ADVERTISEMENT

അരൂർ∙ഉയരപ്പാത നിർമാണ സ്ഥലത്തെ റോഡുകളിൽ അരൂർ, ചന്തിരൂർ ഭാഗങ്ങളിൽ ഇന്നലെയും യാത്രക്കാരെ വലച്ച് ഗതാഗതക്കുരുക്ക്. കിഴക്കും പടിഞ്ഞാറുമുള്ള പാതയിൽ പെയ്ത്തുവെള്ളം നിറഞ്ഞിരിക്കുന്നതിനാൽ വാഹനങ്ങൾ സഞ്ചരിച്ച് ചെളിക്കുളമായി മാറി. 5 ദിവസം തുടർച്ചയായി ഇരു ഭാഗത്തും അറ്റകുറ്റപ്പണികൾ നടത്തിയെങ്കിലും റോഡിന്റെ പല ഭാഗങ്ങളും പഴയ അവസ്ഥയിൽ തന്നെയാണ്.ഇതോടെ ജനങ്ങൾ ഇപ്പോഴും ദുരിതക്കയത്തിൽ തന്നെ. അരൂർ–തുറവൂർ ഉയരപ്പാത നിർമാണം നടക്കുന്ന ചന്തിരൂർ മുതൽ അരൂർ വരെയുള്ള ഭാഗങ്ങളിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ നടപടിയായില്ല.വെള്ളക്കെട്ട് പൂർണമായി ഒഴിവാക്കിയാൽ മാത്രമെ നിർമാണ പ്രവർത്തനങ്ങളും പൂർണമാക്കാൻ കഴിയൂ.

റോഡിൽ കെട്ടിക്കിടക്കുന്ന പെയ്ത്തു വെളളം ഒഴുക്കി വിടുന്നതിന് ഇതുവരെ ശാശ്വത പരിഹാരം ആയിട്ടില്ല. നിലവിൽ അരൂർ പെട്രോൾ പമ്പിനു വടക്കു ഭാഗത്ത്, ചന്തിരൂർ ഗവ.സ്കൂളിനു മുൻ വശം, ചന്തിരൂർ സെന്റ് മേരീസ് പള്ളിയുടെ മുൻവശം എന്നിവിടങ്ങളിൽ വെള്ളം നിറഞ്ഞു കിടക്കുകയാണ്. പടിഞ്ഞാറേ പാതയിൽ സർവീസ് റോഡ് ഒരുക്കുന്നതിന്റെ ഭാഗമായി ജോലി തുടങ്ങിയിരുന്നു. എന്നാൽ പെയ്ത്തുവെള്ളം നിറഞ്ഞതോടെ ഭാഗങ്ങളിൽ കോൺക്രീറ്റ് ഇന്റർ ലോക് ടൈലുകൾ പാകുന്ന ജോലി തടസ്സപ്പെട്ടു. കിഴക്കേ പാതയിലും ഇതേ അവസ്ഥയാണ്.

കോൺക്രീറ്റ് മിശ്രിതം നിരത്തി കുഴികളടച്ച് ഗതാഗതത്തിന് തുറന്നുകൊടുത്ത ഭാഗങ്ങൾ മഴയിൽ വീണ്ടും കുഴികൾ നിറഞ്ഞു. വെള്ളം ഒഴുക്കിവിടാൻ സാധിക്കാത്തത് നിർമാണത്തെ സാരമായി ബാധിക്കുന്നുണ്ട്. പാതയോരത്തുള്ള കൈ തോടുകളിലേക്കും താഴ്ന്ന പറമ്പുകളിലേക്കും വെള്ളം ഒഴുക്കിവിടാൻ കമ്പനി അധികൃതർ ശ്രമിച്ചെങ്കിലും ജനങ്ങളുടെ എതിർപ്പിനെത്തുടർന്ന് ഉപേക്ഷിച്ചു. ഇതെ തുടർന്ന് ടാങ്കർ ലോറികളിൽ മോട്ടർ ഉപയോഗിച്ച് പമ്പ് ചെയ്തു കൊണ്ടു പോകുകയാണ്. എന്നാൽ തോരാതെ പെയ്യുന്ന മഴയിൽ മണിക്കൂറുകൾക്കുള്ളിൽ തന്നെ പൂർവ സ്ഥിതിയിൽ വെള്ളം നിറയുകയാണ്. പാതയോരത്ത് തോടു കീറി പ്രധാന തോടുകളിലേക്ക് വെള്ളം ഒഴുക്കി വിട്ടാൽ മാത്രമേ പാതയിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ കഴിയൂ.

ഗതാഗത പ്രശ്നങ്ങൾക്ക് ശാശ്വതമായ പരിഹാരം ഉണ്ടാക്കുന്നതിന് അതത് ഗ്രാമ പഞ്ചായത്തുകൾ, പൊതുമരാമത്ത് വകുപ്പ്, ദേശീയപാത അധികൃതർ, ദേശീയപാത അതോറിറ്റി എന്നിവർ കൂടിയാലോചിച്ച് അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ ജനങ്ങൾക്ക് ദുരിത യാത്ര തന്നെ തുടരേണ്ടി വരും. ഉയരപ്പാത നിർമാണം ആരംഭിച്ചതിനു ശേഷം ഗതാഗതക്കുരുക്കിൽ നിന്ന് രക്ഷപ്പെടാൻ വാഹനങ്ങൾ മറ്റ് റോഡുകളിലൂടെ ഓടുന്നതു മൂലം ഒട്ടേറെ റോഡുകളാണ് തകർന്നത്.എഴുപുന്ന–കുമ്പളങ്ങിഫെറി റോഡിൽ എണ്ണിയാൽ തീരാത്ത കുഴികളായി. അപകടക്കെണികളായ കുഴികൾ ഒട്ടേറെയാണ്. അരൂർപള്ളിയറക്കാവ് റോഡിലും ഏറെ കുഴികളുണ്ട്.

ദേശീയപാതയിൽ അരൂർ പെട്രോൾ പമ്പിനു വടക്കു ഭാഗത്ത് കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസ് താഴ്ന്നപ്പോൾ.
ദേശീയപാതയിൽ അരൂർ പെട്രോൾ പമ്പിനു വടക്കു ഭാഗത്ത് കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസ് താഴ്ന്നപ്പോൾ.

ഉയരപ്പാത നിർമാണ സ്ഥലത്ത് സൂപ്പർ ഫാസ്റ്റ് ബസ് താഴ്ന്നു
അരൂർ∙ഉയരപ്പാത നിർമാണ സ്ഥലത്തെ കുഴിയിൽ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസിന്റെ ചക്രങ്ങൾ താഴ്ന്നു.ഇതോടെ ബസ് മുന്നോട്ടും പിന്നോട്ടും എടുക്കാൻ കഴിയാത്ത അവസ്ഥയായി.ദേശീയപാതയിൽ അരൂർ പെട്രോൾ പമ്പിന്റെ വടക്കു ഭാഗത്ത് ഇന്നലെ രാവിലെ ഏഴരയോടെയായിരുന്നു സംഭവം. പത്തനംതിട്ടയിൽ നിന്നു കോഴിക്കോട്ടേക്കു പോകുകയായിരുന്നു ബസ്. നിറയെ യാത്രക്കാരുണ്ടായിരുന്നു. ഇവരെ മറ്റൊരു ബസിൽ കയറ്റിവിട്ടു. ബസ് താഴ്ന്ന ഭാഗത്ത് നിറയെ പൂഴി കുഴഞ്ഞു കിടന്നതിനാൽ യാത്രക്കാർക്ക് കര ഭാഗത്ത് എത്താൻ ഏറെ ക്ലേശിക്കേണ്ടി വന്നു.

ഒരു മാസത്തിനുള്ളിൽ 3–ാം തവണയാണു ഇവിടെ ബസ് താഴുന്നത്.നേരത്തെ സ്വകാര്യ ബസും കെഎസ്ആർടിസി ബസും കുഴിയിൽ താഴ്ന്നിരുന്നു. അപ്പോഴെല്ലാം കോൺക്രീറ്റ് മിശ്രിതം നിറച്ച് ഉറപ്പിക്കുന്നുണ്ടെങ്കിലും മഴയും വെള്ളക്കെട്ടും മൂലം പൂർവ സ്ഥിതിയിലാകുകയാണ്. റോഡിന്റെ തകർച്ച മൂലം ഈ ഭാഗത്ത് 5 തവണ കോൺക്രീറ്റ് മിശ്രിതം ഇട്ട് ഉറപ്പിച്ചിട്ടുണ്ട്. അതെല്ലാം പാഴ്‌വേലയായി. ഇന്നലെയും ബസ് താഴ്ന്നതോടെയാണു അധികൃതരുടെ കണ്ണു തുറന്നത്.

ഇവിടെ കോൺക്രീറ്റ് കട്ട വിരിക്കാനുള്ള തയാറെടുപ്പുകൾ തുടങ്ങി. ഇവിടെ 3 ലോഡ് കട്ട ഇറക്കിയിട്ടുണ്ട്. കട്ട വിരിക്കൽ ഇന്ന് തുടങ്ങുമെന്നാണ് അറിയുന്നത്. ആദ്യം ബസ് താഴ്ന്നപ്പോൾത്തന്നെ ഇവിടെ കോൺക്രീറ്റ് കട്ട വിരിക്കാൻ അധികൃതർ തയാറായില്ല. ഒട്ടേറെ അഗാധ ഗർത്തങ്ങൾ രൂപം കൊണ്ടിട്ടുണ്ട്.

English Summary:

Delays in Aroor- Thuravoor Flyover Construction Due to Waterlogging

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com