ADVERTISEMENT

ചോറ്റാനിക്കര ∙ ആസ്വാദക ഹൃദയം കീഴടക്കി ചോറ്റാനിക്കരയമ്മയുടെ മൂലസ്ഥാനമായ പവിഴമല്ലിത്തറയ്ക്കു മുന്നിൽ ജയറാം കൊട്ടിക്കയറി. പതികാലത്തിൽ താളമിട്ടു തുടങ്ങിയ പഞ്ചാരിയുടെ ലാസ്യഭംഗിക്കു മുന്നിൽ ക്ഷേത്രാങ്കണം നിറഞ്ഞുനിന്ന ആസ്വാദകരും കയ്യും കലാശവുമായി ഒപ്പംകൂടി. നവരാത്രി ഉത്സവത്തോടനുബന്ധിച്ചു 11-ാം തവണയാണു നടൻ ജയറാം മേള പ്രമാണിയായി ചോറ്റാനിക്കരയിൽ പവിഴമല്ലിത്തറയ്ക്കു മുന്നിൽ മേളം നടത്തുന്നത്.മേളം 3 മണിക്കൂറോളം നീണ്ടു. ഇടന്തലയും വലന്തലയും ഇലത്താളവും കൊമ്പും കുറുങ്കുഴലുമായി 186 കലാകാരൻമാർ മേളത്തിൽ അണിനിരന്നു. വലന്തലയുടെ ഹുങ്കാരത്തിലും ഇലത്താളത്തിന്റെ ചിഞ്ചിലനാദത്തിലും കൊമ്പുവിളിയുടെ പടഹധ്വനിയിലും മെല്ലെ വളർന്ന പഞ്ചാരിയുടെ ആദ്യ നാലു കാലങ്ങൾ മേള പ്രേമികളെ ആവേശത്തിലാക്കി.

അഞ്ചാം കാലം പ്രദക്ഷിണമായി കൊട്ടി വീണ്ടും പവിഴമല്ലിത്തറയ്ക്ക് മുന്നിലെത്തി ചെമ്പട കൊട്ടിയാണു മേളം കലാശിച്ചത്.ഇടന്തലയിൽ ജയറാമിന് ഇരുപുറമായി ചോറ്റാനിക്കര സത്യൻ നാരായണമാരാരും ആനിക്കാട് കൃഷ്ണകുമാറും അടക്കം 17 പേരും വലന്തലയിൽ തിരുവാങ്കുളം രഞ്ജിത്ത്, തിരുവാങ്കുളം സതീശൻ, ഉദയനാപുരം മണിയൻ മാരാർ എന്നിവരുടെ നേതൃത്വത്തിൽ 58 പേരും അണിനിരന്നു.  ചോറ്റാനിക്കര സഹോദരന്മാരായ ജയകുമാറും സുനിൽകുമാറും ചോറ്റാനിക്കര രാജു ബാഹുലേയ മാരാരും അടക്കമുള്ള 59 പേരുടെ ഇലത്താളവും പെരുവാരം സതീശൻ, കൊടകര അനൂപ്, ചേർത്തല ബാബു, പുതൂർക്കര ദീപു എന്നിവരുടെ നേതൃത്വത്തിലുള്ള കുറുങ്കുഴലും മച്ചാട് ഹരി, ഉദയനാപുരം ഷിബു, പാലാ ശ്രീജിത് എന്നിവരുടെ കൊമ്പ് സംഘവും മേളത്തിനു കൊഴുപ്പേകി.

English Summary:

Renowned actor Jayaram captivated audiences at the Chotayanikkara Bhagavathy Temple with his rhythmic steps while leading the traditional Panchavadyam orchestra for the 11th consecutive year during the Navratri festival. The three-hour performance, featuring 186 artists, showcased the beauty and power of Kerala's traditional music.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com