പണിയാത്ത റോഡിനു വീണ്ടും ഫണ്ട്; ജില്ലാ പഞ്ചായത്ത് വക 50 ലക്ഷം, സർക്കാരിന്റെ 3.5 കോടി രൂപ
Mail This Article
അഞ്ചാലുംമൂട് ∙ പനയം പഞ്ചായത്തിലെ തര്യൻ മുക്ക്– ചെമ്മക്കാട് റെയിൽവേ മേൽപാലം റോഡിന്റെ അറ്റകുറ്റപ്പണിക്ക് ജില്ലാ പഞ്ചായത്ത് വക 50 ലക്ഷവും റോഡ് ബി ആൻഡ് ബിസി നിലവാരത്തിലാക്കാൻ സർക്കാരിന്റെ 3.5 കോടി രൂപയും.തര്യൻ മുക്ക് മുതൽ ചെമ്മക്കാട് വരെയുള്ള റോഡിന്റെ പല ഭാഗങ്ങളും പൊട്ടി പൊളിഞ്ഞ് കിടക്കുകയാണ്. റോഡിന്റെ ദുരവസ്ഥയ്ക്ക് പരിഹാരം കാണാനായി ജില്ലാപ്പഞ്ചായത്ത് 50 ലക്ഷം രൂപ അനുവദിച്ചിട്ട് മാസങ്ങളായെങ്കിലും റോഡിന്റെ പണി ഇതുവരെ ആരംഭിച്ചിട്ടില്ല.ഇതിനിടെയാണ് ഇതേ റോഡ് ബി ആൻഡ് ബിസി നിലവാരത്തിൽ പുനർനിർമിക്കാൻ സംസ്ഥാന സർക്കാർ 3.5 കോടി രൂപ അനുവദിച്ചിട്ടുള്ളതായുള്ള അറിയിപ്പും എത്തിയത്. നിലവിൽ 50 ലക്ഷം രൂപ വിനിയോഗിച്ച് റോഡിന്റെ അറ്റകുറ്റപ്പണി പൂർത്തിയാക്കി വൈകാതെ തന്നെ ബി ആൻഡ് ബിസി നിർമാണവും ആരംഭിക്കും. ജില്ലാ പഞ്ചായത്ത് അനുവദിച്ച തുക വക മാറ്റണമെങ്കിൽ അതിനു കാലതാമസമെടുക്കും. അനുവദിച്ച തുക വിനിയോഗിക്കാതെ ബി ആൻഡ് ബിസി നടപടിക്രമം വൈകിയാൽ റോഡ് നിർമാണം വീണ്ടും നീളും. അതിനാൽ തൽക്കാലം ജില്ലാ പഞ്ചായത്തിന്റെ തുക വിനിയോഗിച്ചുള്ള നിർമാണം നടത്താനായി തീരുമാനമെടുത്തിരിക്കുകയാണ്.
‘തര്യൻ മുക്ക്– ചെമ്മക്കാട് റെയിൽവേ മേൽപാലം റോഡ് പുനർനിർമിക്കണം’
അഞ്ചാലുംമൂട് ∙ തര്യൻ മുക്ക്– ചെമ്മക്കാട് റെയിൽവേ മേൽപാലം റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാൻ നടപടി വേണമെന്ന് ജില്ലാ റോഡ് സംരക്ഷണ സമിതി ആവശ്യപ്പെട്ടു. റോഡ് നിർമാണത്തിന് ജില്ലാ പഞ്ചായത്ത് തുക അനുവദിച്ചിട്ടും നിർമാണം നീണ്ട് പോകുന്നത് അധികൃതരുടെ അനാസ്ഥയാണെന്നും റോഡ് നിർമാണം ഉടനെ ആരംഭിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ചെയർമാൻ പെരുമൺ ഡി.ധേബാർ അധ്യക്ഷത വഹിച്ചു.