ADVERTISEMENT

ഒരു സ്ഥലത്തെ 'ടൂറിസ്റ്റ് അട്രാക്ഷനാക്കിയ' ഭീകരജീവി അതാണ് സ്‌കോട്​ലൻഡിലെ ലോക്​നെസ് തടാകത്തിലെ നെസി. വർഷങ്ങളായി ആളുകളുടെ ഭാവനകളിലും സിനിമകളിലും മാത്രം ജീവിക്കുന്ന ആ ജീവിയെ വീണ്ടും കണ്ടുവെന്നു പറഞ്ഞാൽ?... സ്‌കോട്​ലൻഡിലെ തടാകമായ ലോക്​നെസ് സന്ദര്‍ശിക്കുകയായിരുന്നു ഫ്രാന്‍സില്‍ നിന്നുള്ള എറ്റിനിയും ഭാര്യ എലിയാനയും. തടാകത്തിന്റെ ചിത്രമെടുക്കവേ വെള്ളത്തിന് മുകളിലേക്ക് ഒരു പടുകൂറ്റന്‍ നിഴല്‍ നീങ്ങുന്നത് എറ്റിനിയുടെ ശ്രദ്ധയില്‍പെട്ടു.

എറ്റിനി ഇക്കാര്യം ഭാര്യയെ കാണിച്ചുകൊടുക്കുകയും ആ അസാധാരണ പ്രതിഭാസത്തിന്റെ ചിത്രമെടുക്കുകയും ചെയ്തു. 60 അടിയിലേറെ നീളത്തില്‍ തടാകത്തില്‍ പ്രത്യക്ഷപ്പെട്ട ഈ രൂപം  ലോക്​നെസ് മോണ്‍സ്റ്റര്‍ എന്നറിയപ്പെടുന്ന നെസി ആണെന്ന വാദവും ഇപ്പോള്‍ ശക്തമാണ്.

ഫാര്‍മസിസ്റ്റായ എറ്റിനി ഒരു  ശാസ്ത്ര വിശ്വാസിയെന്നാണ് സ്വയം വിശേഷിപ്പിക്കുന്നത്. 'അത് വളരെ വിചിത്രമായിരുന്നു. ഞാനൊരു ശാസ്ത്രത്തിൽ വിശ്വാസിക്കുന്നയാളാണ്.  ലോക്​നെസ് മോണ്‍സ്റ്റര്‍ എന്നൊരു ഭീകര ജീവിയുണ്ടെന്നൊന്നും ഞാനും കരുതുന്നില്ല. പക്ഷേ വലിയൊരു നിഴല്‍ തടാകത്തിന് അടിയില്‍ കണ്ടുവെന്നതും അതിന്റെ ചിത്രമെടുത്തുവെന്നതും സത്യമാണ്' എന്നാണ് എറ്റിനി പറഞ്ഞത്. 

'വെള്ളത്തിനടിയിലൂടെ എന്തോ നീങ്ങുന്നതു പോലെ തോന്നിയിരുന്നു. ചെറിയ തിരകളുമുണ്ടായിരുന്നു. 60-65 അടി വലുപ്പമുളള വലിയ നിഴല്‍ ഏതാണ്ട് 150 മീറ്റര്‍ അകലെ കണ്ടു. വിചിത്രമായ ആ രൂപം പിന്നീട് അപ്രത്യക്ഷമാവുകയും ചെയ്തു. അതൊരു ജീവിയാണെന്നൊന്നും ഉറപ്പു പറയാനാവില്ല. എങ്കിലും വെള്ളത്തിനടിയിലൂടെ എന്തോ നീങ്ങുന്നുണ്ടായിരുന്നു. അങ്ങനെയൊന്ന് ഞാന്‍ ജീവിതത്തില്‍ കണ്ടിട്ടില്ല' എന്നു എറ്റിനി വിശദീകരിക്കുന്നു.

ലോക് നെസിലെ അജ്ഞാത ഭീകരജീവിയെക്കുറിച്ച് പതിറ്റാണ്ടുകള്‍ക്കു മുമ്പു തന്നെ കഥകള്‍ പ്രചരിച്ചിരുന്നു. 1933ലാണ് 'നെസി' എന്നു പേരിട്ട ഈ ഭീകരജീവിയെക്കുറിച്ചുള്ള ആദ്യത്തെ കഥകള്‍ പ്രചരിച്ചത്. എറ്റിനി പറയുന്നതു പോലെ വെള്ളത്തിന് മുകളില്‍ വലിയ നിഴല്‍ പ്രത്യക്ഷപ്പെട്ടുവെന്ന രീതിയിലായിരുന്നു അന്നും പ്രചരിച്ചിരുന്നത്. സ്‌കോട്ട്‌ലാന്‍ഡിലെ നാടോടിക്കഥകളില്‍ പരാമര്‍ശിക്കുന്ന ലോക് നെസ് തടാകത്തിലെ അജ്ഞാത ഭീകരജീവിയാണ് ഇതെന്നും പലരും വിശ്വസിക്കുന്നുണ്ട്.

nessi
Image Credit: Matt84/IStockPhoto

1934ല്‍ തടാകത്തിനു മുകളിലേക്ക് തുമ്പിക്കൈ പോലൊരു രൂപം ഉയര്‍ന്നു നില്‍ക്കുന്നതിന്റെ ചിത്രം പുറത്തുവന്നു. ഇത് ആറര കോടിയിലേറെ വര്‍ഷങ്ങള്‍ക്കു മുമ്പ് ഭൂമിയില്‍ ജീവിച്ചിരുന്ന പ്ലെസിയോസോറാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തതോടെ അന്ന് ലോക് നെസിലെ ഭീകരജീവിയെക്കുറിച്ചുള്ള കഥകള്‍ക്ക് വലിയ തോതില്‍ പ്രചാരം ലഭിച്ചു. 1940കള്‍ മുതലാണ് നെസിയെന്ന പേര് ലോക്‌നെസിലെ ഭീകരജീവിക്ക് ലഭിച്ചത്.

എന്തൊക്കൊയാകാം സാധ്യതകൾ

പ്ലെസിയോസോർ: ദശലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ജീവിച്ചിരുന്ന നീണ്ട കഴുത്തുള്ള സമുദ്ര ജീവിയാണ് പ്ലീസിയോസർ. ലോക് നെസിൽ ഒരു പ്ലീസിയോസർ ചിലപ്പോൾ അതിജീവിച്ചിരിക്കാമായിരുന്നുവെന്ന് ചിലർ വിശ്വസിക്കുന്നു, പക്ഷേ  സാധ്യതയില്ല. ഒരു ശുദ്ധജല തടാകമാണ് ലോക്​നെസ്. പ്ലീസിയോസറുകൾ സമുദ്രജീവികളാണ്. 

ഈൽ: ലോക്​നെസ് മോൺസ്റ്ററിന് സാധ്യമായ മറ്റൊരു വിശദീകരണമാണ് വലിയ ഈൽ. അസാധാരണമാംവിധം വലുപ്പമുള്ളവറിപ്പോർട്ട് ചെയ്യപ്പെട്ട ചില കാഴ്ചകളുണ്ട്. എന്നിരുന്നാലും, ഈലുകൾക്ക് നീളമുള്ള കഴുത്തില്ല, മാത്രമല്ല ചില ഫോട്ടോഗ്രാഫുകളിൽ കാണുന്ന കൊമ്പുകൾ അവയ്ക്കില്ല.

ചുഴലിക്കാറ്റ്: ചുഴിയെ തെറ്റിധരിക്കാനാകും. ഒരു ജീവിയുടെ ശരീരം പോലെ തോന്നിക്കുന്ന വലിയ തരംഗങ്ങൾ സൃഷ്ടിക്കാൻ കഴിയും. എന്നിരുന്നാലും ചിത്രങ്ങളിലേതുപോലെ വേറെങ്ങും കണ്ടിട്ടില്ല.

തട്ടിപ്പ്: ലോക്​നെസ് മോൺസ്റ്റർ ഒരു തട്ടിപ്പ് ആയിരിക്കാനും സാധ്യതയുണ്ട്. പ്രസിദ്ധമായ "സർജൻസ് ഫോട്ടോഗ്രാഫ്" ഉൾപ്പെടെ. റിപ്പോർട്ടു ചെയ്യപ്പെട്ട ചില ദൃശ്യങ്ങളും വ്യാജമായിരിക്കാനാണ് സാധ്യത.

English Sumamry: The Loch Ness Monster is a mystery that has captured the imagination of people for centuries. There is no scientific evidence to support its existence, but many people still believe that the creature is real. The debate over the Loch Ness Monster is likely to continue for many years to come.

 

 

 

 

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com