിയോയിലെ വീഴ്ച

10 മീറ്റർ എയർ പിസ്റ്റൾ വിഭാഗത്തിൽ ലോക 2–ാം റാങ്കുകാരിയായാണ് മനു കഴിഞ്ഞ തവണ ടോക്കിയോ ഒളിംപിക്സിൽ മത്സരിച്ചത്. എന്നാൽ, വ്യക്തിഗതയിനത്തിൽ തോക്കിന്റെ തകരാർ ചതിച്ചു. ഫൈനൽ കാണാതെ പുറത്തായി. 15 മിനിറ്റോളം തോക്ക് പണിമുടക്കിയതോടെ മത്സരം കൈവിട്ടുപോയി. പങ്കെടുത്ത മറ്റു രണ്ടിനങ്ങളിലും ഫൈനലിലേക്കു കടക്കാനായതുമില്ല. കണ്ണീരോടെയാണു ഷൂട്ടിങ് റേഞ്ചിൽനിന്നു മനു മടങ്ങിയത്. നാട്ടിലെത്തിയപ്പോൾ ആരാധകരോഷം മുഴുവൻ മനുവിനു നേർക്കായി. ഒരു പത്തൊൻപതുകാരിക്കു താങ്ങാവുന്നതിനും അപ്പുറമായിരുന്നു ആ രോഷപ്രകടനം.

ടോക്കിയോ ഒളിംപിക്സിൽ യോഗ്യതാ റൗണ്ടിൽ പുറത്തായപ്പോൾ മനു ഭാക്കറിന്റെ നിരാശ (ഫയൽചിത്രം).
ടോക്കിയോ ഒളിംപിക്സിൽ യോഗ്യതാ റൗണ്ടിൽ പുറത്തായപ്പോൾ മനു ഭാക്കറിന്റെ നിരാശ (ഫയൽചിത്രം).

ചെറായി ടു പാരിസ്

ആകെ തകർന്നു നിൽക്കുന്ന സമയത്താണു സമ്മർദമൊഴിവാക്കാൻ കുടുംബത്തിനൊപ്പം മനു കേരളം സന്ദർശിച്ചത്. ചെറായി ബീച്ചിനോടു ചേർന്ന ഒരു റിസോർട്ടിലായിരുന്നു താമസം. വീട്ടുകാർ ബീച്ചിലേക്കു പോയെങ്കിലും താൽപര്യമില്ലാതെ മനു റിസോർട്ടിലെ മുറിക്കുള്ളിലിരുന്നു. അപ്പോഴാണു വെള്ളം കുടിക്കാനായി, മുറിയിലിരുന്ന ജഗ് മനു കയ്യിലെടുത്തത്. 

 ഷൂട്ടിങ് താരങ്ങൾ പരിശീലനത്തിന്റെ ഭാഗമായി വെള്ളം നിറച്ച ജഗ് പോലെയുള്ള സാധനങ്ങൾ കൈയിലെടുത്ത് ഉയർത്താറുണ്ട് (ഹോൾഡിങ് പ്രാക്ടിസ്). റിസോർട്ട് മുറിയിലെ വെള്ളപ്പാത്രം കൈയിലെടുത്തപ്പോൾ മനു തിരിച്ചറിഞ്ഞു: ഇങ്ങനെ തോറ്റു പിൻമാറേണ്ടയാളല്ല താൻ. ടോക്കിയോയിൽനിന്നു മടങ്ങിയെത്തിയശേഷം ഒരു മാസത്തോളം തോക്ക് കയ്യിലെടുക്കാതിരുന്ന മനു അടുത്ത ദിവസംതന്നെ ഡൽഹിയിലേക്കു മടങ്ങി  പരിശീലനം പുനരാരംഭിച്ചു. 

പ്രചോദനമായി ടാറ്റൂവും

‘ചരിത്രത്തിൽനിന്ന് നിങ്ങൾ എന്നെ എഴുതി പുറത്താക്കിയേക്കും... കള്ളത്തരങ്ങളും വക്രത്തരങ്ങളും പരത്തി എന്നെ ചെളിക്കുഴിയിൽ താഴ്ത്തിയേക്കും... പക്ഷേ, പൊടിപടലം പറന്നുയരുന്നതുപോലെ ഞാനും പാറിപ്പറക്കും... ’ മയ എയ്ഞ്ചലോയുടെ ‘സ്റ്റിൽ ഐ റൈസ്’ എന്ന കവിതയിലെ ഈ വാക്കുകൾ തനിക്കു സമ്മാനിച്ചതു വലിയ പ്രചോദനമാണെന്നു മനു ഭാക്കർ പറയുന്നു. ‘ടോക്കിയോ ഇഫക്ട്’ സൃഷ്ടിച്ച ഉറക്കമില്ലാത്ത രാത്രികൾക്കൊടുവിൽ ഷൂട്ടിങ് റേഞ്ചിലേക്കു തിരിച്ചെത്തിയ ദിവസങ്ങളിലൊന്നിൽ മനു തന്റെ പിൻകഴുത്തിൽ പച്ചകുത്തി – സ്റ്റിൽ ഐ റൈസിലെ വരികൾ പകർത്തിയ ടാറ്റൂ...

‘താങ് ത’ വിട്ട് റൈഫിൾ

‘താങ് ത’ എന്ന മണിപ്പൂരി ആയോധനകലയിൽ ദേശീയ മെഡൽ നേടിയിട്ടുണ്ട്. 2017ൽ ദേശീയ ഷൂട്ടിങ് ചാംപ്യൻഷിപ്പിൽ 9 സ്വർണമടക്കം 15 സ്വർണം നേടി മനു റെക്കോർഡിട്ടു. 11–ാം ക്ലാസിൽ പഠിക്കുമ്പോൾ ഷൂട്ടിങ് ലോകകപ്പിൽ 10 മീറ്റർ എയർ പിസ്റ്റൾ വിഭാഗത്തിൽ സ്വർണം നേടി അഭ്ദുതതാരമായി. 

English Summary:

Manu Bhaker became first Indian woman to win medal in Olympic shooting/Paris Olympics 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com