ADVERTISEMENT

‘‘നിനക്കു ഞാൻ നേദിക്കും മലയോരങ്ങൾ താണ്ടി പൂവുകൾ 
നീലക്കൊടുവേലികൾ കൽഹാരങ്ങൾ 
ഒരു ചൂരൽക്കൂടയിൽ നിറയെ പൊന്നുമ്മകൾ’’

വിശ്വ വിഖ്യാതനായ കവി പാബ്ലോ നെരൂദ പ്രകൃതിയെ മനുഷ്യവൽക്കരിച്ചതിങ്ങനെയാണ്. എന്നാൽ  ജീവിതം കൊണ്ട് നെരൂദയുടെ വരികളെ അന്വർഥമാക്കിയ ഒരു ​ഗ്രാമമുണ്ട് അങ്ങു ദൂരെ. മലയാളത്തിന് നിറങ്ങൾ ചാർത്തുന്ന, മലയാളമല്ലാത്തൊരു നാട്.‌ നാഞ്ചിനാട്ടിലെ ഒടുവിലത്തെ ​ഗ്രാമം. നാഗർകോവിൽ പിന്നിട്ട് കാറ്റാടിപ്പാടങ്ങളും അരുവായ്മൊഴി ചുരവും കടന്നെത്തുമ്പോൾ ‌പൂക്കളാൽ വിരുന്നുകാരെ വരവേൽക്കുന്ന തോവാള, കേരളത്തിന്റെ പൂക്കൂട.

Thovala-Pic-02

 

Thovala-pic-08

തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലാണ് ഈ പൂ​ഗ്രാമം. കാലങ്ങളായി കേരളവും തമിഴ്നാടും കാത്തുസൂക്ഷിക്കുന്നൊരു പൂപ്പാത കൂടിയാണിത്. കേരളത്തിൽ ഓണപ്പൂക്കളം ഒരുങ്ങണമെങ്കിൽ പൂക്കൾ തോവാളയിൽനിന്നെത്തണം. തോവാളയിലെ പ്രധാന പാതയുടെ ഓരത്തായി വലിയൊരു കമാനമുണ്ട്. ​ഗ്രാമത്തിലെ വിശ്വപ്രസിദ്ധമായ പൂച്ചന്തയിലേക്കുള്ള പ്രവേശനം അതുവഴിയാണ്. തോവാളയുടെ ഹൃദയത്തിലേക്കുള്ള വഴി. 

 

Thovala-pic-05

പൂലർച്ചെ നാലിന് ഈ മാർക്കറ്റുണരും. ഇരുട്ടു മാറി വെളിച്ചം പരക്കുമ്പോൾ നിറങ്ങൾ നിറഞ്ഞു തൂവും.‌ 75 ലധികം കടകളുണ്ട് ഈ മാർക്കറ്റിൽ. തോവാളയുടെ അതിർത്തി ഗ്രാമങ്ങളിൽ വിരിയുന്ന മുല്ലയും പിച്ചിയും സേലത്തു നിന്നുള്ള അരളിപ്പൂക്കളും ഹൊസൂരിലെ പാടങ്ങളിൽ വിരിയുന്ന ജമന്തിപ്പൂക്കളും റോസും മധുരയിൽ വിടരുന്ന സെംപംഗി പൂക്കളും വാടാമല്ലിയും തെച്ചിയും തുളസിയും താമരയുമെല്ലാം പുലരും മുന്നെ തോവളയിലേക്കെത്തും. 

Thovala-pic-03

 

Thovala-pic-01

നൂറ്റാണ്ടുകളുടെ പഴക്കമുണ്ട് ഈ പൂമാർക്കറ്റിന്. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ പൂച്ചന്തയും ഇതു തന്നെ. പഴയ തിരുവിതാംകൂറിന്റെ ഭാഗമായിരുന്നു ഈ പൂ​ഗ്രാമം. പലവിധ കച്ചവടങ്ങൾ നടന്നിരുന്ന ചന്തയെ പത്മനാഭദാസനായ മാർത്താണ്ഡവർമയാണ് പൂമാർക്കറ്റാക്കുന്നത്. പിന്നീട് പത്മനാഭ സ്വാമിക്കുള്ള പൂക്കൾ തോവാളയിൽ നിന്നെത്താൻ തുടങ്ങി. തോവാളയിൽനിന്നു തിരുവനന്തപുരത്തേക്ക് പൂക്കളെത്തിക്കുന്നവർ പൂപ്പണ്ടാരങ്ങളെന്നാണ് അറിയപ്പെട്ടിരുന്നത്. അയിത്തം നിലനിന്ന കാലത്ത് പത്മനാഭനായി പൂവിറുത്ത തോവാളയിലെ മനുഷ്യർ അറിഞ്ഞോ അറിയാതെയോ ഒരു നവോത്ഥാനത്തിന്റെ ഭാ​ഗമായെന്ന് പറയാം. 

 

തോവാളയിൽ ദിവസവും എട്ടു മുതൽ പത്തുവരെ ടൺ പൂക്കൾ വിൽക്കും. എന്നാൽ ഒാണക്കാലത്ത് ഇതു 15 ടണ്ണിലേറേെയാണ്. ​ഗ്രാമത്തിലെ ബഹുഭൂരിപക്ഷം കുടുംബങ്ങളും പൂ വ്യവസായത്തിൽ പങ്കാളികളാണ്. രാവിലെ വിപണിയിലെത്തുന്ന പൂക്കളുടെ അളവും അന്നത്തെ സീസണും കണക്കാക്കിയാണ് പൂവിന്റെ വില നിശ്ചയിക്കുന്നത്. മാർക്കറ്റിലെത്തുന്നവർക്ക് വില പേശിയും പൂവു വാങ്ങാം. കോവിഡ് തീർത്ത സാമ്പത്തിക പ്രതിസന്ധിയിൽനിന്ന് ഇനിയും കരകയറിയിട്ടില്ല തോവാളയിലെ പൂക്കച്ചവടക്കാരും കർഷകരും. ഈ ഒാണക്കാലത്തിലാണ് ഇവരുടെ പ്രതീക്ഷകളത്രയും.  

 

കാറ്റിൽനിന്നുള്ള വൈദ്യുതി ഉൽപാദനത്തിൽ ഏഷ്യയിൽത്തന്നെ മുൻപന്തിയിലാണ് തോവാളയും അയൽ ​ഗ്രാമങ്ങളും. മലനിരകളുടെ കാവൽക്കാരെപ്പോലെ ഈ കൂറ്റൻ കാറ്റാടി യന്ത്രങ്ങളും നമ്മെ  ​ഗ്രാമത്തിലേക്ക് വരവേൽക്കുന്നു. ഓണക്കാലത്ത് ജമന്തിയും മുല്ലയും വാടാമല്ലിയും റോസാപ്പൂക്കളും പിച്ചിയുമൊക്കെ കൃഷി ചെയ്തിരുന്ന തോവാള ഇപ്പോൾ പൂക്കൾക്കു വേണ്ടി ആശ്രയിക്കുന്നത് അന്യ സംസ്ഥാനങ്ങളെയാണ്. ബെംഗളൂരു, ഹൊസൂർ, ദിണ്ടിഗൽ, സേലം, മധുര എന്നിവിടങ്ങളിൽനിന്ന് ഇറക്കുമതി ചെയ്യുന്ന പൂക്കളാണ് തോവാളയിലെ പൂച്ചന്തയിലിപ്പോൾ കച്ചവടം ചെയ്യുന്നത്. നിറങ്ങൾ നിറഞ്ഞു തൂവിയിരുന്ന നിരവധി പൂപ്പാടങ്ങൾ ഇന്ന് വരണ്ടുണങ്ങിയ അവസ്ഥയിലാണ്. എങ്കിലും പൂക്കളില്ലാതൊരു പുലരിയും തോവാളക്കില്ല. പ്രകൃതിയുമായി നൂറ്റാണ്ടുകളായി ഇവിടുത്തെ മനുഷ്യർ പുലർത്തുന്ന ഊഷ്മളമായൊരു സ്നേഹ ബന്ധമാണത്. പൂക്കളാൽ അന്നുമിന്നും ഈ പൂക്കൂട നിറഞ്ഞു തന്നെ നിൽക്കുന്നു.

 

Content Summary : Thovalai Flower Market,  one of the largest flower markets in South India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com