ADVERTISEMENT

കടുത്തുരുത്തി ∙ ഓക്സിജൻ കോൺസൻട്രേറ്ററിന്റെ സഹായത്തോടെ ജീവിക്കുന്ന പിതാവിന്റെ ജീവൻ നിലനിർത്താൻ വൈദ്യുതി വേണം. ആറു മാസമായി ‌വോൾട്ടേജ് ഇല്ലാത്തതിനാൽ പിതാവിന്റെ ജീവൻ അപകടത്തിൽ.  കെഎസ്ഇബിയുടെ അനാസ്ഥയിൽ പ്രതിഷേധിച്ചു രണ്ടു കുഞ്ഞുങ്ങൾക്കൊപ്പം ദമ്പതികൾ  കടുത്തുരുത്തിയിലെ കെഎസ്ഇബി ഓഫിസിലേക്കു താമസം മാറ്റി. ഇന്നലെ രാത്രി 10 മണിയോടെ കടുത്തുരുത്തി കെഎസ്ഇബി ഓഫിസിലാണു നാടകീയ സംഭവങ്ങൾ.

എഴുമാന്തുരുത്ത് കറ്റുരുത്ത് കുഴിമറ്റം മ്യാലിൽ ബിബിൻ (40), ഭാര്യ ചിഞ്ചു(36) മക്കളായ ജോർജി (6), മിക്കി(3) എന്നിവരാണു പായും തലയിണയുമായി കെഎസ്ഇബി ഓഫിസിൽ എത്തി താമസം ആരംഭിച്ചത്. ആറുമാസമായി താനും കുടുംബവും കെഎസ്ഇബിയുടെ അനാസ്ഥ മൂലം ദുരിതം അനുഭവിക്കുകയാണെന്നും പരിഹാരമുണ്ടാക്കാതെ തങ്ങൾ പോകില്ലെന്നും ബിബിൻ പറഞ്ഞു. മാത്താങ്കരിയിൽ നിന്നുള്ള ട്രാൻസ് ഫോമറിൽ നിന്നാണ് ഇവരുടെ വീട്ടിലേക്കു വൈദ്യുതി ലൈൻ വലിച്ചിരിക്കുന്നത്.

ഇവർ ഉൾപ്പെടെ നിരവധി കുടുംബങ്ങൾക്കു വോൾട്ടേജ് പ്രശ്നമുണ്ട്. രാത്രിയും പകലും ഒരു ഉപകരണങ്ങളും പ്രവർത്തിക്കില്ല. മുഖ്യമന്ത്രിക്കും കെഎസ്ഇബി അധികൃതർക്കും പരാതി നൽകി ബിബിൻ ആറ് മാസമായി കെഎസ്ഇബി ഓഫിസ് കയറി ഇറങ്ങുകയാണ്. ഇപ്പോൾ ശരിയാക്കി തരാം എന്നായിരുന്നു അധികൃതരുടെ മറുപടിയെന്നു ബിബിൻ പറയുന്നു. ഏതാനും ദിവസങ്ങളായി വീട്ടിൽ ഒട്ടും വോൾട്ടേജ് ഇല്ലാത്ത സ്ഥിതിയാണ്. 

ഓക്സിജൻ കോൺസൻട്രേറ്റർ പ്രവർത്തിക്കുന്നില്ല. ഇതിനാൽ പിതാവ് ജോസിന്റെ ജീവൻ അപകടത്തിലാണ്. ശ്വാസം കിട്ടാത്ത അവസ്ഥ കണ്ടുനിൽക്കാൻ കഴിയില്ല. കടുത്ത ചൂടിൽ കുഞ്ഞുങ്ങളെയുമായി വീട്ടിൽ കിടന്നുറങ്ങാനും കഴിയില്ല .  നിവൃത്തിയില്ലാതെയാണു രാത്രി കടുത്തുരുത്തി കെഎസ്ഇബി ഓഫിസിൽ ഭാര്യയും കുഞ്ഞുങ്ങളുമായി എത്തിയത്. പ്രശ്നത്തിനു പരിഹാരം കാണാതെ ഇവിടെ നിന്നു പോകില്ലെന്നും ബിബിൻ പറഞ്ഞു. 

ഭാര്യയ്ക്കും കുട്ടികൾക്കുമൊപ്പം ബിബിൻ പായ വിരിച്ചു ഓഫിസിൽ കിടക്കുകയാണ്. വോൾട്ടേജ് പ്രശ്നം പരിഹരിക്കാൻ നടപടികൾ സ്വീകരിച്ചു വരികയാണെന്നു കെഎസ്ഇബി അറിയിച്ചു.  നിലവിൽ കോപ്പർ ലൈനുകളിലാണു കണക്‌ഷൻ നൽകിയിരിക്കുന്നത്. ഇതുമൂലമാണു വോൾട്ടേജ് ക്ഷാമം അനുഭവപ്പെടുന്നത്. ഈ ലൈൻ മാറ്റി അലുമിനിയം ലൈനുകൾ സ്ഥാപിക്കും. കെഎസ്ഇബി ഓഫിസിൽ എത്തിയ കുടുംബത്തിനെ ഫോണിൽ വിളിച്ചു സംസാരിച്ചെന്നും ഉടൻ പരിഹാരം ഉണ്ടാക്കുമെന്ന് അറിയിച്ചിട്ടുണ്ടെന്നും കെഎസ്ഇബി ജീവനക്കാർ പറഞ്ഞു.‌

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com