ADVERTISEMENT

ന്യൂയോർക്ക് ∙ യുഎസ് ഓപ്പൺ ടെന്നിസിൽ അട്ടിമറികൾ അവസാനിക്കുന്നില്ല! അർതർ ആഷെ സ്റ്റേഡിയത്തിൽ 6–ാം സീഡ് യാനിക് സിന്നറിനെ 12–ാം സീഡ് അലക്സാണ്ടർ സ്വരേവ് കീഴടക്കിയതായിരുന്നു അതിലൊന്ന്. 6-4, 3-6, 6-2, 4-6, 6-3 എന്ന സ്കോർ സൂചിപ്പിക്കുംപോലെ ആവേശകരമായ മത്സരത്തിന് ഒടുവിലായിരുന്നു ഇറ്റലിക്കാരൻ യാനിക് സിന്നറുടെ കീഴടങ്ങൽ. ടോക്കിയോ ഒളിംപിക്സ് സ്വർണമെഡൽ ജേതാവ് കൂടിയായ ജർമൻ താരം അലക്സാണ്ടർ സ്വരേവിന്റെ ക്വാർട്ടർ ഫൈനലിലെ എതിരാളിയാണു കടുപ്പം.

നിലവിലെ ചാംപ്യനും ടോപ് സീഡുമായ സ്പെയിനിന്റെ കാർലോസ് അൽകാരസ്. സീഡിങ്ങില്ലാത്ത ഇറ്റാലിയൻ താരം മാറ്റിയോ അർനാൾഡിയെ കീഴടക്കിയാണ് അൽകാരസ് ക്വാർട്ടറിലെത്തിയത്. സ്കോർ: 6-3,6-3,6-4.മുൻ ചാംപ്യൻ റഷ്യയുടെ ഡാനിൽ മെദ്‌വെദേവ് തകർപ്പനൊരു വീഴ്ചയിൽനിന്നു കഷ്ടപ്പെട്ടാണു രക്ഷപ്പെട്ടത്. 

ഓസ്ട്രേലിയയുടെ 13–ാം സീഡ് അലക്സ് ഡി മിനൗറിനോട് ആദ്യ സെറ്റ് നഷ്ടപ്പെട്ട ശേഷം തിരിച്ചടിച്ച മെദ്‌വദേവ് 2-6,6-4,6-1,6-2ന് വിജയിച്ചു. മൂന്നാം സീഡായ മെദ്‌വെദേവിന്റെ ക്വാർട്ടർ ഫൈനലിലെ എതിരാളി നാട്ടുകാരനും സുഹൃത്തുമായ ആന്ദ്രേ റൂബലേവാണ്. റൂബലേവ് നാലാം റൗണ്ടിൽ ബ്രിട്ടന്റെ ജാക്ക് ഡ്രാപ്പറിനെ തോൽപിച്ചു (6-3,3-6,6-3,6-4).

വനിതകളിൽ, കഴിഞ്ഞ വർഷത്തെ 2–ാം സ്ഥാനക്കാരി തുനീസിയയുടെ ഒൻസ് ജാബറിന് ഇത്തവണ നാലാം റൗണ്ടിൽ തന്നെ പുറത്തേക്കുള്ള വഴി തെളിഞ്ഞു.  ചൈനയുടെ സെങ് ക്വിൻവെന്നാണ് ജാബറിനെ കീഴടക്കിയത്. സ്കോർ: 6-2,6-4. സെങ്ങിന്റെ അടുത്ത എതിരാളി രണ്ടാം സീഡ് ആര്യന സബലേങ്ക.

ഇഗ സ്യാംതെക്കിനെ പിന്തള്ളി ലോക ഒന്നാം നമ്പർ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞ സബലേങ്ക ഇപ്പോൾ വനിതാ സിംഗിൾസിലെ കിരീടപ്രതീക്ഷയുമാണ്. കഴിഞ്ഞ ദിവസം ഇഗ സ്യാംതെക്ക് പുറത്തായതോടെ സബലേങ്ക കപ്പടിക്കുമെന്ന രീതിയിലാണ് സൂചനകൾ. 

ഒന്നാം നമ്പർ സ്ഥാനം ഉറപ്പിച്ച ശേഷം നടന്ന മത്സരത്തിൽ 13–ാം സീഡ് ദാരിയ കസാറ്റ്കിനയെ 6-1, 6-3ന് തോൽപിച്ചാണ് സബലേങ്ക ക്വാർട്ടറിലെത്തിയത്. വിമ്പിൾഡൻ വനിതാചാംപ്യൻ ചെക്ക് റിപ്പബ്ലിക്കിന്റെ മാർകേറ്റ വാന്ദ്രസോവ യുഎസിന്റെ പെയ്റ്റൻ സ്റ്റേൺസിനെ തോൽപിച്ചു. സ്കോർ: (3)6-7, 6-3, 6-2.

English Summary : US Open: Alcarez, Zvarev, Sabalenka, Vandrasova in quarters

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com