തിരക്കിട്ട പരിപാടികൾക്കിടെ ആശ്വാസവുമായി മുഖ്യമന്ത്രി നാട്ടിൽ
Mail This Article
പിണറായി∙ തിരക്കിട്ട പരിപാടികൾക്കിടെ ആശ്വാസവുമായി മുഖ്യമന്ത്രി പിണറായി വിജയൻ നാട്ടിലെത്തി. ഏതാനും ആഴ്ചകളിലായി മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ അപകടങ്ങളിലും മറ്റും മരിച്ച ബന്ധുക്കളെ ആശ്വസിപ്പിക്കാനാണ് മുഖ്യമന്ത്രി എത്തിയത്. വെള്ളിയാഴ്ച അർധരാത്രിയോടെയാണ് ട്രെയിൻ മാർഗം കണ്ണൂരിലെത്തിയത്. രാവിലെ 9.30ന് ഭാര്യ കമലയ്ക്കും പാർട്ടി പ്രാദേശിക നേതാക്കൾക്കുമൊപ്പം പുറപ്പെട്ട മുഖ്യമന്ത്രി ആദ്യം വീടിനടുത്ത് കമ്പനിമെട്ടയിൽ, അസുഖത്തെത്തുടർന്ന് രണ്ടാഴ്ച മുൻപ് മരിച്ച സിപിഎം നേതാവ് ടി.പുരുഷുവിന്റെ വീട്ടിലെത്തി.
തുടർന്നു ഭർത്താവിനൊപ്പം യാത്ര ചെയ്യവെ ബൈക്കിൽനിന്നു വീണു മരിച്ച കിഴക്കുംഭാഗത്തെ അജിതയുടെ വീട്ടിലും സമീപത്തെ പ്രഭാകരന്റെ വീട്ടിലും പഴയകാല പാർട്ടി പ്രവർത്തകൻ പരപ്രത്ത് ബാലന്റെ വീട്ടിലും പിണറായി അമ്പലത്തിന് സമീപം ഉർവരം വീട്ടിൽ വാഴവളപ്പിൽ നാണിയുടെയും വീട്ടിലുമെത്തി. കുവൈത്തിൽ തീപിടിത്തത്തിൽ മരിച്ച വിശ്വാസ് കൃഷ്ണന്റെ ധർമടം കോറണേഷൻ സ്കൂളിന് സമീപത്തെ വീടും ഈയിടെ നിര്യാതനായ സ്വാതന്ത്ര്യസമരസേനാനി പാലയാട്ടെ മാണിയത്ത് രാജന്റെ വീടും മുഖ്യമന്ത്രി സന്ദർശിച്ചു. 12.30ന് എൻജിഒ യൂണിയൻ സമ്മേളനം ഉദ്ഘാടനം ചെയ്യാനായി കോഴിക്കോട്ടേക്ക് പോയി.