ADVERTISEMENT

കൊല്ലം: നഗരത്തിലെ തിരക്കേറിയ സ്ഥലത്ത് ഷെഡ് നിർമിച്ചു മാസങ്ങളോളം ലഹരിമരുന്നു വിൽപന നടത്തി എന്നു കേട്ടാൽ അതിശയിക്കേണ്ട. ബീച്ചിന്റെ തെക്ക് ഭാഗത്ത് ആയിരുന്നു ആ ‘ലഹരിമരുന്നു വിൽപന സ്ഥാപനം’ 10 ദിവസം മുൻപ് പ്രദേശവാസികൾ ആ ഷെഡ് പൊളിച്ചു നീക്കി. പ്രദേശവാസികളുടെ പരാതിയെ തുടർന്നു കലക്ടറും സ്ഥലം സന്ദർശിച്ചിരുന്നു.കഴിഞ്ഞ ദിവസം പതിനയ്യായിരത്തോളം ലഹരി മരുന്നു ഗുളികകളുമായി പിടിയിലായ വിൽപനക്കാരന്റെ നേതൃത്വത്തിലാണ് ഷെഡ് നിർമിച്ചു വ്യാപാരം നടത്തിയിരുന്നത്.

ഇയാൾക്ക് നഗരം കേന്ദ്രീകരിച്ച് ഇരുപതോളം വിൽപനക്കാരുണ്ട്. ഇതിനു പുറമേ വിവിധ സ്ഥലങ്ങളിൽ മൊത്തവ്യാപാരികളും. വലിയൊരു മാഫിയയായി ഇവർ വളരുകയാണ്. കഴിഞ്ഞ ഡിസംബറിൽ ഷെഡിൽ പരിശോധനയ്ക്ക് എത്തിയ എക്സൈസ് സംഘത്തെ ഇവർ ആയുധങ്ങളുമായി ആക്രമിച്ചു. ഒരു ഉദ്യോഗസ്ഥന്റെ കയ്യിലെ അസ്ഥി ഒടിഞ്ഞു. 7 അംഗ സംഘത്തിലെ 4 പേരെ എക്സൈസ് കീഴ്പ്പെടുത്തിയെങ്കിലും 3 പേർ ഓടിമറഞ്ഞു. ഇവരെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു.

ബീച്ച് മുതൽ കൊട്ടിയം വരെ ലഹരി മരുന്നു വിൽപനയുടെ കേന്ദ്രമാണ്. കൊല്ലം നഗരത്തോടു ചേർന്നു കിടക്കുന്ന തീരദേശത്തും മറ്റുമാണ് സംഘം കേന്ദ്രീകരിക്കുന്നത്. രാസലഹരി, ലഹരി മരുന്ന് ഗുളിക എന്നിവയുടെ വിൽപന വർധിക്കുകയാണ്. ഒന്നര വർഷത്തിനിടയിൽ ജില്ലയിൽ എക്സൈസ് മുന്നൂറോളം കേസുകൾ റജിസ്റ്റർ ചെയ്തു. ഇതിൽ പകുതിയും ആന്റി നർകോട്ടിക് സെൽ പിടികൂടിയതാണ്. എക്സൈസിനെക്കാൾ കൂടുതലാണ് പൊലീസ് പിടികൂടിയ കേസുകൾ.

‘പ്രശ്നമാകും, എനിക്കു വയ്യ’...എന്തു പറഞ്ഞിട്ടും വിട്ടില്ല
യുവാക്കൾക്ക് പുറമേ പെൺകുട്ടികളെയും ലഹരി സംഘം ഇരയാക്കുകയാണ്. കാരിയർമാരാ‍യാണ് ഇവരെ നിയോഗിക്കുന്നത്. ക്രമേണ ഇവരെ ലഹരിയുടെ അടിമകളാക്കും. എക്സൈസ് സംഘത്തിൽ വനിതകൾ നാമമാത്രമായതിനാൽ ദേഹപരിശോധന ഒഴിവാകുന്നത് മുതലെടുത്താണ് പെൺകുട്ടികളെ ലഹരി കടത്താ‍ൻ ഉപയോഗിക്കുന്നത്. പല പെൺകുട്ടികളെയും പ്രണയം നടിച്ചാണ് കുരുക്കിലാക്കുന്നത്. ഇതര സംസ്ഥാനങ്ങളിൽ പഠിക്കുന്ന പെൺകുട്ടികളെയാണ് ഇവർ മുഖ്യമായി ലക്ഷ്യമിടുന്നത്.

പ്രണയം തീവ്രമാക്കി, ആൺ സുഹൃത്ത് പറയുന്നത് അനുസരിക്കാതിരിക്കാൻ പറ്റാത്ത അവസ്ഥയിൽ എത്തിക്കും. തുടർന്ന് നിർബന്ധം ചെലുത്തിയോ ഭീഷണിപ്പെടുത്തിയോ ആണ് ലഹരിമരുന്നു കടത്തുന്നത്. ചില പെൺകുട്ടികളെ ലഹരിക്ക് അടിമകളുമാക്കിയ കഥകളുമുണ്ട്. അത്തരം സംഭവങ്ങൾ എക്സൈസിന്റെ പക്കലുണ്ട്.‘പ്രശ്നമാകും. എനിക്കു വയ്യ’ എന്നു സന്ദേശം അയച്ചു പരമാവധി ഒഴിഞ്ഞു മാറാൻ ശ്രമിച്ചെങ്കിലും ബെംഗളൂരുവിൽ പഠിക്കുകയായിരുന്ന ആ പെൺകുട്ടിയെ ഉപയോഗിച്ച് അയാൾ ലഹരിമരുന്നു കടത്തി.

അത് ഇങ്ങനെ: കേരളപുരം സ്വദേശിയായ യുവാവ് രാസ ലഹരിയുമായി ബെംഗളൂരുവിൽ നിന്നു വരുന്നുണ്ട് എന്ന രഹസ്യവിവരത്തെ തുടർന്ന് എക്സൈസ് സംഘം പിടികൂടാൻ സജ്ജമായി. യുവാവ് കൊല്ലത്ത് ഇറങ്ങിയില്ല. കൊച്ചുവേളിയിലാണ് ഇറങ്ങിയത്. പിടികൂടി പരിശോധിച്ചെങ്കിലും രാസലഹരി കണ്ടെത്താൻ കഴിഞ്ഞില്ല. വിവരം തന്നയാളെ അവിശ്വസിക്കേണ്ടതില്ല. അങ്ങനെയാണ് യുവാവിന്റെ മൊബൈൽ ഫോൺ സന്ദേശങ്ങളും ലൊക്കേഷനും പരിശോധിച്ചത്. ബെംഗളൂരു മുതൽ നാട്ടിൽ എത്തുന്നതു വരെ വിദ്യാർഥിനിയായ പെൺകുട്ടി ഒപ്പമുണ്ടായിരുന്നു. പരസ്പരം പരിചയം നടിക്കാതെ ഒരേ കംപാർട്മെന്റിൽ ആയിരുന്നു യാത്ര.

English Summary:

Narcotics Hub in Kollam: Beachside Shed Sold Drugs for Months

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com