ADVERTISEMENT

കണ്ണൂർ∙ ജില്ലാ പഞ്ചായത്ത് തുടങ്ങിയ പദ്ധതികളുടെ തുടർപ്രവർത്തനങ്ങൾ സമയബന്ധിതമായി തന്നെ പൂർത്തീകരിക്കുമെന്ന് നിയുക്ത ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.രത്നകുമാരി. പരാതിക്ക് ഒരുതരത്തിലും ഇടവരുത്താത്ത വിധം സുതാര്യമായി പ്രവർത്തനങ്ങൾ നടത്തും. ഭരണപക്ഷം–പ്രതിപക്ഷം എന്ന ഭേദമില്ലാതെ ജില്ലാ പഞ്ചായത്ത് അംഗങ്ങളെ ഒരു കുടുംബം പോലെ കൂട്ടിച്ചേർത്ത് മുന്നോട്ട് പോകുമെന്നും രത്നകുമാരി മലയാള മനോരമയോട് പറഞ്ഞു. പ്രസിഡന്റ് സ്ഥാനത്തേക്ക് നിശ്ചയിക്കപ്പെട്ടശേഷം ആദ്യമായി ഇന്നലെ രാവിലെ 11.15ഓടെ ജില്ലാ പഞ്ചായത്ത് ഓഫിസിലെത്തിയ രത്നകുമാരി, വൈസ് പ്രസിഡന്റ് ബിനോയ് കുര്യനെ അദ്ദേഹത്തിന്റെ ഓഫിസിലെത്തി കണ്ടു. 

∙ജില്ലാ പഞ്ചായത്തിൽ ഇനിയുള്ള പ്രവർത്തനം എങ്ങനെയാകും? 
നിലവിൽ മികച്ച നിലയിലാണ് ജില്ലാ പഞ്ചായത്തിന്റെ പ്രവർത്തനം. ഇതിന്റെ തുടർച്ചയാണ് വേണ്ടത്. വികസനത്തിന് എല്ലാവരുമായും കൈകോർക്കും. പദ്ധതി നടപ്പാക്കുന്നതിൽ ഉദ്യോഗസ്ഥരുടെ പിന്തുണ അനിവാര്യമാണ്. ജീവനക്കാരുടെ സേവനം വിലമതിക്കാനാകാത്തതാണ്. 

∙ ജില്ലാ ആശുപത്രിയുമായി ബന്ധപ്പെട്ടുള്ള പരാതികൾ എങ്ങനെ കൈകാര്യം ചെയ്യും? 
സേവനങ്ങൾ മെച്ചപ്പെടുമ്പോൾ ഉണ്ടാകുന്ന പ്രയാസങ്ങളാണ് ജില്ലാ ആശുപത്രിയിലുള്ളത്. ഭൗതിക സാഹചര്യവും ചികിത്സാ സൗകര്യവും മികവുറ്റതായതോടെ വലിയ തിരക്കനുഭവപ്പെടുന്നു. ഡോക്ടർമാരുടെ കുറവ് പരിഹരിച്ച് വരുന്നുണ്ട്. വികസനത്തിന് ചെയ്യാനാകുന്നതെല്ലാം നടപ്പാക്കും. 

∙എഡിഎമ്മിന്റെ മരണവും പി.പി.ദിവ്യയുമായി ബന്ധപ്പെട്ട വിവാദവും? 
എഡിഎമ്മിന്റെ മരണത്തിൽ അതിയായ ദുഃഖമുണ്ട്. ഇത്തരത്തിലുള്ള വിവാദങ്ങൾ ഉണ്ടാകാൻ പാടില്ലാത്തതായിരുന്നു. സദുദ്ദേശ്യത്തോടെയാകാമെങ്കിലും അത്തരം പരാമർശങ്ങൾ പാടില്ലാത്തതായിരുന്നു. ഈ വിഷയത്തിൽ പാ‍ർട്ടി നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. 

∙ നിയുക്ത പ്രസിഡന്റായുള്ള അറിയിപ്പ് ലഭിച്ചത് ? 
കഴിഞ്ഞ ദിവസം രാത്രി 11ഓടെ സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജനാണ്, പുതിയ സാഹചര്യത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവി ഏറ്റെടുക്കണമെന്ന ആവശ്യം ഫോണിൽ അറിയിച്ചത്. കുടുംബത്തിന്റെ പൂർണ പിന്തുണയിൽ ഈ സ്ഥാനം ഏറ്റെടുക്കാൻ സന്നദ്ധ അറിയിക്കുകയായിരുന്നു. പാർട്ടി പറയുന്ന ചുമതലകൾ ഏറ്റെടുക്കും. 

കെ.കെ.രത്നകുമാരി
കണ്ണൂർ∙ ചെങ്ങളായി പെരിന്തലേരി സ്വദേശിയായ കെ.കെ.രത്നകുമാരി (52) നിലവിൽ ജില്ലാ പഞ്ചായത്ത് ആരോഗ്യ– വിദ്യാഭ്യാസ സ്ഥിരസമിതി അധ്യക്ഷയാണ്. കൊയ്യം പാറക്കാടിയിൽ ‘ആനന്ദ് ഭവനി’ലാണ് താമസം. സിപിഎം ശ്രീകണ്ഠാപുരം ഏരിയാ കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ ശ്രീകണ്ഠാപുരം ഏരിയാ പ്രസിഡന്റും ജില്ലാ എക്സിക്യൂട്ടീവ് അംഗവുമാണ്. ഭർത്താവ്: കെ.കെ.രവി (റിട്ട. പ്രധാനാധ്യാപകൻ, കൽപറ്റ മുനിസിപ്പൽ സ്കൂൾ). മക്കൾ: ആനന്ദ് (അധ്യാപകൻ, മൂത്തേടത്ത് സ്കൂൾ), നന്ദന രത്ന (ബിടെക്). പിതാവ്: പാലക്കീൽ കൃഷ്ണൻ നമ്പ്യാർ. മാതാവ്: കെ.കെ.പത്മാവതി.

എസ്എഫ്ഐയിലൂടെയാണ് പൊതുപ്രവർത്തനം ആരംഭിച്ചത്. കേരള ശാസ്ത്രസാഹിത്യ പരിഷത്തിലും അംഗമായിരുന്നു. ശ്രീകണ്ഠാപുരം എസ്ഇഎസ് കോളജിൽ പ്രീഡിഗ്രിയും ചിൻമയ കോളജിൽ ഡിഗ്രിയും പൂർത്തിയാക്കിയ ശേഷം മംഗലാപുരം എസ്ഡിഎം കോളജിൽ നിന്ന് എൽഎൽബി നേടി. 2012 വരെ മുഴുവൻ സമയം അഭിഭാഷകയായിരുന്നു. തളിപ്പറമ്പ് ബാറിലെ അഭിഭാഷകയാണ്. പരിയാരം ഡിവിഷനിൽ നിന്നാണ് രത്നകുമാരി ജില്ലാ പഞ്ചായത്ത് അംഗമായത്. ചെങ്ങളായി പഞ്ചായത്ത് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.

സത്യപ്രതിജ്ഞ ഒരു മാസത്തിനുള്ളിൽ; നടപടി തുടങ്ങി
കണ്ണൂർ∙ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പി.പി.ദിവ്യ രാജിവച്ചതോടെ പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കാൻ നടപടി തുടങ്ങി. മറ്റ് സാങ്കേതിക തടസ്സങ്ങളൊന്നും ഉണ്ടായില്ലെങ്കിൽ പുതിയ പ്രസിഡന്റ് ഒരു മാസത്തിനുള്ളിൽ ഔദ്യോഗികമായി ചുമതലയേൽക്കും. പ്രസിഡന്റ് സ്ഥാനത്തുനിന്നുള്ള പി.പി.ദിവ്യയുടെ രാജി സംബന്ധിച്ച് ജില്ലാ പഞ്ചായത്ത് സെക്രട്ടറി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനും സർക്കാരിനും കത്ത് നൽകി. ഇനി പുതിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ തിരഞ്ഞെടുക്കാനുള്ള നടപടിക്രമം സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ കലക്ടർക്ക് നിർദേശം നൽകും.

തിരഞ്ഞെടുപ്പ് തീയതിയും സമയവും സ്ഥലവും സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ പുറപ്പെടുവിക്കുന്ന വിജ്ഞാപനം കലക്ടറുടെ സാന്നിധ്യത്തിൽ ജില്ലാ പഞ്ചായത്ത് ഓഫിസ് നോട്ടിസ് ബോർഡിൽ പതിക്കും. ഇത് അനുസരിച്ച് ഐകകണ്ഠ്യേനയോ വോട്ടെടുപ്പിലൂടെയോ പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കും. ഫലപ്രഖ്യാപനം വന്ന അന്നുതന്നെ കലക്ടറുടെ സാന്നിധ്യത്തിൽ സത്യപ്രതിജ്ഞ ചെയ്തു പുതിയ പ്രസി‍ഡന്റ് അധികാരമേൽക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ താൽക്കാലിക ചുമതല വൈസ് പ്രസിഡന്റ് ബിനോയ് കുര്യനാണ്.

English Summary:

K.K. Ratnakumari, the new President of Kannur District Panchayat, shares her plans for development, emphasizing transparency and collaboration. She addresses concerns about the District Hospital and comments on the controversy surrounding A Dhamma's death and P P Divya's remarks.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com