ADVERTISEMENT

സാധാരണക്കാര്‍ക്കു പുറമെ വിവിധ രാജ്യങ്ങളും വലിയ വ്യക്തികളും കമ്പനികളും വരെ തങ്ങളുടെ വിവരങ്ങള്‍ പുറത്തറിയിക്കാനായി പ്രയോജനപ്പെടുത്തുന്ന സമൂഹ മാധ്യമമായ ട്വിറ്റര്‍ ഏറ്റെടുക്കാനുള്ള ശ്രമത്തിലാണല്ലോ ടെസ്‌ല മേധാവി ഇലോണ്‍ മസ്‌ക്. എന്നാല്‍, ട്വിറ്ററിന്റെ ഭരണസമിതി അതിന് അനുമതി നല്‍കാൻ ഒരു സാധ്യതയുമില്ലെന്നാണ് വിവരം. ട്വിറ്റര്‍ ഏറ്റെടുത്തേ മതിയാകൂ എങ്കില്‍ മസ്‌കിനു മുന്നില്‍ ഏതാനും വഴികളേയുള്ളു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അതേസമയം, മസ്കിനെ പിന്തിരിപ്പിക്കാൻ ‘വിഷഗുളിക’ (poison pill) എന്ന തന്ത്രം പയറ്റാനുള്ള ശ്രമത്തിലാണ് ട്വിറ്റര്‍ ബോര്‍ഡ്.

∙ മസ്‌ക് ബലമായി സ്വന്തമാക്കാന്‍ ശ്രമിക്കും?

മസ്‌ക് ട്വിറ്റര്‍ ഏറ്റെടുക്കണമോ എന്നു ചോദിച്ചു 'ബിറ്റ്‌കോയിന്‍ ആര്‍ക്കൈവ്' എന്ന വെബ്‌സൈറ്റ് നടത്തിയ വോട്ടെടുപ്പില്‍ ഒടുവിലെ നില പ്രകാരം 73 ശതമാനം പേര്‍ അനുകൂലമായി വോട്ടു രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിനു തന്റെ അക്കൗണ്ടില്‍ നന്ദി രേഖപ്പെടുത്തിയ മസ്‌ക് അടുത്ത ട്വീറ്റില്‍ ‘ലവ് മീ ടെന്‍ഡര്‍’ എന്നൊരു സന്ദേശമാണ് പതിച്ചത്. റോക്ക് എൻ റോൾ ഇതിഹാസം എല്‍വിസ് പ്രിസ്‌ലിയുടെ ഒരു പാട്ടാണത്. എന്നാല്‍, ഇത് ട്വിറ്റര്‍ ഓഹരിയുടമകള്‍ക്കു മുന്നില്‍ ഒരു ടെന്‍ഡര്‍ ഓഫര്‍ അവതരിപ്പിക്കാനുള്ള ശ്രമമായിരിക്കാമെന്ന് ബ്ലൂംബര്‍ഗ് പറയുന്നു. ട്വിറ്റര്‍ സ്വന്തമാക്കാനായി താന്‍ 43 ബില്യന്‍ ഡോളര്‍ നല്‍കാമെന്നാണ് മസ്‌ക് കമ്പനിയുടെ ഭരണസമിതിക്കു മുന്നില്‍ വച്ചിരിക്കുന്ന ഓഫര്‍. അത് അവര്‍ തള്ളിക്കളഞ്ഞേക്കും. അപ്പോള്‍ ലോകത്തെ ഏറ്റവും വലിയ കോടീശ്വരനായ മസ്‌ക് നേരിട്ട് ട്വിറ്റര്‍ ഓഹരിയുടമകളോട് ഓഹരി തനിക്ക് വില്‍ക്കാന്‍ ആവശ്യപ്പെട്ട്, കമ്പനിയെ ബലമായി പിടിച്ചെടുക്കാനുള്ള നീക്കം നടത്തിയേക്കുമെന്ന അഭ്യൂഹം ശക്തമാണ്.

∙ ഒറാക്കിൾ കമ്പനിയുമായി ചേര്‍ന്ന് പരിശ്രമിച്ചേക്കും

മസ്‌കിന്റെ ടെസ്‌ല കമ്പനിയുടെ ഭരണസമിതിയില്‍ ഒറാക്കിൾ കമ്പനിയുടെ സഹസ്ഥാപകന്‍ ലാറി എലിസണും ഉണ്ട്. അദ്ദേഹത്തെ പോലെയുള്ള സ്വകാര്യ നിക്ഷേപകരുമായി ചേര്‍ന്ന് ട്വിറ്ററിന് 43 ബില്യന്‍ ഡോളറിനു പകരം 50 ബില്യന്‍ ഡോളര്‍ വില പറയാനുള്ള സാധ്യതയുമുണ്ടെന്ന് വിലയിരുത്തലുണ്ട്. എന്നാല്‍ തനിക്ക് ട്വിറ്റര്‍ സ്വന്തമാക്കാന്‍ സാധിക്കുമെന്ന് ഉറപ്പില്ലെന്നും മസ്‌ക് പറഞ്ഞു കഴിഞ്ഞു. പക്ഷേ തനിക്കൊരു പ്ലാന്‍ ബി ഉണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. ട്വിറ്റര്‍ സ്ഥാപകന്‍ ജാക് ഡോര്‍സി പുറത്തായതോടെ ഭരണസമിതി അംഗങ്ങളിലാർക്കും കമ്പനിയുടെ ഓഹരി ഒന്നുംതന്നെ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ഭരണസമിതി അംഗങ്ങളുടെ കഴിവുകുറവിനെ ഡോര്‍സിയും വിമര്‍ശിച്ചിട്ടുണ്ട്. ട്വിറ്റര്‍ ഭരണസമിതിയും മസ്‌കും തമ്മിലുള്ള മത്സരം മുറുകുമ്പോള്‍ വോള്‍ സ്ട്രീറ്റ് ബാങ്കുകളും പക്ഷംപിടിച്ചു തുടങ്ങി. ഗോള്‍ഡ്മാന്‍ സാക്‌സ്, ജെപി മോര്‍ഗന്‍ ചെയ്സ് എന്നിവയുടെ സഹായമാണ് ഭരണസമിതി തേടിയിരിക്കുന്നത്. മസ്‌കിന് ഉപദേശം നല്‍കുന്നത് മോര്‍ഗന്‍ സ്റ്റാന്‍ലിയാണ്.

∙ എന്താണ് പോയിസണ്‍ പില്‍?

തങ്ങളുടെ ഇഷ്ടത്തിനു വിരുദ്ധമായി കമ്പനി ആരെങ്കിലും ഏറ്റെടുക്കാന്‍ ശ്രമിച്ചാല്‍ പ്രതിരോധത്തിനായി ഭരണസമിതി ഉപയോഗിക്കുന്ന ഒരു സാമ്പത്തിക ഉപായമാണ് പോയിസണ്‍ പില്‍. ഇതിൽ എന്തെല്ലാം സാമ്പത്തിക തന്ത്രങ്ങള്‍ ഉണ്ടായിരിക്കും എന്നതില്‍ ഉറപ്പൊന്നും ഇല്ല. കമ്പനിയുടെ ഓഹരിക്ക് അസാധാരണമായി വില വര്‍ധിപ്പിക്കുക എന്നതാണ് ഒരു മാർഗം. ഇതോടെ, വാങ്ങാന്‍ ഉദ്ദേശിക്കുന്നയാള്‍ വേണ്ടന്നു വയ്ക്കും. ഇത് 1980 കള്‍ മുതല്‍ നിലവിലുണ്ടെന്നു ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ടു ചെയ്യുന്നു. തങ്ങള്‍ പോയിസണ്‍ പില്‍ ഇറക്കിയേക്കുമെന്ന സൂചന ട്വിറ്റര്‍ നല്‍കിയിട്ടുമുണ്ട്.

∙ ട്വിറ്ററിന്റെ 15 ശതമാനത്തിലേറെ ഓഹരി വാങ്ങാന്‍ അനുവദിച്ചേക്കില്ല

ഏതെങ്കിലും ഒരു നിക്ഷേപകന്‍ കമ്പനിയുടെ 15 ശതമാനത്തിലേറെ ഓഹരി വാങ്ങിക്കൂട്ടിയാല്‍ സജീവമാകുന്ന രീതിയിലായിരിക്കാം ട്വിറ്ററിന്റെ പോയിസണ്‍ പില്‍ എന്ന് റിപ്പോര്‍ട്ടുണ്ട്. മസ്‌കിന് ഇപ്പോള്‍ കമ്പനിയുടെ ഏകദേശം 9 ശതമാനം ഓഹരിയാണ് ഉള്ളത്. അതേസമയം, കൂടിയ തുകയ്ക്കാണ് ( ഇപ്പോള്‍ പറഞ്ഞിരിക്കുന്ന 43 ബില്യന്‍ ഡോളറിനു മുകളില്‍ ) ഏറ്റെടുക്കല്‍ നടത്താന്‍ ശ്രമിക്കുന്നതെങ്കില്‍ വിഷ ഗുളിക പ്രവര്‍ത്തിച്ചേക്കില്ല താനും. അതു തീരുമാനിക്കുക ഭരണസമിതിയായിരിക്കും. അതേസമയം, ട്വിറ്ററിന്റെ സാധാരണ ഓഹരിയുടമകളുടെ താൽപര്യത്തിന് എതിരായിരിക്കാം മസ്‌കിനെതിരെയുള്ള പോയിസണ്‍ പില്‍ പ്രയോഗം എന്നും വാദമുണ്ട്. അങ്ങനെ വന്നാല്‍ ഓഹരിയുടമകള്‍ കോടതിയെ സമീപിക്കും. ഇവരുടെ വികാരം മസ്‌ക് ഭരണസമിതിക്കെതിരെ ഉപയോഗിച്ചേക്കും.

∙ പോയിസണ്‍ പില്‍ ചരിത്രം

സിലിക്കന്‍വാലി കമ്പനികള്‍ ഇത്തരം ‘വിഷഗുളിക6 ഇറക്കിയ ചരിത്രമുണ്ട്. പീപ്പിള്‍സോഫ്റ്റ് കമ്പനിയെ വാങ്ങാന്‍ 5.1 ബില്യന്‍ ഡോളര്‍ വില പറഞ്ഞു ചെന്ന ഒറാക്കിളിനെതിരെ 2003 ജൂണില്‍ നടന്നതാണ് ഇത്തരത്തിലുള്ള പ്രശസ്തമായ നീക്കങ്ങളില്‍ ഒന്ന്. ഇതിനെതിരെ ഭരണസമിതി വില കൂട്ടി ഓഹരി വിപണിയിലേക്ക് ധാരാളം ഷെയറുകള്‍ ഇറക്കുകയായിരുന്നു. അടുത്ത 18 മാസം ഇരു കമ്പനികളും പടവെട്ടി. അവസാനം പീപ്പിള്‍സോഫ്റ്റ് ഒറാക്കിളിനു തന്നെ വില്‍ക്കേണ്ടി വന്നു എങ്കിലും പോയിസണ്‍ പില്‍ ഫലവത്തായി.

∙ മസ്‌ക് നിയമ യുദ്ധത്തിനു തയാറാണെന്ന് സൂചന

ട്വിറ്ററില്‍ 82 ദശലക്ഷം ഫോളോവര്‍മാരുള്ള മസ്‌ക് നിയമ യുദ്ധത്തിന് തയാറായേക്കുമെന്നുള്ള സൂചനയും ഉണ്ട്. ഓഹരിയുടമകളുടെ താത്പര്യത്തിനു വിരുദ്ധമായി ഭരണസമിതി എന്തെങ്കിലും തീരുമാനം എടുത്താല്‍ അത് രക്ഷാധികാരിയുടെ (fiduciary) ചുമതല ലംഘിക്കുന്നതിനു തുല്യമായിരിക്കുമെന്നും മസ്‌ക് പറഞ്ഞു.

∙ മസ്‌കിന്റെ നേതൃത്വത്തെ പ്രകീര്‍ത്തിച്ച് ബ്ലൂംബര്‍ഗ്

മസ്‌കിന്റെ നേതൃത്വപാടവത്തെ പുകഴ്ത്തി ബ്ലൂംബര്‍ഗ് വാര്‍ത്താ ഏജന്‍സി ലേഖനം പ്രസിദ്ധീകരിച്ചു. എന്തൊക്കെ പറഞ്ഞാലും മസ്‌ക് നല്ലൊരു ബിസിനസ് മാനേജരാണ് എന്നാണ് ലേഖനത്തില്‍ പറയുന്നത്. ഇതിനു നന്ദിയായി മസ്‌ക് ട്വിറ്ററില്‍ 'വൈ, താങ്ക് യൂ, സര്‍!' എന്ന കുറിപ്പുമിട്ടു. അതേസമയം, ട്വിറ്റര്‍ വാങ്ങാന്‍ മസ്‌കിനു പുറമെ മറ്റു കമ്പനികളും ശ്രമിച്ചേക്കുമെന്ന വാര്‍ത്ത പ്രചരിച്ചതോടെ കമ്പനിയുടെ ഓഹരി വില വര്‍ധിക്കുകയാണ്.

elon-musk-twitter-1

∙ വണ്‍പ്ലസ് പുതിയ ഉപകരണങ്ങള്‍ ഏപ്രില്‍ 28ന് അവതരിപ്പിക്കും

വണ്‍പ്ലസ് കമ്പനി പുതിയ ഉപകരണങ്ങള്‍ ഏപ്രില്‍ 28ന് അവതരിപ്പിക്കും. വണ്‍പ്ലസ് 10ആര്‍ 5ജി, വണ്‍പ്ലസ് സിഇ2 ലൈറ്റ്, വണ്‍പ്ലസ് നോര്‍ഡ് ബഡ്‌സ് എന്നിവയാണ് പ്രതീക്ഷിക്കുന്നത്. വണ്‍പ്ലസ് നോര്‍ഡ് പേരിലിറങ്ങുന്ന ആദ്യ അക്‌സസറി ആയിരിക്കും ബഡ്‌സ്. ബഡ്‌സിന് 5000 രൂപയില്‍ താഴെ ആയിരിക്കാം വില എന്നും ചില ഊഹാപോഹങ്ങള്‍ ഉണ്ട്.

∙ ഷഓമി പാഡ് 5 ടാബ് ഏപ്രില്‍ 27ന് അവതരിപ്പിക്കും

ഷഓമി പാഡ് 5 ടാബ്‌ലറ്റ് ഏപ്രില്‍ 27ന് ഇന്ത്യയില്‍ അവതരിപ്പിക്കും. സ്റ്റൈലസ് അടക്കം സപ്പോര്‍ട്ടു ചെയ്യുന്ന രീതിയിലായിരിക്കും ഇത്. ടാബിന് 11-ഇഞ്ച് ആയിരിക്കും സ്‌ക്രീന്‍ വലുപ്പം. സ്‌നാപ്ഡ്രാഗണ്‍ 870 പ്രോസസര്‍ ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന ടാബിന് 6 ജിബി റാം ഉണ്ടായിരിക്കും. എച്ഡിആര്‍ 10, ഡോള്‍ബി വിഷന്‍, 120 ഹെട്‌സ് റിഫ്രഷ് റേറ്റ് തുടങ്ങി ഒട്ടേറെ ഫീച്ചറുകള്‍ ഇതിന് ഉണ്ടായിരിക്കും. ബാറ്ററി 8720 എംഎഎച് ആണ്.

English Summary: Twitter pops a 'poison pill' against Elon Musk's hostile takeover bid— what does that mean?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com