പത്തു ചിത്രങ്ങളില്‍ ഒരു യാത്ര; കല്യാണി കണ്ട ലണ്ടന്‍ ഇങ്ങനെയാണ്
Mail This Article
ലണ്ടന്‍ യാത്രയുടെ കാഴ്ചകളും വിശേഷങ്ങളും പങ്കുവെച്ച്, നടി കല്യാണി പ്രിയദര്‍ശന്‍. വളരെ പെട്ടെന്ന് നടത്തിയ ട്രിപ്പ് ആയിരുന്നെങ്കിലും, ലണ്ടന്‍ നഗരത്തിലെ പ്രധാനപ്പെട്ട ഒട്ടുമിക്ക കാഴ്ചകളും കല്യാണി പകര്‍ത്തിയിട്ടുണ്ട്. അമ്മ ലിസിയുമുണ്ട് കല്യാണിക്കൊപ്പം ഈ യാത്രയില്‍. ലണ്ടന്‍റെ ഐക്കോണിക് കാഴ്ചകളില്‍ ഒന്നായ ഫോൺ ബൂത്തിന് മുന്നിൽ നിന്നുള്ള ഫോട്ടോയാണ് ആദ്യം. രണ്ടാമത്തെയും മൂന്നാമത്തെയും ചിത്രത്തില്‍ ലണ്ടനിലെ അഡെൽഫി തിയേറ്ററിൽ നിന്നും ബാക്ക് ടു ദ ഫ്യൂച്ചർ ദി മ്യൂസിക്കൽ വേദിയില്‍ നിന്നെടുത്ത ചിത്രങ്ങളാണ്.
നാലാമത്തെ ചിത്രത്തില്‍ ലണ്ടനിലെ ഓള്‍ഡ് പാര്‍ക്ക് ലെയ്നില്‍ ഉള്ള ജാപ്പനീസ് റസ്‌റ്റോറന്റായ നോബുവില്‍ നിന്നുള്ള കാഴ്ചയാണ്. അഞ്ചാമത്തെ ചിത്രത്തിലാകട്ടെ, വർക്കൗട്ട് കഴിഞ്ഞുള്ള ചിത്രം. ചാറിങ്ങ് ക്രോസിലെ ആര്‍ട്ട് ഇന്‍സ്റ്റാലേഷനാണ് അടുത്ത ചിത്രത്തില്‍.
ലണ്ടനിലെ ഏറ്റവും പ്രധാനപ്പെട്ട കാഴ്ചകളില്‍ ഒന്നായ ടവര്‍ ബ്രിജ് അടുത്ത ചിത്രത്തില്‍ കാണാം. ലണ്ടനിലെ തെയിംസ് നദിക്കു കുറുകെയായി നിർമ്മിച്ചിരിക്കുന്ന പാലമാണ് ടവർ ബ്രിജ്. തെംസ് നദിയിലൂടെയുള്ള പ്രാദേശിക ചരക്കുഗതാഗതത്തിനായി നിര്‍മ്മിച്ച ഈ ടവര്‍ ലണ്ടനിലെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസ്റ്റുകേന്ദ്രങ്ങളിൽ ഒന്നാണ്. പാലത്തിന്റെ ചരിത്രവും സവിശേഷതകളും സഞ്ചാരികൾക്കു വിവരിച്ചു കൊടുക്കുന്നതിനായി ഒരു എക്സിബിഷനും ഇവിടെയുണ്ട്. ടിക്കറ്റെടുത്താൽ ടവറിനുള്ളിൽ കയറി ലിഫ്റ്റ് ഉപയോഗിച്ച് മുകളിലേക്കു പോയി ഉയരത്തിലുള്ള ഇരട്ടനടപ്പാതകളിലൂടെ നടക്കുവാൻ സാധിക്കും. അവിടെ നിന്നും നോക്കിയാൽ ലണ്ടൻ നഗരത്തിന്‍റെ മനോഹരമായ ആകാശക്കാഴ്ച കാണാം. പാലത്തിന്‍റെ ചരിത്രം വിശദീകരിക്കുന്ന ചിത്രപ്രദർശനവും പുരാതനമാതൃകയിലുള്ള വിക്ടോറിയൻ എൻജിൻ മുറിയും ഈ എക്സിബിഷന്‍റെ പ്രധാന സവിശേഷതകളാണ്.
കൂടെ കൊണ്ടു പോകാനുള്ള ലഗേജിന്‍റെയും താമസിച്ച ഹോട്ടല്‍ മുറിയുടെയും, ലിസിയുടെയുമെല്ലാം ചിത്രങ്ങള്‍ കല്യാണി പോസ്റ്റ് ചെയ്തിട്ടുണ്ട്.
ലണ്ടന്‍ സന്ദര്‍ശിക്കാന്‍ ഏറ്റവും മികച്ച സമയങ്ങളില്‍ ഒന്നാണ് സെപ്റ്റംബർ മുതൽ ഒക്ടോബർ വരെയുള്ള സമയം. വിനോദസഞ്ചാരികളുടെ തിരക്ക് പൊതുവേ കുറയുന്ന ഈ സമയത്ത് സൗമ്യമായ കാലാവസ്ഥയാണ്. എന്നിരുന്നാലും, ഈ മാസങ്ങളിൽ ഹോട്ടലുകൾക്കും ഫ്ലൈറ്റുകൾക്കുമുള്ള നിരക്കുകൾ പൊതുവെ കൂടുതലായിരിക്കും.
യാത്രയെ ഇഷ്ടപ്പെടുന്നവരുടെ ബക്കറ്റ് ലിസ്റ്റിലെ പ്രധാന ഇടമാണ് ലണ്ടൻ നഗരം. ഇംഗ്ലണ്ടിനെ തലസ്ഥാനമായ ലണ്ടൻ നഗരത്തിൽ കാണാൻ കാഴ്ചകൾ ഏറെയുണ്ട്. ചരിത്രത്തിന്റെയും സംസ്കാരത്തിന്റെയും ആധുനികതയുടെയും പ്രതിരൂപങ്ങൾ ഒന്നിച്ചൊരു കുടക്കീഴിൽ അനുഭവിച്ചറിയാൻ ലണ്ടനോളം മറ്റൊരു നഗരത്തിനും ആവില്ല.