ADVERTISEMENT

കാസർകോട്∙ കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപി നടത്തിയ പ്രതികരണങ്ങളോടെ എയിംസ് സംബന്ധിച്ച് കാസർകോട് വീണ്ടും ചർച്ചകൾ സജീവം. മലയാള മനോരമയിൽ പ്രസിദ്ധീകരിച്ച സുരേഷ് ഗോപിയുമായുള്ള അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞതിങ്ങനെ: ‘വികസനമില്ലാതെ തഴയപ്പെട്ടു കിടക്കുന്ന സ്ഥലത്തെയാണ് ഉയർത്തിക്കൊണ്ടു വരേണ്ടത്. അതിൽ എയിംസ് ഒരു പ്രധാന ഘടകമാണ്. അനുബന്ധമായി മറ്റു പലതും വികസിക്കും. എയിംസിനുവേണ്ടി 2016 മുതൽ മുഖ്യമന്ത്രിയുമായി ചർച്ചകൾ നടത്തുന്നു. അന്ന് ആരോഗ്യ മന്ത്രിയായിരുന്ന ജെ.പി.നഡ്ഡയാണ് ഇപ്പോൾ വീണ്ടും ആരോഗ്യ വകുപ്പ് കൈകാര്യം ചെയ്യുന്നത്. എയിംസിനു വേണ്ടി സജീവമായ ഇടപെടലുണ്ടാവും.’

അതു  കാസർകോട്ടല്ലെങ്കിൽ പിന്നെ?
വികസനമില്ലാതെ തഴയപ്പെട്ടു കിടക്കുന്ന ജില്ല എന്ന് സുരേഷ്ഗോപി പറഞ്ഞത് കാസർകോട് ആണോ എന്ന ചർച്ചകളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. അദ്ദേഹം ഇവിടത്തെ എൻഡോസൾഫാൻ ഇരകളുടെ പ്രശ്നങ്ങൾ നേരിട്ട് അറിയുകയും ഇടപെടൽ നടത്തുകയും ചെയ്ത വ്യക്തിയാണ് എന്നതാണ് എയിംസ് കാസർകോട്ടേക്കാവും എന്ന സൂചന നൽകിയത്. എന്നാൽ നിലവിൽ അദ്ദേഹം ഉദ്ദേശിച്ചത് കാസർകോടിനെ അല്ല എന്നതാണ് ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ നിന്നുള്ള വിവരം. തെക്കൻ കേരളത്തിലെ ഒരു ജില്ലയിൽ എയിംസ് വേണം എന്നതിനാണ് അദ്ദേഹം പരിഗണന നൽകുന്നതെന്നും അത് ആലപ്പുഴയാണെന്നുമാണ് സൂചനകൾ. എന്നാൽ ഈ കാര്യം സുരേഷ് ഗോപി നേരിട്ട് സ്ഥിരീകരിച്ചിട്ടുമില്ല.

കരുത്തറിയിച്ച എയിംസ് പോരാട്ടം
കോവിഡ് കാലത്ത് കർണാടക അതിർത്തി അടച്ചിട്ടപ്പോൾ ആശുപത്രിയിലെത്തിക്കാനാവാതെ ജില്ലയിൽ 19 പേരാണ് മരിച്ചത്. ജില്ല സാക്ഷ്യം വഹിച്ച അതിശക്തമായ ജനകീയ സമരങ്ങളിലൊന്നിന്, എയിംസിനു വേണ്ടി ഇതോടെ തുടക്കമിട്ടു. ജാതി, മത, രാഷ്ട്രീയ, ഭാഷാ ഭേദമന്യേ ജില്ലയിലെ ജനങ്ങൾ എയിംസിനായി രംഗത്തിറങ്ങി. കൂറ്റൻ ബഹുജന പ്രക്ഷോഭങ്ങളും സമര പരിപാടികളും അരങ്ങേറി.

എയിംസ് ജനകീയ കൂട്ടായ്മ ഇക്കാര്യത്തിൽ വലിയ ഇടപെടൽ തന്നെ നടത്തി. രാജ്മോഹൻ ഉണ്ണിത്താൻ എംപി അടക്കമുള്ള ജനപ്രതിനിധികൾ ഇതിനു മുന്നിൽ നിന്നു. അതേ സമയം എയിംസ് കോഴിക്കോട്ടായിരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഉറച്ച നിലപാടെടുത്തതോടെ ഇനി പ്രതീക്ഷയില്ലെന്ന തോന്നലിൽ സമരത്തിന്റെ വീര്യം പതുക്കെ കുറ‍ഞ്ഞു.

ജില്ലയിലെ ഇടത് നേതൃത്വവും മുഖ്യമന്ത്രിയുടെ നിലപാടിന് വിരുദ്ധ നിലപാട് സ്വീകരിക്കാനാവാത്തതിനാൽ സമരത്തിൽ നിന്ന് അകലം പാലിച്ചു. ഒടുവിൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ കാസർകോട് മണ്ഡലത്തിൽ ഇടതുപക്ഷത്തിന് വലിയ തോതിൽ വോട്ട് ചോർച്ച ഉണ്ടായതിന്റെ കാരണങ്ങളിലൊന്നായും എയിംസ് വിഷയം മാറി. 

തുടരണം കാസർകോടിന്റെ എയിംസ് സമരം
മുൻഗണനാ ക്രമത്തിൽ ഇനി ഈ വർഷത്തെ ബജറ്റിൽ എയിംസ് അനുവദിക്കേണ്ടത് കേരളത്തിന് തന്നെയാണ്. ഇത്തവണത്തെ കേന്ദ്ര ബജറ്റിൽ അനുകൂല തീരുമാനം ഉണ്ടാവുമെന്ന് തന്നെയാണ് കരുതുന്നത്. ഇതിനു മുന്നോടിയായി കൂടുതൽ ശക്തമായി വിഷയം കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ശ്രദ്ധയിലെത്തിക്കാനുള്ള പരിശ്രമം നടത്തുക എന്നതാണ് കാസർകോട്ടേക്ക് എയിംസ് വരാൻ ജില്ലക്കാർക്ക് ചെയ്യാവുന്നത്. സംസ്ഥാനം സമർപ്പിക്കുന്ന പ്രപ്പോസലിൽ ജില്ലയുടെ പേര് ഉൾപ്പെടുത്താൻ സംസ്ഥാന സർക്കാരിൽ സമ്മർദം വേണം.

English Summary:

Suresh Gopi's Statement Sparks Fresh Debate on AIIMS in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com