കൊല്ലം–തിരുമംഗലം ദേശീയപാത: വീതി കുറവ്, സുരക്ഷാ സംവിധാനങ്ങളില്ല; വാഹന യാത്രക്കാർക്ക് പേടി സ്വപ്നം
Mail This Article
പുനലൂർ ∙ കൊല്ലം–തിരുമംഗലം ദേശീയപാതയിൽ പുനലൂർ മുതൽ വെള്ളിമല വരെയുള്ള 7 കിലോമീറ്റർ ദൂരം സുരക്ഷാ സംവിധാനങ്ങൾ ഇല്ലാത്തതിനാൽ വാഹന യാത്രക്കാർക്ക് പേടി സ്വപ്നമാകുന്നു. ഈ ഭാഗത്ത് രാത്രികാല ഡ്രൈവിങ് വെല്ലുവിളിയാണ്. കലയനാട് മുതൽ മേലേ പ്ലാച്ചേരി വരെയുള്ള ഭാഗമാണ് ഈ റോഡിൽ വലിയ വളവുകളും കൊക്കയ്ക്ക് സമീപത്ത് കൂടിയുള്ള പാതകളും കടന്നു പോകുന്നത്.
റോഡിന്റെ വീതി കുറവാണ് മറ്റൊരു പ്രശ്നം. രണ്ട് പ്ലാച്ചേരി ജംക്‌ഷനുകൾക്കും മധ്യേയുള്ള ഭാഗമാണ് ഈ പാതയിൽ തന്നെ ഏറ്റവും വീതി കുറഞ്ഞ സ്ഥലം. ഇവിടെ വലിയ വാഹനങ്ങൾക്ക് കഷ്ടിച്ച് വശം കൊടുക്കുന്നതിനുള്ള സ്ഥലം മാത്രമേ ഉള്ളൂ. ഇവിടെ ടാറിങ്ങിന്റെ വശത്തു നിന്ന് ഒന്നര അടിയിൽ കൂടുതൽ താഴ്ചയിൽ മണ്ണ് ഒലിച്ചു പോയിട്ടുമുണ്ട്. ഇവിടെ സുരക്ഷ ഉറപ്പാക്കാൻ ഒരു നടപടിയും ഉണ്ടായിട്ടില്ല.
കലയനാട് വലിയ വളവിലാണ് രാത്രികാല ഡ്രൈവിങ് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നത്. ഈ വളവിൽ ടാങ്കർ ലോറികൾ അടക്കം നിരവധി വാഹനങ്ങൾ നേരത്തെ അപകടത്തിൽപ്പെട്ടിട്ടുണ്ട്.ശബരിമല തീർഥാടനം ആരംഭിക്കുന്നതിന് ഇനി ഒരു മാസം മാത്രം ശേഷിക്കെ ഈ ഭാഗത്ത് കൂടുതൽ സുരക്ഷ ഒരുക്കണമെന്നാണ് ആവശ്യം ഉയർന്നിരിക്കുന്നത്.