റോഡ് വികസനം: ആയാംകുടി - ആട്ടയ്ക്കൽ റോഡ് നിർമാണം മുടങ്ങി; കരാറുകാരൻ പദ്ധതി ഉപേക്ഷിച്ചു
Mail This Article
കടുത്തുരുത്തി∙ പ്രധാനമന്ത്രി ഗ്രാമസഡക് യോജന പദ്ധതിയിൽ ഉൾപ്പെടുത്തി 3.23 കോടി അനുവദിച്ച് നിർമാണ ഉദ്ഘാടനം നടത്തിയ, പഞ്ചായത്തിലെ ആയാംകുടി - എഴുമാന്തുരുത്ത് - ആട്ടയ്ക്കൽ റോഡ് വികസന പദ്ധതി കരാറുകാരൻ ഉപേക്ഷിച്ചു. കടുത്തുരുത്തി പഞ്ചായത്തിന്റെ പടിഞ്ഞാറൻ മേഖലയുടെ വികസന പ്രതീക്ഷകൾക്ക് ഇത് തിരിച്ചടിയായി. 3.23 കോടി രൂപ ചെലവഴിച്ച് ആധുനിക രീതിയിൽ റോഡ് നിർമിക്കാനായിരുന്നു തീരുമാനം. ആയാംകുടിയിൽ നിന്നു പുലിത്തുരുത്തിലൂടെ എഴുമാന്തുരുത്തിലെത്തുന്ന 3.37 കിലോമീറ്റർ റോഡാണിത്.
പലയിടത്തും തകർന്നു കിടക്കുന്ന റോഡിന്റെ ഭൂരിഭാഗവും മഴക്കാലത്ത് വെള്ളത്തിൽ മുങ്ങി ഗതാഗതതടസ്സം പതിവാണ്. റോഡിന്റെ ഭൂരിഭാഗവും പാടശേഖരങ്ങളുടെ നടുവിലൂടെയാണ് കടന്നു പോകുന്നത്. റോഡ് ഉയർത്തിയുള്ള വികസന പ്രവർത്തനങ്ങൾക്കായിരുന്നു പദ്ധതി തയാറാക്കിയത്. ഇതോടെ വെള്ളക്കെട്ട് പ്രശ്നവും ഗതാഗത തടസ്സവും ഒഴിവാകും എന്നായിരുന്നു നാട്ടുകാരും പാടശേഖര സമിതികളും കർഷകരും പ്രതീക്ഷിച്ചിരുന്നത്.
പ്രദേശത്തെ നൂറുകണക്കിന് കുടുംബങ്ങൾക്കും പാടശേഖരങ്ങൾക്കും റോഡ് വികസനം പ്രയോജനം ചെയ്യുമായിരുന്നു. ഇതേ കരാർ കമ്പനി ഏറ്റെടുത്ത മറ്റു റോഡുകളുടെ നിർമാണവും കരാറുകാരൻ ഉപേക്ഷിച്ചതായാണു സൂചന. 2024 ഫെബ്രുവരിയിൽ പാർലമെന്റ് തിരഞ്ഞെടുപ്പിനു മുൻപായി മുൻ എംപി തോമസ് ചാഴികാടനാണ് റോഡിന്റെ നിർമാണ ഉദ്ഘാടനം നടത്തിയത്.