ADVERTISEMENT

വയനാട്ടിലെ ദുരന്തഭൂമിയിൽ സൈന്യം ദ്രുതവേഗത്തിൽ ബെയ്‌ലി പാലം പണി തീർത്തെന്ന് വായിച്ചല്ലോ..എന്താണ് ബെയ്‌ലി പാലം? എന്താണീ പേരിനു പിന്നിൽ? ദുർഘടമായ പ്രദേശങ്ങളിൽ അടിയന്തരമായി പണിയുന്ന താൽക്കാലിക പാലമാണ് ബെ‌യ്‌ലി പാലം (Bailey Bridge). ദുരന്തനിവാരണത്തിനും സൈനികാവശ്യങ്ങൾക്കുമാണു സാധാരണയായി ഇത്തരം പാലം നിർമിക്കുന്നത്. മുൻകൂട്ടി നിർമിക്കപ്പെട്ട ഭാഗങ്ങൾ കൂട്ടിയോജിപ്പിച്ച് എളുപ്പത്തിൽ നിർമിക്കാവുന്നതും എടുത്തുമാറ്റാവുന്നതുമായ പാലമാണിത്. സ്റ്റീലും (ഉരുക്ക്) തടിയുമാണു പാലത്തിന്റെ പ്രധാന ഘടകങ്ങൾ. ലോകമെങ്ങുമുള്ള ദുരിതബാധിത മേഖലകളിലെ രക്ഷാപ്രവർത്തനങ്ങളിൽ ഇത്തരം പാലങ്ങൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്.

ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈയിലേക്ക് ചൂരൽമലയിൽ നിന്നും നിർമിക്കുന്ന ബെയ്‍ലി പാലം. ചിത്രം∙ മനോരമ
ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈയിലേക്ക് ചൂരൽമലയിൽ നിന്നും നിർമിക്കുന്ന ബെയ്‍ലി പാലം. ചിത്രം∙ മനോരമ

∙ പാലത്തിന്റെ ഘടന 
ബെയ്‌ലി പാലത്തിന് 3 പ്രധാന ഭാഗങ്ങളാണുള്ളത്. വശങ്ങളിലെ ഉരുക്കു പാനലുകളാണു പാലത്തിന് ബലം നൽകുന്നത്. സാധാരണയായി ദീർഘചതുരാകൃതിയിൽ 10 അടി നീളവും (3 മീറ്റർ), 5 അടി ഉയരവും (1.5 മീറ്റർ) ഏകദേശം 260 കിലോഗ്രാം ഭാരമുള്ളവയുമാണ് ഓരോ പാനലും. പാലത്തിന്റെ തറ ഭാഗം ഉൾപ്പെടെയുള്ള മറ്റ് പ്രീഫാബ്രിക്കേറ്റഡ് ഭാഗങ്ങൾ, അവ സുരക്ഷിതമായി ഉറപ്പിക്കുവാനുള്ള സംവിധാനങ്ങൾ എന്നിവയും ഉൾപ്പെടുന്നതാണ് നിർമാണഭാഗങ്ങൾ.

സ്റ്റീൽ ഗര്‍ഡറുകളും പാനലുകളും പ്ലാറ്റ്‌ഫോമില്‍ കൂട്ടിയോജിപ്പിക്കും. സ്റ്റീൽ പാനലുകളെ പരസ്പരം ബന്ധിപ്പിച്ച് ട്രാക്ക് തയാറാക്കും. ഭാരം കുറഞ്ഞ സ്റ്റീൽ പാനലുകൾ കോണോടുകോൺ കൂട്ടിയോജിപ്പിച്ച്‌ തടിക്കഷണങ്ങൾ പാകിയാണ്‌ നിർമാണം. പാലം ബലപ്പെടുത്താന്‍ ഇരുമ്പുതൂണുകളും ഘടിപ്പിക്കും.  

∙ സജ്ജീകരണം അനായാസം
ബെയ്‌ലി പാലങ്ങൾ സജ്ജീകരിക്കുന്നതിന് വലിയ ഉപകരണങ്ങളുടെയോ ക്രെയിൻ പോലുള്ള സംവിധാനങ്ങളുടെയോ ആവശ്യമില്ല. സ്റ്റീലും തടിയും കൊണ്ടുള്ള ഇതിന്റെ ഘടകങ്ങൾ നല്ല ബലമുള്ളതാണെങ്കിലും ഭാരം കുറഞ്ഞതാണ്. അതുകൊണ്ട് തന്നെ എത്ര ദുർഘടമായ പ്രദേശത്തേക്കും  ചുമന്നു കൊണ്ടുപോകാനാവും. വാഹനങ്ങൾക്കും യുദ്ധടാങ്കുകൾക്കും വരെ കടന്നുപോകാൻ കഴിയുന്ന തരത്തിലാണ് ഇവയുടെ നിർമാണം. ഭാരം താങ്ങാനുള്ള ശേഷിയനുസരിച്ച് ക്ലാസ്- 24 ടൺ, ക്ലാസ്- 40 ടൺ, ക്ലാസ്- 70 ടൺ വിഭാഗങ്ങളിലുള്ള പാലങ്ങളാണ് സാധാരണ നിർമിക്കുന്നത്.

∙ഇന്ത്യയിലും കേരളത്തിലും
ഇന്ത്യയിൽ ആദ്യമായി സൈനികാവശ്യത്തിനായി ബെയ്‌ലി പാലം നിർമിച്ചത് കശ്മീരിലാണ്. ലഡാക്കിലെ ദ്രാസ് നദിക്കും സുറു നദിക്കുമിടയിലായിരുന്നു ആ പാലം. സമുദ്രനിരപ്പിൽനിന്ന് 5,000 മീറ്ററിലധികം ഉയരത്തിൽ 30 മീറ്റർ നീളത്തിലാണ് അത് നിർമിച്ചത്. 1973ൽ തിരുവനന്തപുരം–കൊല്ലം റോഡിലെ ആറ്റിങ്ങലിൽ പൂവമ്പാറ പാലം തകർന്നപ്പോൾ 105 അടി നീളത്തിൽ സൈന്യം കേരളത്തിലെ ആദ്യത്തെ ബെയ്‌ലി പാലം നിർമിച്ചു. പത്തനംതിട്ട ജില്ലയിൽ പമ്പാനദിയിലെ റാന്നി പാലം തകർന്നപ്പോൾ 1996 നവംബർ 8നും സൈന്യം ബെ‌യ്‌ലി പാലം പണിയുകയുണ്ടായി. 2011ൽ ശബരിമല സന്നിധാനത്തും 2017ൽ കല്ലടയാറ്റിൽ ഏനാത്തു പാലത്തിനു ബലക്ഷയം സംഭവിച്ചപ്പോഴും ബെയ്‌ലി പാലം നിർമിച്ചിരുന്നു.

∙പേരിന് പിന്നിൽ 
രണ്ടാം ലോകയുദ്ധസമയത്ത് ബ്രിട്ടിഷ് വാർ ഓഫിസിലെ ഉദ്യോഗസ്ഥനായ ഡോണൾഡ് കോൾമാൻ ബെയ്‌ലി എന്ന സിവിൽ എൻജിനീയറാണ് ആദ്യമായി ഇത്തരമൊരു പാലം ഉണ്ടാക്കിയത്. 1936ൽ അദ്ദേഹം ഒരു മാതൃക ഉണ്ടാക്കിയെങ്കിലും സ്വീകരിക്കപ്പെട്ടില്ല. പിന്നീട് പല മാറ്റങ്ങൾ വരുത്തിയ ഒരു മാത‍ൃക 1941ൽ  ഒരു വയലിൽ സ്ഥാപിച്ച് ഉപയോഗം പരീക്ഷിച്ചു വിലയിരുത്തി. അതിനു ശേഷവും പല രൂപത്തിൽ പാലം പണിത് പരീക്ഷണങ്ങൾ തുടർന്നു.

baileybridge

ഇംഗ്ലണ്ടിലെ സ്റ്റാൻപിറ്റ് ചതുപ്പുകൾക്കു കുറുകെയുള്ള മദർ സില്ലേഴ്സ് ചാനലിനു മുകളിലൂടെയാണ് ആദ്യമായി ഇത്തരം പാലം ശരിയായ രൂപത്തിൽ നിർമിച്ചു പരീക്ഷിച്ചത്. ഒട്ടേറെ പരീക്ഷണ നിർമാണങ്ങള്‍ക്കും ഉപയോഗത്തിനും ശേഷം ഇത്, ബ്രിട്ടിഷ് ആർമിയുടെ എൻജിനീയറിങ് വിഭാഗമായ കോർ ഓഫ് റോയൽ എൻജിനീയേഴ്സിനായി നൽകി. അങ്ങനെ ഉത്തര ആഫ്രിക്കയിൽ 1942ൽ ആദ്യമായി ഔദ്യോഗികമായി ഉപയോഗിച്ചു. ബെയ്‌ലിയുടെ പേരു തന്നെ ഇത്തരം പാലങ്ങൾക്കു ലഭിക്കുകയും ചെയ്തു. ബെയ്‌ലിക്ക് ഈ രൂപകൽപനയ്ക്കുള്ള അംഗീകാരമായി സർ പദവി ഉൾപ്പെടെ ലഭിച്ചു.

army-bailey-bridge-construction5

∙ വയനാട്ടിലെ പാലം
കരസേനയുടെ മദ്രാസ് എൻജിനീയറിങ് ഗ്രൂപ്പി (MEG)ന്റെ നേതൃത്വത്തിലാണ് വയനാട്ടിലെ മുണ്ടക്കൈയിൽ ബെയ്‌ലി പാലം നിർമിച്ചത്. 190 അടി നീളത്തിലുള്ള പാലത്തിന് 24 ടൺ ഭാരം വഹിക്കാൻ ശേഷിയുണ്ട്. മേജർ ജനറൽ വി.ടി.മാത്യുവിന്റെ നേതൃത്വത്തിൽ എൻജിനീയർ മേജർ സീത ഷെൽക്കെ, ക്യാപ്റ്റൻ പുരൻ സിങ് നഥാവഥ് തുടങ്ങിയവരുടെ മേൽനോട്ടത്തിലാണ് പാലം നിർമിച്ചത്. 

English Summary:

Bailey Bridge: A Glimpse into its History and Importance in Disaster Relief

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com