ADVERTISEMENT

ടെന്നിസ് ലോകം സമീപകാലത്ത് അസാധ്യമെന്നു കരുതിയ ഒരു കാര്യമാണ് വിമ്പിൾഡനിലെ സെന്റർ കോർട്ടിൽ കാർലോസ് അൽകാരസ് എന്ന ഇരുപതുകാരൻ ഞായറാഴ്ച രാത്രി നാലേ മുക്കാൽ മണിക്കൂറിൽ നേടിയെടുത്തത്. 10 വർഷമായി സെന്റർ കോർട്ടിൽ അജയ്യനായി വാഴുന്ന, 24–ാം ഗ്രാൻ‌സ്‌ലാം കിരീടവും എട്ടാം വിമ്പിൾഡനും ലക്ഷ്യമിട്ട, നിർണായകമായ അഞ്ചാം സെറ്റുകളിൽ എല്ലായ്പ്പോഴും വർധിതവീര്യമാർജിക്കുന്ന നൊവാക് ജോക്കോവിച്ച് എന്ന അതികായനെ വീഴ്ത്തുക എന്നതാണത്. കളിക്കണക്കുകളിൽ ജോക്കോയെക്കാൾ ബഹുദൂരം പിന്നിലായിട്ടും വിമ്പിൾഡൻ ഫൈനലിൽ ജോക്കോവിച്ചിനെ തോൽപിച്ച്, തന്റെ രണ്ടാം ഗ്രാൻസ്‌ലാം കിരീടവുമായി അൽകാരസ് നടന്നുകയറുന്നത് ടെന്നിസിലെ പുതിയ യുഗപ്പിറവിക്കുള്ള ദീപശിഖയും തെളിച്ചാണ്. 

ആദ്യ സെറ്റ് ദയനീയമായി നഷ്ടപ്പെട്ട ശേഷം 2,3,5 സെറ്റുകൾ ജയിച്ച് (1–6, 7–6, 6–1, 3–6, 6–4) അൽകാരസ് നടത്തിയ തിരിച്ചുവരവിന്റെ വലുപ്പം അറിയണമെങ്കിൽ 5 സെറ്റ് മത്സരങ്ങളിൽ ജോക്കോവിച്ചിന്റെ റെക്കോർഡുകളിലേക്കു നോക്കിയാൽ മാത്രം മതി. കരിയറിൽ 438 തവണയാണ് 5 സെറ്റ് മത്സരങ്ങൾക്കായി ജോക്കോ കോർട്ടിൽ ഇറങ്ങിയത്. ഇതിൽ 383 തവണയും ജയിച്ചു. വിജയശതമാനം 87.4! ടെന്നിസിലെ ഓപ്പൺ യുഗത്തിൽ 5–ാം സെറ്റിൽ ഇതിലും മികച്ച റെക്കോർഡുള്ള മറ്റൊരു താരം ഉണ്ടായിട്ടില്ല. ആ ജോക്കോവിച്ചിനെ അദ്ദേഹത്തിന്റെ 35–ാം ഗ്രാൻസ്‌ലാം ഫൈനലിൽ അഞ്ചാം സെറ്റിൽ വീഴ്ത്തി അൽകാരസ് ലോകത്തോടു വിളിച്ചു പറയുന്നത് മറ്റൊന്നുമല്ല: ലോക ടെന്നിസിലെ ‘നെക്സ്റ്റ് ബിഗ് തിങ്’ ഞാൻ തന്നെ!

ഓൾ ഇൻ വൺ

റോജർ ഫെഡററുടെയും റാഫേൽ നദാലിന്റെയും തന്റെയും കളിരീതികൾ ചേർന്നതാണ് അൽകാരസിന്റെ ശൈലി എന്നാണ് ഫൈനൽ തോൽവിക്കു ശേഷം ജോക്കോവിച്ച് പറഞ്ഞത്. താൻ നേരിട്ട ഏറ്റവും മികച്ച എതിരാളിയെന്നും അൽകാരസിനെ ജോക്കോ സാക്ഷ്യപ്പെടുത്തി. 

ജോക്കോ പറഞ്ഞ ഈ ഓൾ ഇൻ വൺ സ്റ്റൈൽ തന്നെയാണ് അൽകാരസിനെ ടെന്നിസിലെ യുവരാജാവാക്കി മാറ്റുന്നത്. നദാലിന്റെ പവർ ഗെയിമും ഫെഡററുടെ ഡ്രോപ് ഷോട്ടുകളും ജോക്കോവിന്റെ മത്സരക്ഷമതയുമെല്ലാം അൽകാരസി‍ൽ കാണാം. ഫൈനലിൽ ആദ്യ സെറ്റ് നഷ്ടപ്പെട്ടിട്ടും തിരിച്ചുവരാൻ കാണിച്ച പോരാട്ടവീര്യവും അവസാന ഗെയിമിൽ ജോക്കോയുടെ സെർവ് ബ്രേക്ക് ചെയ്ത കൗശലവുമെല്ലാം ഉദാഹരണം. 

ഒറ്റയാൾ പോരാട്ടം

ഫെഡറർ– നദാൽ– ജോക്കോവിച്ച് ത്രയത്തിനു ശേഷം ടെന്നിസ് ലോകം പ്രതീക്ഷയർപ്പിക്കുന്ന പേരാണ് അൽകാരസിന്റേത്. ഫെ‍ഡററോടു പൊരുതിനിൽക്കാൻ നദാൽ ഉണ്ടായിരുന്നു. ഇരുവരെയും വീഴ്ത്താൻ ജോക്കോയും. എന്നാൽ ‘അൽകാരസ് യുഗത്തിലേക്ക്’ വരുമ്പോൾ എതിരാളികൾക്ക് ക്ഷാമമാണ്. റഷ്യയുടെ ഡാനിൽ മെദ്‌വദേവ്, ഗ്രീക്ക് താരം സ്റ്റെഫാനോസ് സിറ്റ്സിപാസ്, നോർവേക്കാരൻ കാസ്പർ റൂഡ് തുടങ്ങിയവരുടെ പേരുകൾ അങ്ങിങ്ങായി കേൾക്കുമ്പോഴും ജോക്കോവിച്ചിനു  മുന്നിൽ ഇവർക്കെല്ലാം മുട്ടിടിച്ച ചരിത്രമാണുള്ളത്. ആ ജോക്കോവിച്ചിനെ തോൽപിച്ച അൽകാരസിനെ പിടിച്ചുകെട്ടാൻ ഇവർക്കു സാധിക്കുമോ എന്നതാണ് ഇനി അറിയാനുള്ളത്. 

3

ടെന്നിസിലെ ഓപ്പൺ യുഗത്തിൽ (ഗ്രാൻസ്‌ലാം ടൂർണമെന്റുകളിൽ പ്രഫഷനൽ താരങ്ങളും അമച്വർ താരങ്ങളും ഒന്നിച്ചു മത്സരിച്ചു തുടങ്ങിയ 1968 മുതൽ) വിമ്പിൾഡൻ പുരുഷ സിംഗിൾസ് കിരീടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമത്തെ താരമാണ് 20 വയസ്സും 43 ദിവസവും പ്രായമുള്ള അൽകാരസ്. ജർമൻ താരം ബോറിസ് ബെക്കറാണ് ഒന്നാം സ്ഥാനത്ത്. (1985ൽ കിരീടം നേടുമ്പോൾ 17 വയസ്സും 227 ദിവസവുമായിരുന്നു ബെക്കറുടെ പ്രായം). സ്വീഡന്റെ ബ്യോൺ ബോർഗാണ് രണ്ടാമത് (1976ൽ കിരീടം നേടുമ്പോൾ 20 വയസ്സും 27 ദിവസവുമായിരുന്നു പ്രായം).

വാന്ദ്രസോവയ്ക്ക് വൻകുതിപ്പ് 

വിമ്പിൾഡൻ ജയത്തോടെ എടിപി പുരുഷ സിംഗിൾസ് റാങ്കിങ്ങിൽ കാർലോസ് അൽകാരസ് ഒന്നാം സ്ഥാനം നിലനിർത്തി. വനിതാ സിംഗിൾസ് ചാംപ്യൻ ചെക്ക് റിപ്പബ്ലിക്കിന്റെ മാർകേറ്റ വാന്ദ്രസോവ 32 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 10–ാം റാങ്കിലെത്തി. വാന്ദ്രസോവയുടെ കരിയറിലെ ഏറ്റവും മികച്ച റാങ്കിങ്ങാണിത്.

English Summary: Alcarez is the third youngest player to win the wimbledon men's singles title

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com