ADVERTISEMENT

ചാന്ദ്ര ദൗത്യത്തില്‍ വനിതകളെയും കറുത്തവര്‍ഗക്കാരെയും ഉള്‍പ്പെടുത്തിയിട്ടില്ലെന്ന കുറവ് പരിഹരിക്കുമെന്ന വാക്ക് പാലിച്ചുകൊണ്ടാണ് ആര്‍ട്ടെമിസ് 2 ദൗത്യത്തിനായുള്ള നാലംഗ സംഘത്തെ നാസ പ്രഖ്യാപിച്ചത്. അങ്ങനെയാണ് കറുത്തവര്‍ഗക്കാരനായ വിക്ടര്‍ ഗ്ലോവര്‍ മനുഷ്യ ചരിത്രത്തിലെ തന്നെ നിര്‍ണായക പേരായി മാറിയത്. രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ താമസിച്ച ആദ്യത്തെ കറുത്തവര്‍ഗക്കാരനെന്ന പെരുമ വിക്ടർനേരത്തേ സ്വന്തമാക്കിയിരുന്നു. 

അപ്പോളോ ദൗത്യങ്ങള്‍ അവസാനിപ്പിച്ച 1972 നു ശേഷം അര നൂറ്റാണ്ടിനിടെ ലോകം എത്രത്തോളം മാറിയെന്നതിന്റെ സൂചനയാകുകയാണ് വിക്ടര്‍ ഗ്ലോവറും വനിതാ യാത്രികയായ ക്രിസ്റ്റീന കൊകും. 2013ല്‍ ആദ്യമായി ബഹിരാകാശ യാത്രികനായി തിരഞ്ഞെടുക്കപ്പെട്ട ഗ്ലോവര്‍ 2020ലാണ് ബഹിരാകാശ നിലയത്തിലേക്കെത്തുന്നത്. ഇതുവരെ നാല്‍പത് വിമാനങ്ങളിലായി മൂവായിരം മണിക്കൂര്‍ ആകാശത്ത് ചെലവഴിച്ച അനുഭവ സമ്പന്നനായ പൈലറ്റാണ് വിക്ടര്‍ ഗ്ലോവര്‍. 

2024 നവംബറില്‍ പുറപ്പെടുന്ന ആര്‍ട്ടെമിസ് 2 ദൗത്യത്തിന്റെ ഭാഗമായി യാത്രികര്‍ ചന്ദ്രനെ വലംവച്ച ശേഷം ഭൂമിയിലേക്കെത്തും. ഭാവിയിലെ ചാന്ദ്ര ദൗത്യങ്ങളും അന്യഗ്രഹ യാത്രകളും പരമാവധി സുരക്ഷിതമാക്കാന്‍ വേണ്ടിയുള്ള വിവര ശേഖരണം നടത്തുകയാണ് ആര്‍ട്ടെമിസ് 2 ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം. ഇതിന്റെ ഭാഗമായി മണിക്കൂറില്‍ 24,500 മൈല്‍ വേഗത്തില്‍ ഓറിയോണ്‍ പേടകം സഞ്ചരിക്കുമ്പോള്‍ 5000 ഫാരന്‍ഹീറ്റിലേറെ ഊഷ്മാവ് ഉയരുമ്പോള്‍ എന്തൊക്കെ സംഭവിക്കുന്നുവെന്നത് അടക്കമുള്ള വിവരങ്ങള്‍ സംഘം ശേഖരിക്കും. 

ലോസാഞ്ചലസില്‍നിന്നു 30 മൈല്‍ അകലെയുള്ള പൊമോനയില്‍ 1976ലാണ് ഗ്ലോവര്‍ ജനിക്കുന്നത്. ദാരിദ്ര്യത്തിന്റെയും ഉയര്‍ന്ന കുറ്റകൃത്യ നിരക്കിന്റേയും പേരില്‍ കുപ്രസിദ്ധമായ പ്രദേശമാണിത്. വെല്ലുവിളികളെ മറികടന്ന് ജീവിതത്തില്‍ മുന്നേറാന്‍ പ്രചോദനമായത് മാതാപിതാക്കളും അധ്യാപകരുമാണെന്ന് 2017ല്‍ യുഎസ്എ ടുഡേക്ക് നല്‍കിയ അഭിമുഖത്തില്‍ ഗ്ലോവര്‍ പറഞ്ഞിട്ടുണ്ട്. 

സതേണ്‍ കലിഫോര്‍ണിയയിലെ ഒന്റാറിയോ ഹൈസ്‌കൂളിലും കലിഫോര്‍ണിയ പോളിടെക്‌നിക് സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലുമായിരുന്നു പഠനം. പിന്നീട് യുഎസ് നേവല്‍ അക്കാദമിയിലും എയര്‍ യൂണിവേഴ്‌സിറ്റിയിലും ഉന്നത പഠനം. വിക്ടര്‍ ഗ്ലോവര്‍ 1999ലാണ് അമേരിക്കന്‍ നാവികസേനയുടെ ഭാഗമാവുന്നത്. പരിശീലനത്തിന് ശേഷം 2001ല്‍ പൈലറ്റായി. അമേരിക്കന്‍ നാവികസേനയുടെ അത്യാധുനിക മക്‌ഡോനല്‍ ഡഗ്ലസ് F/A 18 ഹോര്‍നെറ്റിന്റെ പൈലറ്റായിരുന്നു അദ്ദേഹം. 2004ല്‍ ഇറാഖില്‍ ആറ് മാസം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2013ലാണ് നാസ ബഹിരാകാശ സഞ്ചാരിയാവാനുള്ള പരിശീലനത്തിനായി അദ്ദേഹത്തെ തിരഞ്ഞെടുത്തത്. 

2015ല്‍ പരിശീലനം പൂര്‍ത്തിയാക്കിയ അദ്ദേഹം മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം സ്‌പേസ് എക്‌സിന്റെ ക്രൂ ഡ്രാഗണ്‍ ദൗത്യത്തിന്റെ ഭാഗമായി. ഇതേ തുടര്‍ന്നാണ് 2020 നവംബര്‍ 17 മുതല്‍ 2021 മേയ് രണ്ടു വരെ രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ കഴിയാനുള്ള അവസരവും വിക്ടര്‍ ഗ്ലോവറിന് ലഭിച്ചത്.

English Summary: Who is Victor Glover? Know about the first Black person to fly to Moon in NASA’s Artemis II mission

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com