ADVERTISEMENT

ഇസ്രയേൽ - ഹമാസ് സംഘർഷം ആരംഭിച്ച് ഒന്നരമാസം പിന്നിടുമ്പോൾ രക്തച്ചൊരിച്ചിലിനും നിലവിളികൾക്കും വെടിയൊച്ചകൾക്കും നാല് ദിവസത്തെ ഇടവേള കൈവരും. ഖത്തറിന്റെയും യുഎസിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥതയിൽ നടന്ന ചർച്ചയാണ് ഇസ്രായേൽ സുരക്ഷാ സേനകളായ ഐഡിഎഫ്, ഷിൻ ബെറ്റ്, മൊസാദ് തുടങ്ങിയവയുടെയെല്ലാം പിന്തുണയോടെ നടന്ന വോട്ടെടുപ്പിലേക്കു നയിച്ചത്. നിരവധി വ്യവസ്ഥകളോടെയാണെങ്കിലും രക്തരൂക്ഷിതമായ ആക്രമണങ്ങൾ തൽക്കാലം നിലയ്ക്കുമെന്നു ഇരുവിഭാഗവും പറഞ്ഞു കഴിഞ്ഞിരിക്കുന്നു. 

തെക്കൻ ഇസ്രായേലിൽ ഒക്‌ടോബർ 7 ന് ഹമാസ് നടത്തിയ മാരകമായ ആക്രമണത്തിനിടെ 240  ഇസ്രയേലികളെ ഉൾപ്പെടെ ബന്ദികളാക്കിയതിന് തൊട്ടുപിന്നാലെ, ഖത്തർ സർക്കാർ വൈറ്റ് ഹൗസുമായി ബന്ധപ്പെട്ടു ബന്ദീ മോചനത്തിനായി പ്രവർത്തനം ആരംഭിച്ചിരുന്നത്രെ. മധ്യസ്ഥ-രാജ്യാന്തര ചർച്ചകളിൽ പ്രാവീണ്യമുള്ള ഒരു സെൽ രൂപീകരിക്കുകയും ചെയ്തു.  ടീം സ്ഥാപിക്കാൻ സള്ളിവൻ മക്‌ഗുർക്കിനെയും മറ്റൊരു ദേശീയ സുരക്ഷാ കൗൺസിൽ ഉദ്യോഗസ്ഥനായ ജോഷ് ഗെൽറ്റ്‌സറിനെയും ചുമതലപ്പെടുത്തിയത്രെ. ഖത്തറും ഇസ്രയേലും അതീവ രഹസ്യം ആവശ്യപ്പെട്ടതിനാൽ മറ്റ് പ്രസക്തമായ യുഎസ് ഏജൻസികളോട് പറയാതെയാണ് ഇത് ചെയ്തതെന്നും റിപ്പോർട്ടുകൾ.

തീരുമാനം ഇങ്ങനെ

ചെറിയ എതിർപ്പുണ്ടായെങ്കിലും ഗാസയിലേക്ക് തട്ടിക്കൊണ്ടുപോയ ഏകദേശം 240 പേരിൽ 50 ബന്ദികളെ മോചിപ്പിക്കുന്നതുവരെ വെടി നിർത്താനുള്ള കാബിനറ്റ് തീരുമാനം സർക്കാർ പ്രസിദ്ധീകരിച്ചു. ആദ്യഘട്ടത്തിൽ, 50 ബന്ദികളെ ഇസ്രായേലിലേക്ക് തിരിച്ചയച്ചാൽ 150 പലസ്തീൻ തടവുകാരെ ഇസ്രായേൽ മോചിപ്പിക്കും. ഇത് നാല് ഘട്ടങ്ങളിലായി നടക്കും, ഓരോ ഘട്ടത്തിലും കുറഞ്ഞത് 10 ബന്ദികളെ വിട്ടയക്കും.

ഗാസയിൽ നിന്നും ഇസ്രയേലിലേക്കുണ്ടായ വ്യോമാക്രമണം.(Photo: EYAD BABA / AFP)
ഗാസയിൽ നിന്നും ഇസ്രയേലിലേക്കുണ്ടായ വ്യോമാക്രമണം.(Photo: EYAD BABA / AFP)

രണ്ടാം ഘട്ടത്തിൽ, 50 അധിക ബന്ദികളെ ഇസ്രായേലിലേക്ക് തിരിച്ചയച്ചാൽ 150 പലസ്തീൻ സുരക്ഷാ തടവുകാരെ കൂടി ഇസ്രായേൽ മോചിപ്പിക്കും.പലസ്തീൻ തടവുകാരും ഇസ്രയേലി ബന്ദികളുമായുള്ള അതേ അനുപാതം ആദ്യ ഭാഗം മുതൽ തുടരുമെന്നും ഓരോ അധിക ഘട്ടത്തിലും കുറഞ്ഞത് 10 ബന്ദികളെയെങ്കിലും വിട്ടയക്കുമെന്നും അതിൽ പറയുന്നു.

ബന്ദികൾ ഇസ്രായേൽ പൗരന്മാർക്ക് പുറമേ, യുഎസ്, തായ്‌ലൻഡ്, ബ്രിട്ടൻ, ഫ്രാൻസ്, അർജന്റീന, ജർമ്മനി, ചിലി, സ്പെയിൻ, പോർച്ചുഗൽ എന്നിവയുൾപ്പെടെ 40 ഓളം രാജ്യങ്ങളിൽ നിന്നുള്ളവരാണ്.  പകുതിയിലധികം ബന്ദികളും വിദേശ, ഇരട്ട പൗരത്വമുള്ളവരാണെന്ന് ഇസ്രായേൽ സർക്കാർ അറിയിച്ചിരുന്നു.

‘എല്ലാ ബന്ദികളെയും നാട്ടിൽ തിരികെയെത്തിക്കാൻ ഇസ്രയേൽ ഭരണകൂടം കടപ്പെട്ടിരിക്കുന്നു. ഈ ലക്ഷ്യം മുൻനിർത്തിയുള്ള ആദ്യ പടിയെന്ന നിലയിൽ, താൽക്കാലിക വെടിനിർത്തലിന് സർക്കാർ അനുമതി നൽകുന്നു. ഇതുപ്രകാരം, ആദ്യ ഘട്ടത്തിൽ നാലു ദിവസം കൊണ്ട് സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള 50 ബന്ദികളെ മോചിപ്പിക്കും. ഈ ഘട്ടത്തിൽ താൽക്കാലിക വെടിനിർത്തൽ പ്രാബല്യത്തിലുണ്ടാകും.

ഇവർക്കു പുറമേ ഓരോ 10 ബന്ദികളെ മോചിപ്പിക്കുമ്പോഴും, വെടിനിർത്തൽ ഓരോ ദിവസം കൂടി നീട്ടാനാണ് തീരുമാനം. എല്ലാ ബന്ദികളെയും രാജ്യത്തു തിരിച്ചെത്തിക്കാനും ഹമാസിനെ സമ്പൂർണമായി ഉൻമൂലനം ചെയ്യാനും ഗാസയിൽനിന്ന് ഇനി മേലാൽ യാതൊരുവിധ ഭീഷണിയും ഉയരുന്നില്ലെന്ന് ഉറപ്പാക്കാനും ഇസ്രയേൽ സർക്കാരും സൈന്യവും സുരക്ഷാ സംവിധാനവും പോരാട്ടം തുടരും. – ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫിസിൽ നിന്നുള്ള പ്രസ്താവന ഇങ്ങനെ പറയുന്നു.

ജീവന്‍  വിലപേശുന്ന വ്യാപാരം

israel-army-2-
Anas-Mohammed/Istock

10 ബന്ദികളെ  മോചിപ്പിക്കുന്നതിനും 24 മണിക്കൂർ ആയുധമെടുക്കലിനു വിരാമമു​ണ്ടാകും. വീണ്ടും, രണ്ടാം ഘട്ടത്തിൽ, ബന്ദികൾ ഇസ്രായേലിൽ തിരിച്ചെത്തിയാൽ മാത്രമേ തടവുകാരെ മോചിപ്പിക്കൂ. തടവുകാരുടെ പേരുകൾ പ്രസിദ്ധീകരിച്ചതിനെത്തുടർന്ന്, കരാറിനെതിരെയോ പ്രത്യേക തടവുകാരെ വിട്ടയക്കുന്നതിനോ എതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകാൻ ഇസ്രായേലി പൊതുജനങ്ങൾക്ക് 24 മണിക്കൂർ സമയം അനുവദിച്ചിരുന്നു,.

കൗമാരക്കാരും സ്ത്രീകളും

ഗാസയിൽ ഹമാസ് ബന്ദികളാക്കിയ 50 പേരെ തിരികെ കൊണ്ടുവരാനുള്ള സർക്കാരിന്റെ കരാറിനെതിരെ  ഹൈക്കോടതിയിൽ ഹർജി നൽകുമെന്ന് അൽമഗോർ ഭീകരാക്രമണ വിക്ടിംസ് അസോസിയേഷൻ പ്രഖ്യാപിച്ചു കഴിഞ്ഞ. അതേ സമയം മോചിപ്പിക്കാൻ തയാറാണെന്നു ഇസ്രയേൽ പ്രഖ്യാപിച്ച 300 തടവുകാരിൽ ബഹുഭൂരിപക്ഷവും 18 വയസും അതിൽ താഴെയുമുള്ള പുരുഷന്മാരാണ്.  മറ്റ് 13 തടവുകാരും പ്രായപൂർത്തിയായ സ്ത്രീകളാണ്.

യുഎസ് പൗരന്മാരായ ജൂഡിത്ത് റാനൻ (59), മകൾ നതാലി റാനൻ (17) എന്നിവരെ മുന്‍പ് മാനുഷിക പരമായ കാരണങ്ങളാൽ ഹമാസ് മോചിപ്പിച്ചിരുന്നു. തെക്കൻ ഇസ്രായേലിൽ ഒക്‌ടോബർ 7 ന് ഹമാസ് നടത്തിയ ആക്രമണത്തിനുശേഷം ഇസ്രയേലിന്റെ തിരികെയുള്ള ആക്രമണത്തിൽ ഇതുവരെ 13,300 പലസ്തീൻകാർ കൊല്ലപ്പെട്ടു. നാലായിരത്തിലധികം പേരെ കാണാതെയെന്നും കണക്കുകൾ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT