താമരപ്പൂവു പോലെ മധ്യപൂർവദേശത്തെ ഏറ്റവും വലിയ ശിലാക്ഷേത്രം; ഒഴുകിയെത്തി ആയിരങ്ങൾ
Mail This Article
അബുദാബിയിലെ, ഭാരതീയ വാസ്തുശിൽപവൈഭവം തുളുമ്പി നിൽക്കുന്ന ശിലാക്ഷേത്രത്തിലേക്ക് വിശ്വാസികളും സഞ്ചാരികളും എത്തിത്തുടങ്ങി. 1950 ൽ ബർദുബായിലാണ് യുഎഇയിൽ ആദ്യമായി ഒരു ക്ഷേത്രം പണി കഴിപ്പിക്കപ്പെട്ടത്. 2022 ൽ ജബൽ അലിയിൽ രണ്ടാമത്തെ ക്ഷേത്രമുയർന്നു. യുഎഇയിലെ മൂന്നാമത്തെ ക്ഷേത്രമാണ് വിശ്വസംസ്കൃതിയുടെ അടയാളമായി അബുദാബിയിൽ തിളങ്ങി നിൽക്കുന്ന ശിലാക്ഷേത്രം. അബുദാബിയിലെ ആദ്യത്തെ ഹിന്ദു ക്ഷേത്രം കൂടിയാണ് ഇത്. ബോചാസൻവാസി അക്ഷർ പുരുഷോത്തം സ്വാമിനാരായൺ സൻസ്തയുടെ (ബിഎപിഎസ്) കീഴിലാണ് ക്ഷേത്രം. പൂർണമായും ഇന്ത്യൻ വാസ്തുവിദ്യാ ശൈലിയിൽ നിർമിച്ച, മധ്യപൂർവദേശത്തെ ആദ്യത്തെ പരമ്പരാഗത ശിലാമന്ദിരമായ ഈ ക്ഷേത്രം അക്ഷർധാമിന്റെ മാതൃകയിലാണ് നിർമിച്ചിരിക്കുന്നത്. വിശ്വാസികളെ മാത്രമല്ല ലോകമെങ്ങുമുള്ള സഞ്ചാരികളെക്കൂടിയാണ് നിരവധി പ്രത്യേകതകളുള്ള ഈ ശിലാക്ഷേത്രം സ്വാഗതം ചെയ്യുന്നത്.
ക്ഷേത്രം എന്നതിലുപരി സർവമത സാഹോദര്യത്തിന്റെ പ്രതീകം കൂടിയാണ് ഈ ക്ഷേത്രം. 2018 ൽ യുഎ ഇ സന്ദർശിച്ച സമയത്താണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അബുദാബിയിൽ ബാപ്സ് (ബിഎപിഎസ്) ക്ഷേത്രം പണി കഴിപ്പിക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 2019 ഏപ്രിലിൽ തറക്കല്ലിടുകയും ചെയ്തു. അഞ്ചു വർഷത്തിനു ശേഷം ക്ഷേത്രം വിശ്വാസികൾക്കു തുറന്നുകൊടുത്തു. അബുദാബി 'ബാപ്സ്' ഹിന്ദുശിലാ ക്ഷേത്ര നിര്‍മാണ പദ്ധതിയുടെ മേല്‍നോട്ടം വഹിച്ചത് ബ്രഹ്‌മവിഹാരിദാസ് സ്വാമി ആയിരുന്നു. ഐക്യരാഷ്ട്ര സംഘടനയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള ബാപ്‌സ് സ്വാമിനാരായണന്‍ സംസ്ഥയുടെ ഗുരു മഹന്ത് സ്വാമി മഹാരാജിന്റെ മാര്‍ഗനിര്‍ദേശപ്രകാരമായിരുന്നു ഇത്.
സന്ദർശകരെ നിരവധി വ്യത്യസ്തതകളാണ് ക്ഷേത്രസമുച്ചയത്തിൽ കാത്തിരിക്കുന്നത്. ക്ഷേത്ര സമുച്ചയത്തിൽ സന്ദർശക കേന്ദ്രവും പ്രാർഥനാ മുറികളുമുണ്ട്. പ്രദർശനങ്ങൾ, പഠന - കായിക പ്രവർത്തനങ്ങൾക്കുള്ള മേഖലകൾ, പൂന്തോട്ടങ്ങൾ, വിശാലമായ പാർക്കിങ്, ഫുഡ് കോർട്ട്, പുസ്തകശാല, സമ്മാനങ്ങൾ വാങ്ങാനുള്ള കടകൾ തുടങ്ങിയമ ഇവിടെ ഒരുക്കിയിരിക്കുന്നത്. സ്വാമി നാരായണ്‍ അക്ഷര്‍-പുരുഷോത്തം, രാധയും കൃഷ്ണനും, സീതയും രാമനും, ശിവനും പാര്‍വതിയും, ലക്ഷ്മണന്‍, ഹനുമാന്‍, ഗണപതി, കാര്‍ത്തികേയന്‍, പദ്മാവതി-വെങ്കിടേശ്വരന്‍, ജഗന്നാഥന്‍, അയ്യപ്പന്‍ എന്നിവരാണ് ക്ഷേത്രത്തിലെ മൂർത്തികൾ.
യുഎഇയിലെ ഏഴ് എമിറേറ്റുകളെ അനുസ്മരിപ്പിക്കുന്ന ഏഴ് ഗോപുരങ്ങൾ
അബുദാബിയിലെ ശിലാക്ഷേത്രം വാസ്തുശിൽപകല കൊണ്ടും ആശയം കൊണ്ടും വ്യത്യസ്തമാണ്. ക്ഷേത്രത്തിന് ഏഴു ഗോപുരങ്ങളാണ് ഉള്ളത്. യുഎഇയിലെ ഏഴ് എമിറേറ്റുകളുടെ പ്രതീകമാണ് ഈ കൂറ്റൻ ഗോപുരങ്ങൾ. ഏറ്റവും വലിയ ഗോപുരത്തിന് 108 അടി ഉയരമുണ്ട്. ഗംഗാ നദിയിലെ ഘാട്ടുകളോട് സാമ്യമുള്ള ആംഫി തിയറ്ററും ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്. ഗംഗ, യമുന നദികളെ പ്രതിനിധാനം ചെയ്യാൻ പ്രതീകാത്മകമായ അരുവികളും ഇവിടെയുണ്ട്.
അബുദാബിയിൽ ക്ഷേത്രം ഉയർന്നതിനു പിന്നിലുള്ള ചരിത്രം
1997 ഏപ്രിൽ അഞ്ചിനാണ് അന്നത്തെ ബിഎപിഎസ് പ്രസിഡന്റ് മഹന്ത് സ്വാമി മഹാരാജിനെ ഭക്തർ യുഎഇയിലേക്ക് എത്തിച്ചത്. ആഗോള സമാധാനത്തിനും രാജ്യങ്ങളുടെ പുരോഗതിക്കും സർവമത സൗഹാർദത്തിനും വേണ്ടി സ്വാമി പ്രാർഥന നടത്തി. അതോടൊപ്പമാണ് അബുദാബിയിൽ ഒരു ക്ഷേത്രം പണിയണമെന്നുള്ള ആഗ്രഹം സ്വാമി അറിയിച്ചത്. തുടർന്ന് രണ്ട് ദശാബ്ദത്തോളം ബിഎപിഎസ് പ്രതിനിധികൾ ക്ഷേത്രം പണിയാനുള്ള അനുമതിക്കായി സർക്കാരുമായും നേതാക്കളുമായും നിരന്തരം ആശയവിനിമയത്തിൽ ഏർപ്പെട്ടു. തുടർന്ന് 2015 ൽ യുഎഇ സർക്കാർ ക്ഷേത്രം പണിയാനുള്ള ഭൂമി സൗജന്യമായി നൽകി. യുഎഇ സർക്കാരിന് നന്ദി അറിയിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ തീരുമാനം പ്രഖ്യാപിക്കുകയും ചെയ്തു.
ഭൂമി നൽകുന്ന ധാരണാപത്രം ഒപ്പുവച്ചത് 2018 ൽ ആയിരുന്നു. ആദ്യം അഞ്ച് ഏക്കർ നൽകുകയും പിന്നീടത് 13.5 ഏക്കർ ആക്കുകയും ചെയ്തു. ക്ഷേത്രമാതൃക 2018 ൽ പ്രധാനമന്ത്രി പുറത്തുവിട്ടു. 2019 ൽ ക്ഷേത്രത്തിന്റെ ശിലാസ്ഥാപനം നടത്തി. ആ വർഷം തന്നെ അധികമായി 13.5 ഏക്കർ കൂടി അനുവദിക്കുകയും ചെയ്തു. 2019 ഡിസംബർ 27നാണ് ക്ഷേത്രനിർമാണം ആരംഭിച്ചത്. വർഷങ്ങളുടെ കഠിനാദ്ധ്വാനത്തിനു ശേഷമാണ് അബുദാബി അബു മുറൈഖയിലെ ഭൂമിയിൽ ക്ഷേത്രം ഉയർന്നത്. അബുദാബി - ദുബായ് ഹൈവേക്കു സമീപമുള്ള അബു ദാബി - സ്വീഹാൻ - അൽ ഐൻ റോഡിനോട് ചേർന്നു കിടക്കുന്ന അൽ - റഹ്ബ മേഖലയിലാണ് ക്ഷേത്രം. 700 കോടി രൂപ ചെലവഴിച്ചാണ് ക്ഷേത്രം പണി കഴിപ്പിച്ചത്.
ക്ഷേത്രനിർമാണം പുരാതന ഹൈന്ദവ ശിൽപശാസ്ത്രം അനുസരിച്ച്
പുരാതന ഹൈന്ദവ ശിൽപശാസ്ത്രമനുസരിച്ചാണ് ക്ഷേത്രം നിർമിച്ചിരിക്കുന്നത്. രാജസ്ഥാനിൽ നിന്നുള്ള പിങ്ക് മണൽക്കല്ലാണ് പുറംഭാഗത്ത് ഉപയോഗിച്ചിരിക്കുന്നത്. രാജസ്ഥാൻ, ഗുജറാത്ത് എന്നിവിടങ്ങളിൽ നിന്നുള്ള 2000 ത്തിലധികം കരകൗശല വിദഗ്ധർ മൂന്നു വർഷം കൊണ്ടാണ് വൈറ്റ് മാർബിളിൽ കൊത്തുപണികൾ ചെയ്ത് ക്ഷേത്രത്തിന്റെ ഉൾഭാഗം സുന്ദരമാക്കിയത്. രാജസ്ഥാനിലും ഗുജറാത്തിലുമായാണ് ശിൽപങ്ങൾ പൂർത്തിയാക്കിയത്. അതിനുശേഷം 700 കണ്ടെയ്നറുകളിലായി അബുദാബിയിൽ എത്തിക്കുകയായിരുന്നു. 1500 ശിൽപികൾ ചേർന്നാണ് അവ കൂട്ടി യോജിപ്പിച്ചത്. ശിൽപങ്ങളിൽ രാമായണവും മഹാഭാരതവും ഹൈന്ദവ ഗ്രന്ഥങ്ങളിൽ നിന്നുള്ള വിവരങ്ങളും ശബരിമല ക്ഷേത്രവും അയ്യപ്പ ചരിത്രവും ഉൾക്കൊള്ളുന്നു.
പരിസ്ഥിതി സൗഹാർദ ക്ഷേത്രം
പരിസ്ഥിതി സൗഹാർദ രീതികൾ പാലിച്ചാണ് ക്ഷേത്രം നിർമിച്ചിരിക്കുന്നത്. ഇരുമ്പോ അലുമിനിയമോ ക്ഷേത്ര നിർമാണത്തിനായി ഉപയോഗിച്ചിട്ടില്ല. നിർമാണത്തിന് ഉപയോഗിച്ചതിൽ കൂടുതലും പുനരുപയോഗ വസ്തുക്കളാണ്. 402 തൂണുകൾ, 18 ലക്ഷം ഇഷ്ടികകൾ, 25000 ശിലാഫലകങ്ങൾ എന്നിവ ഉപയോഗിച്ചിരിക്കുന്നു. കോൺക്രീറ്റ് മിക്സിൽ സിമന്റിന് പകരമായി വലിയൊരു ഭാഗം ഫ്ലൈ ആഷ് ആണ്. ഇത് കാർബൺ സാന്നിധ്യം കുറയ്ക്കാൻ സഹായിക്കുന്നു. ക്ഷേത്രത്തിന്റെ താപനില, മർദ്ദം, ഭൂകമ്പ സാധ്യത എന്നിവ അറിയാൻ 300 ലധികം സെൻസറുകളാണ് ഉപയോഗിച്ചിരിക്കുന്നത്. 1000 ത്തിലേറെ വർഷം കേടുപാടുകളില്ലാതെ ക്ഷേത്രം നിലനിൽക്കും. ഭൂകമ്പത്തെ അതിജീവിക്കുന്ന നിർമാണമാണ് ക്ഷേത്രത്തിന്റേത്. ക്ഷേത്ര ശിൽപങ്ങളിൽ അറബ് സംസ്കാരവും മെസപ്പെട്ടോമിയൻ സംസ്കാരങ്ങളുടെ മുദ്രകളും യുഎഇയുടെ ചരിത്രവും ഉൾക്കൊള്ളിച്ചിട്ടുണ്ട്. കടുത്ത ചൂടിനെ അതിജീവിക്കുന്ന ശിലകളും നിർമാണരീതികളും ക്ഷേത്രത്തിന്റെ മറ്റൊരു പ്രത്യേകതയാണ്.
വിരിഞ്ഞു നിൽക്കുന്ന ഒരു താമരപ്പൂവ് പോലെയാണ് ഈ ശിലാക്ഷേത്രം. പുരാണകഥകൾ പറയുന്ന ശിൽപങ്ങളെല്ലാം ഇന്ത്യൻ കര കൗശല വിദഗ്ധർ കൈ കൊണ്ട് കൊത്തിയെടുത്തതാണ്. ക്ഷേത്രത്തിലേക്ക് ആർക്കും പ്രവേശിക്കാം. ജാതി - മത വേർതിരിവില്ല. ഒരേ സമയം 8000 മുതൽ 10000 ആളുകൾക്ക് വരെ ക്ഷേത്രത്തിൽ സന്ദർശനം നടത്താം. ഗുജറാത്തിലെയും ഡൽഹിയിലെയും അക്ഷർധാം ക്ഷേത്രങ്ങളുടെ മാതൃകയിലാണ് അബുദാബിയിലെ ശിലാക്ഷേത്രം ഒരുങ്ങിയിരിക്കുന്നത്. മാർച്ച് ഒന്നു മുതലാണ് പൊതു ജനങ്ങൾക്ക് ക്ഷേത്രത്തിനുള്ളിലേക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്.