ADVERTISEMENT

ഇന്നു മുതല്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ടുള്ളവര്‍ക്ക്  ഇലക്ട്രോണിക് വീസ സേവനം ആരംഭിച്ച് റഷ്യ. ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെയും സഞ്ചാരികളെ ആകര്‍ഷിക്കുന്നതിന്റെയും ഭാഗമായാണ് നടപടി. വളരെ വേഗത്തിലും കുറഞ്ഞ ചെലവിലും റഷ്യയിലേക്കുള്ള സന്ദര്‍ശന രേഖകള്‍ ഉറപ്പിക്കാന്‍ വിനോദ സഞ്ചാരികള്‍ക്ക് പുതിയ സംവിധാനം വഴി സാധിക്കും. ഇന്ത്യ അടക്കം 52 രാജ്യങ്ങള്‍ക്കാണ് റഷ്യന്‍ വിദേശകാര്യമന്ത്രാലയം ഇ– വീസ സംവിധാനം ആരംഭിച്ചിരിക്കുന്നത്. 

 

പരമാവധി നാലു പ്രവര്‍ത്തിദിനങ്ങള്‍ കൊണ്ട് ഇ–വീസ അപേക്ഷകളില്‍ തീര്‍പ്പാക്കുമെന്നാണ് റഷ്യ അറിയിക്കുന്നത്. ഒരാള്‍ക്ക് ഇ – വീസ അനുവദിക്കാനായി അപേക്ഷിക്കാന്‍ 40 ഡോളറാണ് ചെലവു വരിക. ബിസിനസ് ട്രിപ്പുകള്‍ക്കും വിനോദസഞ്ചാരത്തിനും അടക്കം വിവിധ ആവശ്യങ്ങള്‍ക്കായി റഷ്യ സന്ദര്‍ശിക്കുന്നവര്‍ക്കു പുതിയ സംവിധാനം അനുഗ്രഹമാവും. 

 

ഇന്ത്യക്കാരായ സഞ്ചാരികളെ സംബന്ധിച്ചിടത്തോളം റഷ്യന്‍ വീസയ്ക്കായി പലവിധ രേഖകള്‍ സമര്‍പ്പിച്ച് ദീര്‍ഘസമയം കാത്തിരിക്കേണ്ടതില്ലെന്നതാണ് പ്രധാന ഗുണം. സിംഗിള്‍ എന്‍ട്രി വീസയ്ക്കു പരമാവധി നാലു പ്രവര്‍ത്തി ദിനമെന്നതു താരതമ്യേന നല്ല വേഗതയാണ്. ഏതാണ്ട് 3,300 രൂപയാണ് റഷ്യന്‍ ഇ–വീസയ്ക്ക് ഒരാള്‍ക്ക് ചെലവാകുകയെന്നതും ആകര്‍ഷണീയമാണ്. കുറഞ്ഞ ചെലവില്‍ വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നവരുടെ പട്ടികയിലേക്കു റഷ്യയും ഇതുവഴി എത്തുകയാണ്. 

 

എയറോഫ്‌ളോട്ട് എയര്‍ലൈന്‍സിന്റെ വിമാനങ്ങള്‍ ഡല്‍ഹി - മോസ്‌കോ റൂട്ടില്‍ സേവനം നടത്തുന്നുണ്ട്. വീസ നടപടിക്രമങ്ങള്‍ കൂടി വേഗത്തിലും ചെലവു കുറഞ്ഞതുമായി മാറുന്നതോടെ റഷ്യ ഇന്ത്യക്കാര്‍ക്ക് എളുപ്പമെത്തി ചേരാവുന്ന രാജ്യമായി മാറുകയാണ്. വിനോദ സഞ്ചാരികള്‍ക്കു പരമാവധി 60 ദിവസത്തേക്കുള്ള ഇ – വീസയായിരിക്കും റഷ്യ അനുവദിക്കുക. 

 

ആഗോളതലത്തില്‍ റഷ്യ സഞ്ചാരികളുടെ പ്രിയ കേന്ദ്രമല്ലെങ്കില്‍ പോലും ഇന്ത്യന്‍ സഞ്ചാരികള്‍ വലിയ തോതില്‍ എക്കാലത്തും റഷ്യ കാണാന്‍ പോയിട്ടുണ്ട്. പുതിയ ഇ – വീസ സംവിധാനം കൂടി വരുന്നതോടെ ഇന്ത്യക്കാരായ റഷ്യന്‍ സന്ദര്‍ശകരുടെ എണ്ണം വര്‍ധിച്ചേക്കും. തികച്ചും വ്യത്യസ്തമായ സംസ്‌ക്കാരവും കാലാവസ്ഥയും ഭൂപ്രകൃതിയുമുള്ള റഷ്യ ഇ – വീസ കൂടി നിലവില്‍ വരുന്നതോടെ കൂടുതല്‍ സഞ്ചാരികളെ പ്രതീക്ഷിക്കുന്നുണ്ട്.

 

Content Summary : The e-visa is a convenient and easy way for Indian citizens to travel to Russia.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com