ADVERTISEMENT

കൗതുകമുള്ള വസ്തുക്കൾ ശേഖരിക്കുന്ന സ്വഭാക്കാരാണ് മിക്ക കുട്ടികളും. ചിലർ സ്റ്റാമ്പ് ശേഖരണം ഒരു ഹോബിയായി കൊണ്ടു നടക്കുമ്പോൾ മറ്റ് ചിലർ വിവിധ തരത്തിലുള്ള നാണയങ്ങൾ ശേഖരിക്കുന്നവർ ആയിരിക്കും. എന്നാൽ, ഒരേ പോലെയുള്ള നോട്ടുകൾ ശേഖരിക്കുന്നത് ഹോബിയായി മാറ്റിയപ്പോൾ ഫാത്തിമ നഷ്വ എന്ന നാലാം ക്ലാസുകാരിയുടെ സമ്പാദ്യം ഒരു ലക്ഷത്തിന് മുകളിൽ രൂപയായി. മൂന്നു വയസുമുതൽ ഫാത്തിമ നഷ്വ തന്റെ സമ്പാദ്യശീലം തുടങ്ങിയതാണ്. എന്നാൽ, പിന്നീട് ഇരുപതു രൂപ മാത്രം ശേഖരിച്ചു തുടങ്ങി. അതോടെയാണ് ലക്ഷാധിപതിയായി ഈ കൊച്ചുമിടുക്കി മാറിയത്.

മലപ്പുറം കരുവാരകുണ്ടിലെ തുവ്വൂരിൽ ഓട്ടോ ഡ്രൈവറാണ് എറിയാട്ടു കുഴിയിൽ ഇബ്രാഹിം. എല്ലാ ദിവസവും ഓട്ടോ ഓടിച്ച് വൈകുന്നേരം വീട്ടിലെത്തുന്ന ഇബ്രാഹിം പേഴ്സും മൊബൈൽ ഫോണും മേശപ്പുറത്ത് വെയ്ക്കും. ഈ പേഴ്സിൽ 20 രൂപ നോട്ടുകൾ മാത്രം എടുക്കുന്നതായിരുന്നു ഫാത്തിമ നഷ്വയുടെ ശീലം. 20 രൂപയുടെ 50 നോട്ടുകൾ ചേർന്ന് ആയിരം രൂപയാകുന്നതോടെ അത് റബർബാൻഡിട്ട് ഒരു കെട്ട് ആക്കി മാറ്റി വെയ്ക്കും.

കോവിഡ് കാലം കഴിഞ്ഞതോടെയാണ് പുതിയ ഇരുപതു രൂപ നോട്ടുകളോടുള്ള ഫാത്തിമയുടെ പ്രിയം വർദ്ധിച്ചത്. അത് ഒരു ഹരമായി മാറിയതോടെ സമ്പാദ്യം ഒരു ലക്ഷം എത്തുകയായിരുന്നു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഇബ്രാഹിമിന്റെ സുഹൃത്ത് വീട്ടിൽ വന്നപ്പോൾ ഫാത്തിമ നഷ്വയുടെ സമ്പാദ്യം സംസാരവിഷയമായി. തുടർന്നാണ് പണം എണ്ണി നോക്കിയത്. അപ്പോഴാണ് കുഞ്ഞുമിടുക്കിയുടെ സമ്പാദ്യം ഒരു ലക്ഷം കടന്നെന്ന് മനസിലായത്.

ഏതായാലും സമ്പാദിച്ച തുക കുടുംബത്തിന്റെ ആവശ്യത്തിന് വേണ്ടി ചെലവഴിക്കാൻ തന്നെയാണ് ഫാത്തിമയുടെ തീരുമാനം. വീടുപണിക്കായി മാതാവിന്റെ സ്വർണം പണയപ്പെടുത്തിയിരുന്നു. അത് തിരികെയെടുക്കണം. മാത്രമല്ല വീടിന്റെ ബാക്കിയുള്ള പണി കൂടി തീർക്കണം. സമ്പാദ്യത്തിൽ നിന്ന് ഒരു ഭാഗം ചികിത്സാ ചെലവിന് ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരു കുടുംബത്തിന് നൽകാനും ഈ മിടുക്കി തയ്യാറായി. തുവ്വൂർ മുണ്ടക്കോട് ജി എം എൽ പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനിയാണ് നഷ്വ. ഏതായാലും നഷ്വയുടെ സമ്പാദ്യശീലം കുട്ടികൾക്ക് ഒരു മാതൃകയാണ്.

English Summary:

Meet Fatima Nashwa: The Child Millionaire from Malappuram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com