ADVERTISEMENT

1943 ഒക്ടോബർ 28. രണ്ടാം ലോകയുദ്ധകാലം. യുഎസ്എസ് എൽറിജ് എന്ന അമേരിക്കൻ പീരങ്കി വാഹിനിക്കപ്പൽ പരീക്ഷണങ്ങൾ നടത്തുകയായിരുന്നു. കപ്പലിനു റഡാറുകളുടെ ദൃഷ്ടിയിൽപെടാതിരിക്കാൻ ശേഷി നൽകുന്ന ഏതോ സാങ്കേതികവിദ്യ വികസിപ്പിക്കാനായുള്ള പരീക്ഷണമാണ് അവിടെ നടക്കുന്നതെന്ന് അഭ്യൂഹമുണ്ടായി. ഫിലഡൽഫിയയിലെ തുറമുഖത്ത് ഇതു സംബന്ധിച്ച പരീക്ഷണമാണു നടക്കുന്നതെന്നായിരുന്നു അഭ്യൂഹം.

കപ്പലിന്റെ ജനറേറ്ററുകൾ പ്രവർത്തിച്ചു. നീലയും പച്ചയും കലർന്ന ഒരു പ്രകാശം കപ്പലിനെ പൊതിഞ്ഞു. പെട്ടെന്ന് എൽറിജ് അപ്രത്യക്ഷമായി. ഇതിനു ശേഷം കപ്പൽ വെർജീനിയയിലെ നോർഫോക് നേവൽ ഷിപ്‌യാഡിൽ പെട്ടെന്നു പ്രത്യക്ഷപ്പെട്ടു. എന്നാൽ ഇതു വീണ്ടും അപ്രത്യക്ഷമാകുകയും ഫിലഡൽഫിയയിൽ തിരിച്ചെത്തുകയും ചെയ്തു.

കപ്പലിലുണ്ടായിരുന്ന നാവികസേനാംഗങ്ങൾക്ക് ഗുരുതരമായ പ്രശ്‌നങ്ങളുണ്ടായി. ചിലർക്ക് മാനസിക പ്രശ്‌നങ്ങളുണ്ടായി. ചിലർ കപ്പലുമായി കൂടിച്ചേരപ്പെട്ട നിലയിലാണ് പിന്നീട് കണ്ടെത്തപ്പെട്ടത്. രണ്ടാം ലോകയുദ്ധവുമായി ബന്ധപ്പെട്ട് നിരവധി ദുരൂഹതാ സിദ്ധാന്തങ്ങളുണ്ടായിട്ടുണ്ട്. ഇതിൽ വളരെ പ്രസിദ്ധമാണ് മുകളിൽ വിവരിച്ച കപ്പലിനെ അപ്രത്യക്ഷമാക്കൽ പരീക്ഷണം. ഫിലഡൽഫിയ എക്‌സ്പിരിമെന്റ് എന്ന പേരിൽ ഇത് ഗൂഢവാദസർക്കിളുകളിൽ ചിരകാല പ്രതിഷ്ഠ നേടി.

മോറിസ് കെ.ജെസ്സപ്പ് എന്ന ജ്യോതിശ്ശാസ്ത്രജ്ഞനുമായി ബന്ധപ്പെട്ടാണ് ഈ പരീക്ഷണം പ്രശസ്തി നേടിയത്. കാൾ അലൻ എന്ന വ്യക്തി ജെസ്സപ്പിനു കത്തുകളെഴുതിയിരുന്നു. ഫിലഡൽഫിയ പരീക്ഷണത്തിനു താൻ നേരിട്ടു സാക്ഷിയാണെന്നും മറ്റും പറഞ്ഞായിരുന്നു ഈ കത്തുകൾ. കൃത്യമായ തെളിവുകളില്ലാത്തതിനാൽ ജെസ്സപ്പ് ഈ കത്തുകൾ പരിഗണിച്ചില്ല. എന്നാൽ വീണ്ടും അലൻ ഇത്തരം വിദ്യകൾ തുടർന്നു. ഏറെക്കാലം വലിയൊരു ഗൂഢവാദമായി നിന്ന ഈ സംഭവം പിൽക്കാലത്ത് അലന്റെ തട്ടിപ്പാണെന്നു തെളിഞ്ഞു. എങ്കിലും ഇന്നും ഈ സംഭവത്തിനു പിന്നിൽ ദുരൂഹതയുണ്ടെന്ന് ധാരാളം പേർ വിശ്വസിക്കുന്നു. ഇവരിൽ പലരും ഈ സംഭവത്തെപ്പറ്റി സ്വന്തം നിലയ്ക്കും കഥകളിറക്കിയിട്ടുണ്ട്. എൽറിജ് കപ്പലിനെ പിൽക്കാലത്ത് ഗ്രീസിലേക്കു കൊണ്ടുപോയി. അവിടെ വച്ച് അതിനെ എച്ച്എസ് ലിയോൺ എന്നു പുനർനാമകരണം ചെയ്തു. തൊണ്ണൂറുകളിൽ ഇത് ആക്രിക്കച്ചവടക്കാർക്ക് കൈമാറി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com