ADVERTISEMENT

നരവംശശാസ്ത്രത്തിൽ പുതിയ അറിവുകൾ സമ്മാനിച്ചാണ് കഴിഞ്ഞ വർഷം പോയത്.പല ഗവേഷണങ്ങളും കണ്ടെത്തലുകളും ഈ മേഖലയെക്കുറിച്ചുണ്ടായി. വിഖ്യാതമായ സയൻസ് ശാസ്ത്രമാസികയിൽ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ മനുഷ്യപൂർവികർ ഒരു ഘട്ടത്തിൽ പൂർണമായ വംശനാശത്തിന്‌റെ പടിവാതിൽക്കൽ എത്തിയെന്നു കണ്ടെത്തലുണ്ടായിരുന്നു. ഒരു ലക്ഷം വർഷങ്ങളോളം നമ്മുടെ ജനസംഖ്യ 1300 കടന്നില്ലത്രേ. ഇന്ന് ലോകത്ത് 810 കോടിയോളം മനുഷ്യർ ഉണ്ടെന്നുള്ളത് വിലയിരുത്തുമ്പോഴാണ് ഈ വ്യത്യാസം മനസ്സിലാകുക.

ഇപ്പോഴത്തെ തലമുറയിലെ 3150 മനുഷ്യരുടെ ജനിതകവിവരങ്ങൾ പരിശോധിച്ചാണ് ശാസ്ത്രജ്ഞർ ഈ നിഗമനത്തിലെത്തിയത്. ഇന്നത്തെ ജനിതക വൈവിധ്യം വന്ന വഴി തിരഞ്ഞുപോകാൻ ഈ ജനിതകപഠനം ശാസ്ത്രജ്ഞരെ അനുവദിച്ചു.എട്ടുലക്ഷം മുതൽ 9 ലക്ഷം വരെയുള്ള വർഷങ്ങൾക്കു മുൻപാണ് മനുഷ്യസമൂഹത്തിൽ ഈ പ്രതിസന്ധിഘട്ടമുണ്ടായത്. ഭൂമിയിലുണ്ടായിരുന്ന 98.7 ശതമാനം ജനസംഖ്യയും അന്നു നഷ്ടപ്പെട്ടു. ഒരു തീവ്ര കാലാവസ്ഥാ  മാറ്റമായിരിക്കാം ഇതിനു പിന്നിലെന്നാണ് സൂചന.

ആദിമനരൻമാരെ സംബന്ധിച്ച് മറ്റുവിവരങ്ങളും കഴിഞ്ഞവർഷത്തെ പഠനങ്ങളിൽ വെളിവായിരുന്നു. അവർ 476000 വർഷങ്ങൾക്കു മുൻപേ മരപ്പണിയിൽ ഏർപ്പെട്ടിരുന്നു എന്നതാണ്  ശ്രദ്ധേയമായ കാര്യം. ആഫ്രിക്കൻ രാജ്യമായ സാംബിയയിലാണ് ഇത്രയും വർഷങ്ങൾ പഴക്കമുള്ള ഒരു തടിപ്പണി പുരാവസ്തുഗവേഷകർ കണ്ടെത്തിയത്.

മൂന്നുലക്ഷം വർഷം പഴയ ഒരു ദുരൂഹതലയോട്ടി ചൈനയിൽ കണ്ടെത്തിയിരുന്നു. പല പ്രത്യേകതകളുള്ളതിനാൽ ഇത് ആധുനികമനുഷ്യൻ്റേതാണോ അതോ ഡെനിസോവൻ, നിയാണ്ടർത്താൽ തുടങ്ങിയ ഏതെങ്കിലും നരവംശത്തിൻ്റേതാണോയെന്നും അതോ വ്യത്യസ്തമായ മറ്റേതെങ്കിലും വിഭാഗത്തിൻ്റേതാണോയെന്നും തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വന്നിട്ടില്ല. കണ്ടെത്തിയ മറ്റൊരു കാര്യം ആദിമമനുഷ്യന്‌റെ യൂറോപ്പിലേക്കുള്ള കുടിയേറ്റം സംബന്ധിച്ചാണ്. 3 ഘട്ടങ്ങളായാണ് ആധുനിക മനുഷ്യർ യൂറോപ്പിലേക്കു പോയതെന്ന് കണ്ടെത്തിയിരുന്നു. 54000 വർഷങ്ങൾക്കു മുൻപാണ് ഇതിൽ ആദ്യത്തേത് നടന്നത്.

English Summary:

Population collapse almost wiped out human ancestors, say scientists

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com