തെങ്ങോലയുടെ ഈർക്കിലിയിൽ കരിമീൻ പിടിച്ച് കോർത്തിട്ടുണ്ടോ? ഓർമകളിലേക്ക് ചേക്കേറിയ കരിമീൻ കോർമ്പൽ
Mail This Article
കുമരകം ∙ കുമരകത്തിനു കരിമീൻ കോർമ്പൽ കോർത്ത ഓർമകൾ. പ്ലാസ്റ്റിക് കാലത്തിനു മുൻപു മത്സ്യത്തൊഴിലാളികൾ കരിമീൻ പിടിച്ചു തെങ്ങോലയുടെ ഈർക്കിലിയിൽ കോർത്താണു വിൽപനയ്ക്ക് എത്തിച്ചിരുന്നത്. കരിമീൻ വാങ്ങുന്നവരും ഈ കോർമ്പൽ തൂക്കിയാകും വീട്ടിലേക്കു കൊണ്ടു പോകുക. പ്ലാസ്റ്റിക്കിന്റെ വരവോടെ കരിമീൻ കോർമ്പൽ കോർക്കൽ ഓർമയായി.
വേമ്പനാട്ടു കായലിലെ വെള്ളവലിക്കാരാണു (കരിമീൻ പിടിത്തക്കാർ) കൂടുതലും ഈർക്കിലിയിൽ കരിമീൻ കോർത്ത് വിൽപനയ്ക്ക് എത്തിച്ചിരുന്നത്. മത്സ്യബന്ധനത്തിനു അന്ന് ഉപയോഗിച്ചിരുന്ന തെങ്ങിന്റെ കൂമ്പ് ഓലയുടെ ഈർക്കിലിയായിരുന്നു കരിമീൻ കോർക്കാൻ ഉപയോഗിച്ചിരുന്നത്. മത്സ്യബന്ധനത്തിനു തെങ്ങിന്റെ കൂമ്പ് ഓല ആയിരുന്നു പഴയകാലത്ത് ഉപയോഗിച്ചിരുന്നത്.
നീളമുള്ള കയറിന്റെ പിരിക്കുള്ളിൽ ഓലകൾ നിരനിരയായി കയറ്റി അത് വെള്ളത്തിനിടയിലൂടെ വലിച്ചു പോകുമ്പോൾ ഓലയുടെ വെള്ള നിറം കണ്ട് കരിമീൻ ചെളിയിൽ പതുങ്ങുകയും തൊഴിലാളികൾ മുങ്ങി ചെന്നു പിടിക്കുകയുമാണ് ചെയ്യുന്നത്. ഓല കീറി എടുക്കുമ്പോൾ കിട്ടുന്ന ഈർക്കിലി കരിമീൻ കോർക്കാനും തൊഴിലാളികൾ ഉപയോഗിച്ചു വന്നു.