എന്തുകൊണ്ടാണ് സഞ്ചാരികൾ ക്വാലലംപുരിനെ ഇഷ്ടപ്പെടുന്നത്?
Mail This Article
പല സംസ്കാരങ്ങളുടെയും ഭാഷകളുടെയും കൂടിച്ചേരലാണ് ക്വാലലംപുരില്‍. വ്യത്യസ്ത പാരമ്പര്യങ്ങള്‍ തുറന്ന മനസ്സോടെ ആഘോഷിക്കുന്ന ജനതയാണ് ഇവിടുത്തേത്. ഒരു ജനതയുടെ സംസ്കാരം മനസിലാക്കാന്‍ അവരുടെ ഭക്ഷണം നോക്കിയാല്‍ മതി എന്നു പറയാറുണ്ട്. ഉദാഹരണത്തിന്, കേരളം പോലെ കാര്‍ഷിക സംസ്കാരമുള്ള ഒരു നാടിന്‍റെ ഭക്ഷണ ശീലങ്ങള്‍ പ്രധാനവിളയായ നെല്ലിനെ അടിസ്ഥാനപ്പെടുത്തിയാണ് രൂപപ്പെട്ടിട്ടുള്ളത്.
മലേഷ്യയിലെ ഭക്ഷണം പ്രധാനമായും ചൈനീസ്, ഇന്ത്യന്‍, മലയ് രുചികളുടെ സമ്മേളനമാണ്. മലേഷ്യയുടെ കയ്യൊപ്പു പതിഞ്ഞ വിദേശ രുചി എന്നു പറയാം. ഇവിടുത്തെ ചൈനീസ് ഭക്ഷണം ചൈനയില്‍ കിട്ടുന്ന ചൈനീസ് ഭക്ഷണത്തില്‍നിന്നു തികച്ചും വ്യത്യസ്തമായിരിക്കും. ചുറ്റി നടന്നു കാണാൻ ഇവിടെ നിരവധി സ്ഥലങ്ങളുമുണ്ട്. ഇവിടുത്തെ 452 മീറ്റര്‍ ഉയരമുള്ള 'പെട്രോണാസ് ട്വിന്‍ ടവേഴ്സ്' ഏറെ പ്രശസ്തമാണ്. ക്വാലലംപുര്‍ റെയില്‍വേ സ്റ്റേഷന്‍ പോലെയുള്ള പുരാതന നിര്‍മിതികളും നിരവധി സഞ്ചാരികളെ ആകര്‍ഷിക്കുന്നു.
എന്തുകൊണ്ടാണ് ആളുകള്‍ ക്വാലലംപുരിനെ ഇഷ്ടപ്പെടുന്നത്?
ക്വാലലംപുരിന്‍റെ ഭക്ഷണ സംസ്കാരം ഏറെ പ്രശസ്തമാണ്. രാത്രി ഏഴിനു ശേഷം ആളുകള്‍ ഭക്ഷണം കഴിക്കാനായി പുറത്തിറങ്ങുന്നു. ആഴ്ചയിലൊരിക്കല്‍ രാത്രി മാർക്കറ്റുകളുണ്ട്. ഇരുപത്തിനാലു മണിക്കൂറും തുറന്നു പ്രവര്‍ത്തിക്കുന്ന 'മാമക്സ്' കന്റീനുകളും ഇവിടെയെങ്ങും കാണാം. ‘വിദേശി’കളായ റെയിന്‍ബോ ടോസ്റ്റുകള്‍, യൂണികോണ്‍ ഡിസര്‍ട്ടുകള്‍ എന്നിവയും വിവിധ തരം കറികളും ഫ്രൈഡ് റൈസും മറ്റും ഇവിടെ ലഭിക്കും.
ഇവിടെ ആദ്യമായി എത്തുന്നവർക്കു പോലും ഒരു വിധത്തിലുള്ള അപരിചിതത്വവും തോന്നില്ല എന്നതാണ് ക്വാലാലംപൂരിന്‍റെ പ്രത്യേകത. പുറത്തു നിന്നെത്തുന്ന അതിഥികളെ ഇരുകയ്യും നീട്ടി സ്വീകരിക്കാന്‍ ഇവിടത്തെ ജനത എപ്പോഴും തയാര്‍.
സാധാരണ ജനജീവിതം
പൊതുവേ വെയിലും മഴയും ഇടയ്ക്കിടെ കാറ്റുമുള്ള നഗരമാണ് ക്വാലലംപുര്‍. വ്യത്യസ്തമായ കാലാവസ്ഥ കാരണം ഇവിടെ ട്രാഫിക് ജാം വളരെ സാധാരണമാണ്. വഴികള്‍ കണ്ടുപിടിക്കുന്നത് അത്ര എളുപ്പമല്ല. അതുകൊണ്ടുതന്നെ ഇവിടെ ജനിച്ചു വളര്‍ന്ന ആളുകള്‍ പോലും ജിപിഎസ് ഉപയോഗിച്ചാണ് ലക്ഷ്യസ്ഥാനം കണ്ടെത്തുന്നത്.
ട്രാഫിക് അധികമായതു കൊണ്ടുതന്നെ കൂടുതല്‍ ആളുകളും ട്രെയിനോ മറ്റു പൊതു ഗതാഗത സൗകര്യങ്ങളോ ആണ് ആശ്രയിക്കുക. ഗ്രാബ്, ഓവര്‍ ടാക്സിസ് തുടങ്ങിയ ഫിക്സഡ് റേറ്റ് റൈഡ് ആപ്പുകള്‍ ഉപയോഗിക്കുന്നവരും കുറവല്ല. വിദേശികളില്‍നിന്ന് ഇവര്‍ ഈടാക്കുന്ന തുക പലപ്പോഴും വ്യത്യസ്തമായിരിക്കും എന്നതാണ് ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം.
പ്രവാസികള്‍ കൂടുതലുമുള്ളത് മോണ്ട് കിയാര പ്രദേശത്താണ്. നഗരകേന്ദ്രത്തില്‍ നിന്നു 11 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറാണ് ഈ പ്രദേശം. ഇന്‍റര്‍നാഷനല്‍ സ്കൂളുകളും ഷോപ്പിങ് മാളുകളും വളരെ അടുത്താണ് എന്നതാണ് ഇവിടത്തെ പ്രത്യേകത. ഇതു കൂടാതെ ചില രാജ്യക്കാരുടേതു മാത്രമായ സംസ്കാരം നിറഞ്ഞു നില്‍ക്കുന്ന പ്രദേശങ്ങളും ഇവിടെയുണ്ട്. ബ്രിക്ക്ഫീല്‍ഡ്സില്‍ ഇന്ത്യക്കാരാണ് കൂടുതലുള്ളത്. ചേരാസില്‍ ചെന്നാല്‍ ആകെ ചൈനീസ് മയമാണ്. കാംപുങ് ബാരുവില്‍ മലയ് സംസ്കാരമാണ് കാണാന്‍ സാധിക്കുക. സ്വന്തം നാടിന്‍റെ ഫീല്‍ വേണം എന്നുള്ള പ്രവാസികള്‍ ഇങ്ങനെയുള്ള സ്ഥലങ്ങളും താമസത്തിനായി തിരഞ്ഞെടുക്കാറുണ്ട്.
കാണുന്ന കണ്ണിലാണ് മലേഷ്യ!
സ്ട്രീറ്റ്ഫുഡ് സ്റ്റാളുകള്‍ക്കു സമീപം പോക്കറ്റടിക്കാരും 'ചെറുകിട' കള്ളന്മാരും നിരവധിയുണ്ടാകും എന്നതിനാല്‍ കയ്യിലെ ബാഗും പഴ്സും നന്നായി ശ്രദ്ധിച്ചേ പറ്റൂ. പ്രത്യേകിച്ച് ഒറ്റയ്ക്ക് നടക്കുമ്പോള്‍ കയ്യില്‍ വളരെക്കുറച്ച് കാശു മാത്രം സൂക്ഷിക്കാന്‍ ശ്രദ്ധിക്കുക.
നാളുകള്‍ കഴിയുന്തോറും ജീവിതച്ചെലവു കൂടി വരികയാണ് ഇവിടെ. ഭക്ഷണത്തിനും താമസത്തിനുമെല്ലാം ചെലവു കൂടിവരുന്നു.
ഒരാളിന്‍റെ മലേഷ്യന്‍ അനുഭവം ഒരിക്കലും മറ്റൊരാളുടെ അനുഭവം പോലെയായിരിക്കണമെന്നില്ല. പെരുന്തച്ചന്‍റെ കുളം പോലെ കാണുന്നവരുടെ കണ്ണിനനുസരിച്ച് അതിന്‍റെ രൂപവും കാഴ്ചകളും മാറിക്കൊണ്ടേയിരിക്കും. എല്ലാ തരത്തിലും അങ്ങേയറ്റം വൈവിധ്യമാര്‍ന്ന പ്രദേശമാണ് എന്നതിനാല്‍ കണ്ടുമുട്ടുന്ന ആളുകളും സഞ്ചരിക്കുന്ന പ്രദേശവും അനുസരിച്ചാവും ഓരോ ആളിന്‍റെയും മലേഷ്യന്‍ അനുഭവങ്ങള്‍.